പെനാൽറ്റി നഷ്ടപ്പെടുത്തി മെസ്സി ; അർജന്റീനയെ സമനിലയിൽ പിടിച്ചു കെട്ടി ഐസ് ലാൻഡ്
മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ പിടിച്ച് ഐസ് ലാൻഡ്. ആദ്യ പകുതിയിൽ അർജന്റീന അഗ്വേറോയുടെ ഗോളിൽ മുൻപിലെത്തിയ അർജന്റീനയെ ഫിൻബോഗസൺ നേടിയ ഗോളിൽ ഐസ് ലാൻഡ് സമനില പിടിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിൽ ലീഡ് നേടാനുള്ള അവസരം മെസി നഷ്ടപ്പെടുത്തിയത്.
കൂടുതൽ സമയം പന്ത് കൈവശം വെച്ചുകൊണ്ടാണ് അർജന്റീന മത്സരം തുടങ്ങിയത്. എന്നാൽ കൌണ്ടർ അറ്റാക്കിലൂടെ അർജന്റീനയെ മറികടക്കുക എന്ന തന്ത്രവുമായാണ് ഐസ് ലാൻഡ് ഇറങ്ങിയത്. കിട്ടിയ അവസരങ്ങളിൽ എല്ലാം അവർ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. തുടർന്നാണ് അഗ്വേറോയുടെ ഗോൾ പിറന്നത്. റോഹോയുടെ പാസിൽ നിന്നാണ് മികച്ചൊരു ഷോട്ടിലൂടെ അഗ്വേറോ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേടിയത്.
എന്നാൽ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് പ്രതിരോധിക്കാൻ അർജന്റീന പ്രതിരോധ നിര മറന്നപ്പോൾ ഫിൻബോഗസൺ ഗോളകുകയായിരുന്നു. ഐസ് ലാൻഡ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്.
തുടർന്ന് രണ്ടാം പകുതിയിലാണ് അർജന്റീനയെ മുൻപിലെത്തിക്കാൻ ലഭിച്ച പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തിയത്. മെസ്സയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് മെസ്സി നഷ്ടപ്പെടുത്തിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ മെസ്സിയും അർജന്റീനയും നിരന്തരം ഐസ് ലാൻഡ് ഗോൾ മുഖം ആക്രമിച്ചെങ്കിലും പ്രതിരോധവും ഗോൾ കീപ്പർ ഹാൽഡോർസണും അവരുടെ രക്ഷക്കെത്തുകയായിരുന്നു. സമനിലയോടെ മരണ ഗ്രൂപ്പിൽ വിലപ്പെട്ട ഒരു പോയിന്റ് നേടാനും ഐസ് ലാൻഡിനായി.
https://www.facebook.com/Malayalivartha