ബെയ് ലര്‍ യന്ത്രം കുട്ടനാടന്‍ പാടശേഖരങ്ങള്‍ കീഴടക്കുന്നു, കൊയ്ത്ത് കഴിഞ്ഞാല്‍ പാടം തീയിടുന്ന കാലം ഇനി പഴങ്കഥ!

കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തെ വൈക്കോല്‍ കെട്ടുകളാക്കുന്ന യന്ത്രം 'ബെയ്ലര്‍' കര്‍ഷകര്‍ക്ക് പ്രിയങ്കരനാകുന്നു. ബെയ്ലര്‍, പാടശേഖരങ്ങള്‍ കീഴടക്കാന്‍ എത്തിയതോടെ കൊയ്ത്തു കഴിഞ്ഞ് പാടം തീയിട്ട് കത്തിച്ചു കളയുന്ന കാലവും കഴിയുന്നു. ഒരോ നെല്‍ക്കതിരുകളും കച്ചിയാകുന്നതോടെ അത് സ്വന്തമാക്കാന്‍ ആവശ്യക്കാരും ഏറെയായതോടെ വൈക്കോലിനും ഡിമാന്റായി.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തെ വൈക്കോല്‍ ശേഖരിക്കാന്‍ തൊഴിലാളികളെ കിട്ടാതെ വന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ബെയ്ലര്‍ യന്ത്രത്തിന്റെ വരവ്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കഴിഞ്ഞ വര്‍ഷമാണ് ബെയ്ലര്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം ചില പാടങ്ങളില്‍ വൈക്കോല്‍ കെട്ടിയിരുന്ന ബെയ്ലര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഇത്തവണ സജീവമായിക്കഴിഞ്ഞു.
ആളുകള്‍ പാടശേഖരത്ത് ഇറങ്ങി കൊയ്ത്ത് സജീവമായിരുന്ന കാലത്ത് നല്ല വൈക്കോല്‍ കിട്ടിയിരുന്നു. പിന്നീട് കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വൈക്കോല്‍ പാഴായി കൊണ്ടിരുന്നത്. വൈക്കോല്‍ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം പാടത്തിറക്കി. ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രമാണ് ബെയ്ലര്‍. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ നിന്ന് യന്ത്രം ഉപയോഗിച്ച് കെട്ടുകളാക്കി എടുക്കുകയാണ് ചെയ്യുന്നത്.
യന്ത്രം കൊയ്തിട്ടിരിക്കുന്ന വൈക്കോലിനു മുകളിലൂടെ ഓടിക്കുമ്പോള്‍ പ്രൊപ്പല്ലറില്‍ ചുറ്റി കെട്ടുകെട്ടായി തീരും. ഒരു മണിക്കൂര്‍ കൊണ്ട് 60 കെട്ടുകള്‍ വരെ തയാറാക്കും. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോല്‍ മാറ്റുന്നത്. ഒരു ഹെക്ടറിലെ വൈക്കോല്‍ വിറ്റാല്‍ 12,500 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. വൈക്കോലിന് നല്ല ചെലവാണെന്ന് കര്‍ഷകരും പറയുന്നു.
പശുഫാം, കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ ഏറെയും വരുന്നത്. ചെറിയ കെട്ടുകളായതിനാല്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകാനും അതുപോലെ തുറുവാക്കേണ്ട ആവശ്യവുമില്ല. തൊഴുത്തിലോ ടെറസിലോ മഴയും വെയ്‌ലും ഏല്‍ക്കാതെ എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവെക്കാനും ബെയ്‌ലര്‍ കച്ചിക്കു കഴിയും. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമായി നൂറുകണക്കിന് യന്ത്രങ്ങളാണ് വിവിധ പാടശേഖരങ്ങളില്‍ എത്തിയിട്ടുള്ളത്.
സര്‍ക്കാരോ, ക്ഷീരവികസന വകുപ്പോ മുന്‍കൈയെടുത്ത് ഈ കച്ചി സംഭരിച്ചുവെച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുകയും പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും.തൊഴിലാളികള്‍ കൊയ്‌തെടുക്കുന്ന വൈക്കോല്‍ ആവശ്യത്തിനു ലഭിക്കാതായതോടെയും, പുല്ലിന്റെ കടുത്തക്ഷാമവും, കാലിത്തീറ്റയുടെ ക്രമാതീതമായ വിലവര്‍ധനയും യന്ത്രത്തിലൂടെ ലഭിക്കുന്ന വൈക്കോലിനു പ്രിയമേറാന്‍ കാരണമായത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍നിന്നും ഏജന്റുമാരെത്തി വൈക്കോല്‍ കൊയ്ത്തിനു മുമ്പേ കരാര്‍ എടുക്കുകയും പിന്നീട് കൊയ്ത്ത് കഴിയുന്നതോടെ തിരി പിരിക്കുന്ന വിദഗ്ധ സംഘത്തെ എത്തിച്ച് തിരിയാക്കിക്കൊണ്ട് പോവുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ യന്ത്രക്കൊയ്ത്ത് ആരംഭിച്ചതോടെ ഇത്തരം സംഘങ്ങളുടെ വരവും നിലച്ചു.
ഇതോടെ കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെ വൈക്കോല്‍ കൂന കൂടി കിടക്കുകയും നിശ്ചിത സമയപരിധി കഴിയുന്നതോടെ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു. ഈ തീ പടര്‍ന്നു പിടിച്ച് വിളവെടുപ്പിനു പാകമായി കിടക്കുന്ന നെല്ല് കത്തി നശിക്കുകയും സമീപപുരയിടത്തില്‍ തീ പടര്‍ന്ന സംഭവവും നിരവധിയായിരുന്നു.
https://www.facebook.com/Malayalivartha