ആർക്കും വേണ്ടാതെ ഗെയ്‌ലും മലിംഗയും; സ്റ്റോക്‌സിനും പാണ്ഡ്യക്കും രാഹുലിനും പൊന്നും വില
ഐപിഎൽ താര ലേലത്തിൽ മുൻനിര താരങ്ങളെ ഒഴിവാക്കി ഫ്രാഞ്ചൈസികൾ. ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലിനെ ആരും ടീമിലെടുത്തില്ല. മുംബൈ ഇന്ത്യൻസിന്റെ മികച്ച ബൗളറായ ലസിത് മലിംഗയെയും ടീമുകൾ കയ്യൊഴിഞ്ഞു. യുവതാരങ്ങൾക്കാണ് ടീമുകൾ കൂടുതൽ പ്രാധാന്യം നൽകിയത്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ന്യൂസീലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ, ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല എന്നിവരെയും ആരും ടീമിലെടുത്തില്ല. ഉയർന്ന അടിസ്ഥാന വിലയും താരങ്ങളെ ഒഴിവാക്കാൻ കാരണമായി എന്നാണ് അറിയുന്നത്. അതേസമയം ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയതാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന വില.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ക്രുണാൽ പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് വിട്ടു കൊടുത്തില്ല. രാജ്യാന്തര താരമല്ലാത്ത ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായ 8 .8 കൊടിക്കാണ് പാണ്ഡ്യയെ മുംബൈ നിലനിർത്തിയത്. കെ എൽ രാഹുൽ, മനീഷ് പാണ്ഡെ എന്നിവർക്കാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത്. ഇരുവർക്കും 11 കോടി വില ലഭിച്ചു. രാഹുലിനെ പഞ്ചാബും പാണ്ഡെ ഹൈദരാബാദും സ്വന്തമാക്കി.
കൊൽക്കത്തയുടെ മുൻ നായകൻ ഗൗതം ഗംഭീർ ഡൽഹിയിൽ എത്തിയപ്പോൾ അശ്വിനെ പഞ്ചാബ് സ്വന്തമാക്കി. യുവരാജിനും ഹർഭജനും അടിസ്ഥന വിലയായ രണ്ട് കൊടിക്കാണ് ടീമുകൾ സ്വന്തമാക്കിയത്. യുവരാജിനെ പഞ്ചാബും ഹർഭജനെ ചെന്നൈയും സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റ്സ്മാൻ കിറോൺ പൊള്ളാർഡിനെ മുംബൈ നിലനിർത്തി. 5.4 കോടി രൂപയ്ക്കാണ് മുംബൈ വിൻഡീസ് താരത്തെ നിലനിർത്തിയത്. ഓസ്‌ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസിനെയും മുംബൈ സ്വന്തമാക്കി.
https://www.facebook.com/Malayalivartha