അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം റെയിൽവേ അവസരമൊരുക്കി... അവസാന തീയതിയ്ക്കായി അഞ്ചു ദിവസം ബാക്കി നിൽക്കെ ഒരു ലക്ഷത്തോളം വരുന്ന ഒഴിവുകളിലേക്ക് അപേക്ഷിച്ചത് രണ്ട് കോടിയിലേറെ പേർ; ഇനിയും അപേക്ഷകരുടെ എണ്ണം ഉയരാൻ സാധ്യത
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം റെയിൽവേ അവസരമൊരുക്കിയപ്പോൾ റെയിൽവേയുടെ ഒരു ലക്ഷത്തോളം വരുന്ന ഒഴിവുകളിലേക്ക് അപേക്ഷിച്ചത് രണ്ട് കോടിയിലേറെ പേർ. അഞ്ച് ദിവസത്തോളം സമയമുള്ളതിനാൽ അപേക്ഷകരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നും റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ടെക്നീഷ്യൻ ജോലികൾക്കായി ഏതാണ്ട് 50 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റെയിൽവേയിൽ ഗ്രൂപ്പ് ലെവൽ സി 1 (പഴയ ഗ്രൂപ്പ് ഡി), ഗ്രൂപ്പ് ലെവൽ സി 2 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചത്.
രണ്ട് വിഭാഗങ്ങളിലുമായി 89, 409 പേരെ നിയമിക്കും. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റാണിത്. രണ്ട് വിഭാഗങ്ങളിലും രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ ബെയ്സ്ഡ് പരീക്ഷയും ( സി.ബി.ടി) ശാരീരിക ക്ഷമതാ പരീക്ഷയും ഉണ്ടാകും. ആദ്യ സി.ബി.ടി പരീക്ഷ ഏപ്രിൽ - മേയ് മാസങ്ങളിൽ നടത്തും. ഇതിൽ നിശ്ചിത മാർക്ക് നേടുന്നവരെ മാത്രമേ രണ്ടാം ഘട്ട സി.ബി.ടിയിൽ പങ്കെടുപ്പിക്കൂ. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ട്.
ജനറൽ -40 ശതമാനം,ഒ.ബി.സി -30, പട്ടിക ജാതി -30,പട്ടിക വർഗം-25 എന്നിങ്ങനെയാണ് ഇപ്പോൾ ചുരുങ്ങിയ മാർക്ക് നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ പേരെ പ്രാഥമിക റൗണ്ടിൽ ഒഴിവാക്കേണ്ടി വന്നാൽ ചുരുങ്ങിയ മാർക്ക് ഉയർത്താനും സാദ്ധ്യതയുണ്ട്. മാർച്ച് 31ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക...
https://www.facebook.com/Malayalivartha