ലാസ്റ്റ് ഗ്രേഡ് ഒരു ബാലികേറാമലയല്ല
ഇത്തവണത്തെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയെ നേരിടാനൊരുങ്ങുന്നവർക്കായി ഇതാ ചില നുറുങ്ങു വഴികൾ. ഇത്തവണത്തെ പരീക്ഷയ്ക്ക് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. അതുകൊണ്ടു തന്നെ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എങ്കിലും ആര്‍ക്കുംതന്നെ വ്യക്തമായ മുന്‍തൂക്കം ഈ പരീക്ഷകളില്‍ അവകാശപ്പെടാന്‍ കഴിയില്ല . മറ്റു പരീക്ഷകളില്‍നിന്നും വ്യത്യസ്തമായൊരു തയ്യാറെടുപ്പും മുന്നൊരുക്കവും ഈ തസ്തികയിലെ പരീക്ഷയ്ക്കു വേണമെന്നത് പഠനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു.
ചെറിയൊരു പിഴവു മതി റാങ്കുകള്‍ മാറിമറിയാൻ. അതുകൊണ്ട് സസൂക്ഷ്മം ചിന്തിച്ച പഠിക്കേണ്ടിയിരിക്കുന്നു. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ആദ്യമായി വേണ്ടത് വ്യക്തമായൊരു കാഴ്ചപ്പാടാണ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വിജയത്തിലേക്കെത്താന്‍ വേണ്ട കൃത്യമായൊരു പഠനപദ്ധതിയും ഉണ്ടാവണം.
പരീക്ഷയുടെ സിലബസ്, വിഷയങ്ങളുടെ പ്രത്യേകത, സമയക്രമം, മാര്‍ക്ക്, പരീക്ഷയുടെ മറ്റു സവിശേഷതകൾ തുടങ്ങിയവയെക്കുറിച്ച വ്യക്തമായ ഒരു ധാരണയുണ്ടാവണം. പൊതുവിജ്ഞാനവും ഗണിതശേഷിയും മാർക്ക് നേടാൻ സഹായിക്കുന്നവയാണ്. സ്കൂൾ ക്ലാസ്സിൽ പഠിച്ച അടിസ്ഥാന വസ്തുതകൾ ഇവിടെ നമുക്ക് പ്രയോജനപ്പെടും.
തൊണ്ണൂറുശതമാനത്തിനും മേലെ മാര്‍ക്കുനേടിയാലേ നല്ലൊരു റാങ്ക് ഉറപ്പാക്കാനാവൂ എന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്. ചില ജില്ലകളില്‍ കട്ട് ഓഫ് മാര്‍ക്ക് 95 പിന്നിട്ട കഥയും നമ്മൾ വിസ്മരിച്ചുകൂടാ.
കഠിനാധ്വാനവും ശ്രദ്ധയും മാത്രമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ വിജയത്തില്‍ പരമപ്രധാന സംഗതികള്‍.
വിഷയങ്ങളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലണം
നഴ്സറി കുട്ടികള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നത് മുതല്‍ സിവില്‍ സര്‍വീസ് നിലവാരമുള്ള ചോദ്യങ്ങള്‍വരെ ലാസ്റ്റ്‌ഗ്രേഡ് ചോദ്യപ്പേപ്പറില്‍ കണ്ടേക്കാം. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളിലെ ചോദ്യങ്ങള്‍ പൊതുവേ സൂക്ഷ്മതലങ്ങളിലേക്ക് പോകാറില്ല. അതുകൊണ്ടു തന്നെ കഴിയുന്നത്ര ആഴം കുറച്ചു കൂടുതൽ ഏരിയ പഠനത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക. മലയാള ഭാഷയിൽ അമിത ആത്മവിശ്വാസം കൊണ്ടാണു പലർക്കും മാർക്കു നഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ ഭാഷയെയും വിഷയങ്ങളെയും വളരെ തന്മയത്തോടു കൂടി വേണം സമീപിക്കേണ്ടത്. കാരണം മത്സര പരീക്ഷയിൽ ലഭിക്കുന്ന ഓരോ മാർക്കും മൂല്യമേറിയതാണ്. നെഗറ്റീവ് മാർക്കിന്റെ ചതിക്കുഴികളിൽ വീണു പോകാതിരിക്കാനുള്ള കുശാഗ്ര ബുദ്ധിയും ഒരു പഠിതാവിനു ഉണ്ടാവണം.
എങ്ങനെയും വിജയം കൈവരിച്ചേ തീരു എന്ന തീക്ഷ്ണമായ ആഗ്രഹവുമാണു നിങ്ങളെ വിജയത്തിൽ എത്തിക്കുന്നത്. ഭഗീരഥ പ്രയത്നമൊന്നും ഇവിടെ വേണ്ട, വേണമെന്ന് കരുതി പഠിച്ചാൽ മാത്രം മതി. വിജാസ്യം കൈപ്പിടിയിൽ ഒതുക്കാം.
പത്രങ്ങളും ആനുകാലികങ്ങളും പൊതുവിജ്ഞാനത്തിന്റെ വലിയൊരു സ്രോതസ്സാണ്. നിത്യേന പത്രം വായിക്കുന്നത് പരീക്ഷയിൽ ഗുണം ചെയ്യും. ഒരു ദിവസം 5 മണിക്കൂർ പഠിക്കാൻ ഒരു ഉദ്യോഗാര്‍ഥി തീരുമാനിച്ചപ്പോൾ പ്രതിദിനം വിവിധ വിഷയങ്ങളിലെ 150നും 200 നുമിടയിൽ ചോദ്യങ്ങള്‍ പരിശീലിക്കാൻ കഴിയും. ഒന്നിലധികം പേർ ചേർന്നു പഠിക്കുമ്പോള്‍ പങ്കുവയ്ക്കലിലൂടെ ഓരോ വിഷയത്തെ കുറിച്ചും കൂടുതൽ അറിയാൻ നമുക്ക് കഴിയും.
ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് പഠിക്കുമ്പോൾ പരന്ന വായനതന്നെ നടത്തണം. അപ്പര്‍ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ കേന്ദ്രീകരിച്ച ഉദ്യോഗാര്‍ഥികള്‍ പഠനം നടത്തുന്നതാവും ഉത്തമം. ചരിത്രവും, ഭൂമിശാസ്ത്രവുമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മേഖലകള്‍.ചരിത്രത്തില്‍ ആഴത്തിലേക്ക് പോകാതെ പ്രധാനസംഭവങ്ങള്‍ ചിട്ടയായി ഓര്‍ത്തിരിക്കുകയാണ് വേണ്ടത്. നദികള്‍, തടാകങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിവ തീര്‍ച്ചയായും ലാസ്റ്റ് ഗ്രേഡ് പരീക്ഷ ചോദ്യപ്പേപ്പറില്‍ കൂടുതല്‍ ഇടം നേടുന്നവയാണ്.
നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷാവിജയത്തില്‍ പരമപ്രധാനമാണ്. മുന്‍കാല ചോദ്യപ്പേപ്പറുകള്‍ വായിക്കുന്നതിലൂടെ പരീക്ഷയ്ക്കുവരാന്‍ പോകുന്ന പല ചോദ്യങ്ങളും മനസ്സിലാക്കാനാവും.
കണക്കിൽ സ്കൂൾ ക്ലാസ്സിൽ പഠിച്ച അടിസ്ഥാനക്രിയകളാണ് ലാസ്റ്റ്‌ഗ്രേഡ് ചോദ്യങ്ങളായി വരിക. അതുകൊണ്ടു തന്നെ അടിസ്ഥാനക്രിയകള്‍ പലവട്ടം ആവര്‍ത്തിച്ച് ചെയ്ത് ഹൃദിസ്ഥമാക്കുന്നതാണ് നല്ലത്. സംഖ്യാശ്രേണികള്‍, ശതമാനം, അനുപാതം, ലാഭം നഷ്ടം, വലിയ സംഖ്യകളുടെ ക്രിയകള്‍ എന്നിവയും അറിഞ്ഞിരിക്കണം. പഠനത്തിൽ ചിട്ടയായ മുന്നേറ്റം ഉറപ്പാക്കിയത് വിജയം കൈപ്പിടിയിൽ ഒതുക്കാൻ ഒരു പ്രയാസവുമുണ്ടാവില്ല.
https://www.facebook.com/Malayalivartha