ഇന്ത്യൻ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു; അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം നന്ദു നടേക്കര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. 1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ബാഡ്മിന്റണില്‍ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് നന്ദു നടേക്കര്‍. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
നൂറോളം ദേശീയ - അന്തര്‍ ദേശീയ കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. 1954-ല്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും അദ്ദേഹത്തിനായി.
1951-നും 1963-നും ഇടയില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കര്‍ 16 സിംഗിള്‍സ് മത്സരങ്ങളില്‍ 12-ലും 16 ഡബിള്‍സ് മത്സരങ്ങളില്‍ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ നയിക്കാനും സാധിച്ചു. 1961-ല്‍ അര്‍ജുന പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1965-ല്‍ ജമൈക്കയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് നന്ദു നടേക്കര്‍ ആയിരുന്നു.
https://www.facebook.com/Malayalivartha