സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽനിന്ന് ലിക്വിഡേറ്റഡ് ഡാമേജ്അടച്ച് ടി.സി വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പുനഃപ്രവേശനം നല്കാൻ ഉത്തരവ്
സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽനിന്ന് ലിക്വിഡേറ്റഡ് ഡാമേജ്അടച്ച് ടി.സി വാങ്ങി മെഡിക്കൽ പ്രവേശനത്തിനായി കാത്തിരുന്നിട്ടും പ്രവേശനം സാധ്യമാകാത്ത വിദ്യാർഥികൾക്ക് നിലവിൽ ചേർന്നിടത്ത് തന്നെ പുനഃപ്രവേശനം നടത്താൻ നിർദേശിച്ച് സർക്കാർ ഉത്തരവ് ഇറക്കി. നീറ്റിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനുവേണ്ടി സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽനിന്ന് ലിക്വിഡേറ്റഡ് ഡാമേജ്അടച്ച് വിടുതൽ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നവർക്കു വേണ്ടിയാണു ഈ ഉത്തരവ്.
സുപ്രീംകോടതി സ്വാശ്രയ മേഖലയിൽ മെഡിക്കൽ ട്യൂഷൻ ഫീസ് 11ലക്ഷമാക്കിയതിനെ തുടർന്ന് മെഡിക്കൽ പഠനം വഴിമുട്ടിയെന്നും അതുകൊണ്ട് എൻജിനീയറിങ് പഠനം തുടരാൻ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ ഉത്തരവ്. ലിക്വിഡേറ്റഡ് ഡാമേജ് ഇനത്തിൽ ഈടാക്കിയ തുക തിരിച്ചുനല്‍കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
വിദ്യാഭ്യാസമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. സുപ്രീംകോടതി ഫീസ് വർധിപ്പിച്ചതിനെത്തുടര്‍ന്ന് മെഡിക്കൽ പഠനം സാധിക്കാതെ വന്ന വിദ്യാര്‍ഥികള്‍ക്ക് തുടർ പഠനം ഉറപ്പാക്കാൻ ഉത്തരവ് മൂലം സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മെഡിക്കൽ സീറ്റ് ലഭിക്കാതെ പോയവർക്ക് ഈ ഉത്തരവ് ഒരു പിടിവള്ളി ആകുമെന്ന് നമുക്കു ആശ്വസിക്കാം.
https://www.facebook.com/Malayalivartha