വിലയിടിവും ഉത്പാദനക്കുറവും; കൊക്കോ കൃഷി വന്‍പ്രതിസന്ധിയില്‍
പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയ്ക്ക് കരുത്തായിരുന്ന കൊക്കോ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വന്‍ തോതില്‍ വില ഇടിഞ്ഞത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഉത്പാദന കുറവിനൊപ്പം വിലിയിടിവും നേരിട്ടതോടെ കൃഷിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. ഇടനിലക്കാരുടെയും മറ്റും ഒത്തുകളിയാണ് വിലിയിടിവിന് കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വില വന്‍ തോതിലാണ് കുറഞ്ഞത്. 70 - 80 രൂപ വരെ വിലയുണ്ടായിരുന്ന പച്ച പരിപ്പിന് നിലവില്‍ 40 - 50 രൂപയാണ് വില. 210 - 220 രൂപയുണ്ടായിരുന്ന ഉണക്ക പരിപ്പിന്റെ വില 160 രൂപയ്ക്ക് താഴെയാണ്.
അധിക മഴയും രോഗബാധയുമാണ് നിലവില്‍ കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. കടുത്ത ചൂടും കൃഷിയ്ക്ക് തിരിച്ചടിയായി. ഉത്പാദന കുറവിനൊപ്പം വിലയിടിവും നേരിട്ടതോടെ കൃഷിയുമായി മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണുള്ളത്. ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പ്രദേശത്തെ കൊക്കോ പരിപ്പിന് മുമ്പ് വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മേഖലയിലെ കച്ചവടക്കാര്‍ കൊക്കോ വാങ്ങാന്‍ താല്പര്യം കാണിക്കാത്തത് വന്‍പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുന്നതോടെ വില വീണ്ടും ഇടിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൂടാതെ കുരുമുളക് വില ഇടിഞ്ഞതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ കൊടി നശിപ്പിച്ച് കൊക്കോ കൃഷി നടത്തിയിരുന്നു. കുറഞ്ഞ സ്ഥലത്തും കൊക്കോ കൃഷി ചെയ്യാന്‍ സാധിക്കുന്നതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് കൊക്കോ കൃഷിയില്‍ നിന്നുള്ള വരുമാനം വലിയ ആശ്വാസമായിരുന്നു. എന്നാല്‍ വിലയിടിവ് സാധാരണക്കാരായ കര്‍ഷകരെയാണ് ഏറെ ബാധിച്ചത്.
കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കൊക്കോയുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഉപഭോഗത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ കൊക്കോകൃഷി വ്യാപകമായിട്ടുണ്ട്. ഉത്പാദന ചെലവിലെ കുറവും വിളവെടുപ്പിനും മറ്റും തൊഴിലാളികളെ കൂടുതല്‍ ആവശ്യമില്ലാത്തതും മേഖലയില്‍ കൊക്കോ കൃഷിയുടെ വ്യാപനത്തിന് കാരണമായി. തമിഴ്‌നാട്ടിലെ ധാരാപുരത്താണ് കൊക്കോയുടെ സംസ്‌കരണം കൂടുതലായി നടക്കുന്നത്. മഴക്കുറവും കൂടുതല്‍ സൂര്യപ്രകാശവും ലഭിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത.
https://www.facebook.com/Malayalivartha