ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകളുടെ ത്രിരാഷ്ട്ര പോരാട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി....

കരുത്തരായ ഇന്ത്യ എ സംഘത്തെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ എ ടീം. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകളുടെ ത്രിരാഷ്ട്ര പോരാട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ മികച്ച സ്‌കോർ ഉയർത്തിയെങ്കിലും മഴ വില്ലനായി. മത്സരത്തിൽ മഴ കളിച്ചതോടെ ഡെക്ക്‌വർത്ത് ലൂയീസ് നിയമമനുസരിച്ച് അഫ്ഗാൻ വിജയികളായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചെടുത്തു.
മഴ പെയ്തതോടെ അഫ്ഗാന്റെ ലക്ഷ്യം 25.5 ഓവറിൽ 174 റൺസായി നിജപ്പെടുത്തി. അവർ 2 വിക്കറ്റ് നഷ്ടത്തിൽ 177 റൺസടിച്ച് വിജയിച്ചു. ജയം 4 റൺസിന്.
ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്‌വാദും ശ്രീലങ്കക്കെതിരെ അർധ സെഞ്ച്വറി നേടിയ തിലക് വർമയും അർധ ശതകങ്ങളുമായി ഇത്തവണയും മികവ് കാട്ടി. ഇരുവരും 66 വീതം റൺസെടുത്തു. ഓപ്പണിങിൽ വണ്ടർ കിഡ് വൈഭവ് സൂര്യവംശി ഒരു സിക്‌സ് പോലും അടിക്കാതെ 22 പന്തിൽ 44 റൺസെടുത്ത് ഫോമിലേക്ക് തിരിച്ചെത്തി.
9 ഫോറുകൾ താരം തൂക്കി. സഹ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങും തിളങ്ങി. താരവും ഒരു സിക്‌സ് പോലും അടിക്കാതെ 69 പന്തിൽ 14 ഫോറുകൾ സഹിതം 84 റൺസെടുത്ത് ടോപ് സ്‌കോററായി. ഏഴാമനായി എത്തിയ സൂര്യാംശ് ഷെഡ്‌ജെയും എട്ടാം സ്ഥാനത്തെത്തിയ അനുകുൽ റോയിയും അതിവേഗം റൺസ് അടിച്ച് സ്‌കോറിങിന് വേഗം വർദ്ധിച്ചു. സൂര്യാംശ് 27 പന്തിൽ 2 വീതം സിക്‌സും ഫോറും സഹിതം 40 റൺസെടുത്തു. അനുകുൽ റോയ് 8 പന്തിൽ ഒരു സിക്‌സും 2 ഫോറും സഹിതം 16 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങിൽ ഓപ്പണറും ക്യാപ്റ്റനുമായ ഇമ്രാൻ 70 പന്തിൽ 6 ഫോറും 2 സിക്‌സും സഹിതം പുറത്താകാതെ 75 റൺസെടുത്ത് ടീമിനെ മുന്നിൽ നിന്നു നയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























