പിതാവ് ചെറുപ്പത്തിലേ വിട്ടേച്ചു പോകുകയും, മാതാവ് ലഹരിക്കടിമയാകുകയും ചെയ്ത ബാല്യം, താനും മൂന്നു സഹോദരങ്ങളും പലപ്പോഴും പട്ടിണി കിടന്ന നാളുകള്‍....!! പട്ടിണിയും ലൈംഗിക അതിക്രമവും നേരിട്ട ബാല്യം കടന്ന് സിമോണ്‍ ബൈല്‍സ് ലോകത്തെ ഏറ്റവും വലിയ ജിംനാസ്റ്റായ കഥ ഇങ്ങനെ
ടോകിയോ ഒളിമ്പിക്സില്‍ ഗ്ലാമര്‍ ഇനമായ ജിംനാസ്റ്റിക്സില്‍ മെഡലിനരികെ കളി നിര്‍ത്തി മടങ്ങിയ അമേരിക്കക്കാരിയായ കറുത്ത വംശജ സിമോണ്‍ ബൈല്‍സിനോട് കെറുവിച്ചും വംശവെറി കാണിച്ചും അരിശം കാണിച്ചവരേറെ. അതൊന്നുമല്ല, പറഞ്ഞ കാരണം ന്യായമാണെന്നും അതിന് ഇതില്‍പരം വലിയ പരിഹാരക്രിയയില്ലെന്നും ആശ്വസിപ്പിച്ചവര്‍ മറുവശത്തും. സമീപകാലത്ത് ജിംനാസ്റ്റിക്സ് കണ്ട ഏറ്റവും മികച്ച താരമായിട്ടും എന്തുകൊണ്ടാകും സുവര്‍ണ നിമിഷം മുന്നില്‍ നില്‍ക്കെ അവര്‍ നാട്ടിലേക്ക് വിമാനം കയറിയത്?
പ്രായമേറെ ചെന്നില്ലെങ്കിലും ലോക ചാമ്ബ്യന്‍ഷിപ്പുകളിലും ഒളിമ്പിക്സിലുമായി 30 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ബൈല്‍സ്. ഇത്തവണയും അനായാസം സ്വര്‍ണ മെഡല്‍ ഒന്നിലേറെ വാരിക്കൂട്ടുമെന്ന് പ്രവചിക്കപ്പെട്ടവര്‍. യോഗ്യത പൂര്‍ത്തിയാക്കി ഫൈനലിലെത്തിയ ശേഷം പക്ഷേ, അവര്‍ പിന്മാറ്റം പ്രഖ്യാപിച്ചു. മാനസിക പിരിമുറുക്കമായിരുന്നു പ്രശ്നം.
2016ലെ റിയാ ഒളിമ്പിക്സില്‍ നാലു സ്വര്‍ണം മാറോടു ചേര്‍ത്ത താരം അതുംകഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം സമൂഹ മാധ്യമത്തില്‍ കുറിച്ച ഒരു കുറിപ്പ് ബൈല്‍സ് അനുഭവിച്ചതിന്റെ ചെറിയ ചിത്രം പങ്കുവെക്കുന്നുണ്ട്. യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ ലാറി നസര്‍ നടത്തിയ ലൈംഗിക പീഡനമായിരുന്നു പ്രധാന പരാതി. ഒരു വര്‍ഷം കഴിഞ്ഞ് തന്റെ സഹോദരന്‍ നടത്തിയ കുറ്റ കൃത്യമായിരുന്നു പിന്നീട് അവരെ വേട്ടയാടിയത്. അതില്‍ പക്ഷേ, കോടതി സഹോദരനെ വിട്ടയച്ചത് ആശ്വാസമായി.
എന്നാല്‍, പിതാവ് ചെറുപ്പത്തിലേ വിട്ടേച്ചുപോകുകയും മാതാവ് ലഹരിക്കടിമയാകുകയും ചെയ്ത ബാല്യം ബൈല്‍സ് ഓര്‍ക്കുന്നുണ്ട്. താനും മൂന്നു സഹോദരങ്ങളും പലപ്പോഴും പട്ടിണി കിടന്ന നാളുകള്‍. വീട്ടിലുണ്ടായിരുന്ന പൂച്ചയുടെ വിശപ്പടക്കാന്‍ കാണിച്ച തിടുക്കം പോലും മാതാവ് തങ്ങളുടെ കാര്യത്തില്‍ കാണിച്ചില്ലെന്ന് പറയുന്നു,
താരം. അയല്‍ വാസികള്‍ പ്രശ്നമാക്കിയതോടെ ഇവരെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ വല്ല്യഛനും വല്ല്യമ്മയും ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറി. അവിടെ നിന്നായിരുന്നു ഒരു ജിംനാസ്റ്റിന്റെ പുതിയ തുടക്കം.
പഠന കാലത്തുതന്നെ ജിംനാസ്റ്റിക്സ് തലക്കുപിടിച്ച അവര്‍ ഐമി ബോര്‍മാന്‍ എന്ന കോച്ചിനു കീഴിലേക്ക് മാറി. അവരായിരുന്നു 2016 റിയോ ഒളിമ്പിക്സില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീമിന്റെ പരിശീലക. 14ാം വയസ്സില്‍ സ്കൂള്‍ പഠനം വീട്ടിലേക്ക് ചുരുക്കി മുഴുസമയ പരിശീലനത്തിലേക്ക് തിരിഞ്ഞു.
2013ല്‍ സീനിയര്‍ വിഭാഗത്തില്‍ യു.എസ് ടീമില്‍ അരങ്ങേറി. വൈകാതെ ലോക വേദികളില്‍ ശ്രദ്ധിക്കപ്പെട്ടു. അതേ വര്‍ഷം യു.എസ് ദേശീയ ചാമ്ബ്യന്‍ഷിപ്പും ലോക ചാമ്ബ്യന്‍ഷിപ്പും ബൈല്‍സിനെ തേടിയെത്തി. അടുത്തടുത്ത വര്‍ഷങ്ങളിലും അത് നിലനിര്‍ത്തി.
റിയോയില്‍ വോള്‍ട്ട്, ഫ്ലോർ, വ്യക്തിഗത ഓള്‍റൗണ്ട്, ടീം ഓള്‍റൗണ്ട് ഇനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കി. ബാലന്‍സ് ബീമില്‍ വെങ്കലവും. മെഡലുകളേറെ വാരിയ താരമായിരുന്നു സമാപന ചടങ്ങില്‍ അമേരിക്കന്‍ പതാക വഹിച്ചത്. ഒളിമ്പിക്സിനു പിറകെ ഉത്തേജക വിവാദവും പിടികൂടിയെങ്കിലും പിന്നോട്ട് പോയില്ല.
2017ല്‍ സമ്പൂര്‍ണ വിശ്രമമെടുത്ത ബൈല്‍സ് എന്റര്ടെയ്ന്മെന്റ് രംഗത്തും സജീവമായി. ആയിടെ അമേരിക്കന്‍ കായിക ലോകത്തെ പിടിച്ചുലച്ച ലാറി നസര്‍ ലൈംഗിക പീഡന കേസില്‍ ഇരകളില്‍ താനുമുണ്ടെന്ന വെളിപ്പെടുത്തലും താരം നടത്തി. 300 വര്‍ഷമാണ് നസറിന് ജയില്‍ശിക്ഷ ലഭിച്ചത്. 2018ല്‍ തിരിച്ചെത്തിയ അവര്‍ ഖത്തറില്‍ ലോകചാമ്ബ്യന്‍ഷിപ്പില്‍ വീണ്ടും കിരീടംതൊട്ടു. 2019ലും ആവര്‍ത്തിക്കപ്പെട്ടു- അതോടെ ജിംനാസ്റ്റിക്സിലെ ഏറ്റവും ആദരിക്കപ്പെട്ട വിശേഷണവും തേടിയെത്തി.
അതിനിടെ സഹോദരന്റെ വിവാദം വീണ്ടും തളര്‍ത്തിയെങ്കിലും പിടിച്ചു നിന്നു. 2021ലെ യു.എസ് ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ വരെ കിരീടം നിലനിര്‍ത്തിയാണ് ഒളിമ്പിക്സിനെത്തിയത്. പക്ഷേ, തുടക്കത്തിലേ അമേരിക്കന്‍ ടീം മൊത്തത്തില്‍ പതറി. ഗുരുതര തെറ്റ് വരുത്തി ബൈല്‍സ് പിഴയും വാങ്ങി. എന്നിട്ടും അവര്‍ ഫൈനലില്‍ കടന്നു. അവിടെ വെച്ചായിരുന്നു മാനസിക പിരിമുറുക്കം കാണിച്ച് തത്കാലം പിന്മാറ്റം പ്രഖ്യാപിച്ചത്. ടീം മാനേജ്മെന്റ് അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha