യുവേഫ ചാമ്പ്യൻസ് ലീഗ്: കരുത്തറിയിച്ച് ബയേൺ,അത്ലറ്റിക്കോയെ വീഴ്ത്തി ചെൽസി
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ബയേണിനെ നാല് ഗോളുകളിൽ പിടിച്ചു നിർത്താൻ കഴിഞ്ഞതിൽ ലാസിയോയ്ക്ക് ആശ്വസിക്കാം.
ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒൻപതാം മിനിറ്റിൽ പ്രതിരോധ നിരക്കാരൻ മുസാക്കിയോ വരുത്തിയ പിഴവിൽ ബയേൺ സൂപ്പർതാരം റോബർട്ട് ലെവൻഡോസ്‌കിയാണ് ഗോളടി തുടങ്ങി വെച്ചത്. ഇരുപത്തിനാലാം മിനിറ്റിൽ പതിനേഴുകാരൻ ജമാൽ മൂസിയാല ബോക്സിനു പുറത്ത് വെച്ച് തൊടുത്ത ഷോട്ട് ലാസിയോ ഗോൾകീപ്പർ പെപ്പെ റെയ്‌നയെ കാഴ്ചക്കാരനാക്കി ഗോൾവല കുലുക്കി.
ബയേണിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ജമാൽ മൂസിയാല. ബയേൺ വിങ്ങർ ലിറോയ് സാനെ മറ്റൊരു ഗോൾ നേടിയപ്പോൾ നാലാം ഗോൾ ലാസിയോ പ്രതിരോധ താരം ഫ്രാൻസെസ്ക്കോ അക്കേറാബിയുടെ സെൽഫ് ഗോളായതും ലാസിയോയുടെ തോൽവിയുടെ ആഘാതം കൂട്ടി.
2019 ഇൽ ലിവർപൂളിനോട് പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായ ശേഷം ബയേൺ ഇതുവരെ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവി അറിയാതെയുള്ള 16 മത്സരം എന്ന റെക്കോർഡ് ബയേൺ തിരുത്തി. തുടർച്ചയായി 17 മത്സരങ്ങളാണ് ബയേൺ അപരാജിതരായി മുന്നേറുന്നത്. 16 ജയവും ഒരു സമനിലയും.
ബയേണിന്റെ മുന്നേറ്റ നിര താരവും നിലവിലെ ഫിഫയുടെ മികച്ച ഫുട്ബോൾ താരവുമായ റോബർട്ട് ലെവൻഡോവ്സ്കി ഗോളടിയിൽ മുൻ റിയൽ മാഡ്രിഡ് താരം റോൾ ഗോൺസാലസിന്റെ 71 ഗോളുകൾ എന്ന റെക്കോർഡ് മറികടന്നു.
നിലവിൽ 72 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിലായി മൂന്നാമനാണ് ലെവൻഡോവ്സ്കി. റൊണാൾഡോ 134 ഗോളും മെസ്സി 119 ഗോളും നേടി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.
നാല് എവേയ് ഗോളിന്റെ ലീഡ് ഉള്ള ബയേണിനെ പുറത്താക്കി ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ലാസിയോയ്ക്ക് ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ വന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടി വരും. അതേസമയം തങ്ങളുടെ മൈതാനത്ത് വെച്ച് ഗോളടി തുടരാനാകും ഹാൻസി ഫ്ലിക്ക് പരിശീലിപ്പിക്കുന്ന ബയേൺ ശ്രമിക്കുക.
ചടുല വേഗത്തിൽ ഉള്ള കൗണ്ടർ അറ്റാക്കിങ് ഫുട്ബോളും അമിതമായ പ്രെസ്സിങ്ങും ആണ് ബയേണിനെ മറ്റു ടീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വിങ്ങിൽ കിങ്സിലി കോമൻ,ലിറോയ് സാനെ എന്നിവരുടെ വേഗം ഏതു ടീമിനെയും വെള്ളം കുടിപ്പിക്കും. കഴിഞ്ഞ സീസണിൽ ബയേൺ കിരീടം ചൂടിയപ്പോൾ അത് അനുഭവിച്ചറിഞ്ഞതാണ് എതിരാളികൾ. ലെവൻഡോവ്‌സ്‌കിയെ പോലെ ഉള്ള ഒരു മുന്നേറ്റ നിരക്കാരൻ ഉള്ളപ്പോൾ ഗോളടിക്ക് ബയേണിന് ഒരു പഞ്ഞവും ഉണ്ടാകില്ല. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ സീസണിലെ എല്ലാ ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയതും.
നിലവിൽ ബുന്ദസ് ലീഗയിൽ 49 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബയേൺ. തൊട്ട് പിന്നിലുള്ള റെഡ് ബുൾ ലെയ്‌പ്‌സിഗ്‌നേക്കാൾ രണ്ട് പോയിന്റ് ലീഡ്. ലീഗിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിജയം ഇല്ലാതെ വന്ന ബയേണിന് ഇന്നലെ ലാസിയോയെ തകർത്ത് വിട്ടത് തുടർന്നുള്ള മത്സരങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ബയേണിന്റെ സൂപ്പർ താരം തോമസ് മുള്ളർ ഉൾപ്പെടെ നിരവധി താരങ്ങൾ ഇല്ലാതെയുള്ള മികച്ച വിജയം ബയേൺ ആരാധകരെ സന്തോഷിപ്പിക്കുന്നു എന്നതിൽ തർക്കമില്ല.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. അറുപത്തിയെട്ടാം മിനിറ്റിൽ ചെൽസി ഫോർവേഡ് ഒളിവർ ജിറൗഡ് ആണ് സൂപ്പർ വോളിയിലൂടെ ഗോൾ നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബുദ്ധിമുട്ടുന്ന ചെൽസിയ്‌ക്ക് അത്ലറ്റിക്കോയുടെ ഗ്രൗണ്ടിൽ നേടിയ ഈ വിജയം വളരെയേറെ ആശ്വാസം നൽകുന്നു.
മത്സരത്തിൽ ബോൾ പൊസഷൻ ഉൾപ്പെടെ എല്ലാ കാര്യത്തിലും ചെൽസിയാണ് മുന്നിട്ട് നിന്നത്. അത്ലറ്റിക്കോ തങ്ങളുടെ സ്ഥിരം പല്ലവിയായ 'ബസ്സ് പാർക്കിങ്' രീതി ഇന്നലെയും തുടർന്നത് അവർക്ക് തന്നെ വിനയായി. പ്രതിരോധ കോട്ട ഉറപ്പിക്കാൻ ശ്രദ്ധ കൊടുത്ത അത്ലറ്റിക്കോ ഗോളടിക്കാൻ മറന്നു. ലൂയിസ് സുവാരസ്,ജോവ ഫെലിക്സ് ഉൾപ്പെടെ മികച്ച മുന്നേറ്റ താരങ്ങൾ ഉണ്ടായെങ്കിലും ഗോൾ നേടാൻ മാത്രം സാധിച്ചില്ല. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 18ന് നടക്കും.
ഇന്ന് രണ്ട് മത്സരങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറുക. 13 തവണ ജേതാക്കളായ റിയൽ മാഡ്രിഡ് ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റയെ അവരുടെ മൈതാനത്തിൽ നേരിടും. മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ലബ്ബ് ബൊറൂസ്സിയ മൊൻഷെൻ ഗ്ലാഡ്ബാക്കിനെയും നേരിടും.
നിലവിൽ 52 പോയിന്റോടെ അത്ലറ്റിക്കോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് റിയൽ മാഡ്രിഡ്. 13 തവണ ജേതാക്കൾ ആയെങ്കിലും പഴയ പ്രതാപം ഒന്നും ഇപ്പോൾ റിയലിന് ഇല്ല. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയവും രണ്ടു തോൽവിയും ഒരു സമനിലയും ആയി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റിയൽ പ്രീ ക്വാർട്ടർ പ്രവേശനം നേടിയത്. അതായത് ആകെ നേടാവുന്ന 18 പോയിന്റിൽ വെറും 10 പോയിന്റ് മാത്രമാണ് ടീം നേടിയത്.
മാഞ്ചസ്റ്റർ സിറ്റി ആകട്ടെ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് ജയവും ഒരു സമനിലയും ആയി പതിനാറ് പോയിന്റോടെ സി ഗ്രൂപ്പ് ചാമ്പ്യന്മാർ. പതിമൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ വെറും ഒരു ഗോൾ മാത്രമാണ് സിറ്റി വഴങ്ങിയത്. പ്രീമിയർ ലീഗിൽ മിന്നും ഫോമിലാണ് സിറ്റി. 25 മത്സരങ്ങളിൽ നിന്നും പതിനെട്ട് ജയവും അഞ്ച് സമനിലയും രണ്ടു തോൽവിയുമായി പത്ത് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത്. ഇത്തവണ പ്രീമിയർ ലീഗ് കപ്പ് നേടിയേ അടങ്ങൂ എന്ന വാശിയിലാണ് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി. ഇതേ ആവേശം ചാമ്പ്യൻസ് ലീഗിലും തുടരാനാണ് ഇംഗ്ലീഷ് ക്ലബ്ബ് നാളെ പുലർച്ചെ ജർമ്മൻ ക്ലബ്ബ് ഗ്ലാഡ്ബാക്കിനെ നേരിടാൻ ഇറങ്ങുക.
മത്സരങ്ങൾ എല്ലാം നാളെ പുലർച്ചെ 1;30 ന് സോണി ടെൻ നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
+
+
https://www.facebook.com/Malayalivartha