സ്വാശ്രയ എൻജിനീയറിങ് കോളേജിൽ ആളില്ലാത്ത 127 ബാച്ചുകൾ
26 JULY 2018 10:44 AM IST
മലയാളി വാര്‍ത്ത
സ്വാശ്രയ എൻജിനീയറിങ് കോളേജിലേക്കുള്ള സർക്കാർ അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ 61 കോളേജുകളിലായി 127 ബാച്ചുകളിൽ ഒരു വിദ്യാർഥി പോലും സർക്കാർക്വാട്ടയിൽ അലോട്ട്‌മെന്റ് എടുത്തിട്ടില്ല. വിവിധ കോളേജുകളിലായി എൻജിനീയറിങ് 566 ബാച്ചുകളിലേക്കാണ് സർക്കാർക്വാട്ട അലോട്ട്‌മെന്റ് നടത്തിയത്.അതിൽ 22 ശതമാനം ബാച്ചുകളിലാണ് ആളില്ലാതെ വന്നിരിക്കുന്നത്.
ഒരു വിദ്യാർഥിപോലും സർക്കാർക്വാട്ടയിൽ അലോട്ട്‌മെന്റ് എടുക്കാത്ത അഞ്ച് ബ്രാഞ്ചുകളുള്ള നാലു കോളേജുകൾ ഇവയിലുണ്ട്.ആളില്ലാത്ത നാല് ബ്രാഞ്ചുകളുള്ള ഒരു കോളേജും ഒഴിഞ്ഞുകിടക്കുന്ന മൂന്ന് ബ്രാഞ്ചുകളുള്ള 13 കോളേജും രണ്ട് എണ്ണം ഒഴിഞ്ഞു കിടക്കുന്ന 21 കോളേജുമുണ്ട്. 22 കോളേജിൽ ഒരു ബ്രാഞ്ചിൽവീതം ആളില്ല.
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബാച്ചുകളിൽ 40 എന്നതിൽ ആളില്ല.തൊട്ടുപിന്നിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ആണ്.34 ബാച്ചിൽ ആളില്ല.കമ്പ്യുട്ടർ സയൻസ്-17, മെക്കാനിക്കൽ -15,സിവിൽ -13,ഓട്ടോമൊബൈൽ,അപ്ലൈഡ് ഇലക്ട്രോണിക്‌സ്,ഇൻഫർമേഷൻ ടെക്‌നോളജി,ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ എന്നിവയിൽ രണ്ടുവീതം ബാച്ചുകൾ ഒഴിഞ്ഞുകിടക്കുന്നു.
സർക്കാർ സീറ്റിൽ ആലോട്ട്മെന്റുള്ള 439 ബാച്ചിൽ 410 ലും സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇവയിൽ സ്റ്റേറ്റ് മേരിറ്റിൽ മാത്രമാണ് കുട്ടികൾ ഉള്ളത്.29ബാച്ചിൽ ചില സംവരണ വിഭാഗങ്ങളിൽ മാത്രമാണ് അലോട്ട്‌മെന്റ് ഉള്ളത്.അഡ്മിഷൻ പൂർത്തിയാകുമ്പോൾ സർക്കാർ സീറ്റിൽ ആളില്ലാത്ത ബാച്ചുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.
രണ്ട് ബാച്ചുകളിലെ സ്റ്റേറ്റ് മെറിറ്റ് (എസ്.എം) അവസാന റാങ്ക് 10,000 ത്തിനുമുകളിലാണ്.10000ത്തിനും 20000ത്തിനും ഇടക്ക് എസ്.എം. അവസാന റാങ്കുള്ള എട്ട് ബാച്ചുണ്ട് 19 എണ്ണത്തിൽ അവസാന റാങ്ക് 20,000 നും 30,000 നും ഇടക്കാണ്. 75 ബാച്ചിൽ ഇത് 30,000-40,000 റേഞ്ചിലാണ്.335 ൽ 40,000 ൽ താഴെയും.