താത്കാലിക നിയമനം ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയ്ക്ക് തുരങ്കം വെക്കുന്നു
നിലവിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന് വെറും പത്തു മാസം മാത്രം കാലാവധി അവശേഷിക്കെ ഇതുവരെ നിയമനം ലഭിച്ചത് വെറും പത്തു ശതമാനം പേര്‍ക്ക് മാത്രം. കഴിഞ്ഞ റാങ്ക്പട്ടികയില്‍ നിന്ന് രണ്ടു വര്‍ഷം കൊണ്ട് 8,500 ഓളം പേര്‍ക്ക് നിയമനം ലഭിച്ചിടത്തു ഇപ്പോൾ 14 ജില്ലകളിലായി 59,239 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 6000 നിയമനങ്ങള്‍ പോലും തികയ്ക്കാനായില്ല.
പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതും, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും, അനുവദിച്ച തസ്തികകള്‍ അംഗീകരിക്കാത്തതും എല്ലാം നിയമന സാധ്യതയ്ക്ക് തടസ്സം നിൽക്കുന്നവയാണ്. ഇപ്പോഴത്തെ റാങ്ക്പട്ടിക നിലവില്‍ വന്ന് നാലും അഞ്ചും മാസം കഴിഞ്ഞാണ് നിയമന ശുപാര്‍ശ ആരംഭിച്ചത് എന്നതും ഒരു കാരണമാണ്. ഭിന്നശേഷിക്കാരുടെ സംവരണക്രമം പുനഃക്രമീകരിചതു പോലുള്ള കാരണങ്ങൾ കൊണ്ടും നിയമനം നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്.
പല വകുപ്പുകളുടെയും ഒഴിവുള്ള തസ്തികകളിൽ പി.എസ്.സിയെ അറിയിക്കാതെ താത്കാലിക നിയമനം നടത്തിയതാണ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കാത്തതിന് പ്രധാന കാരണമായി പറയുന്നത്. ഇത്തവണ റാങ്ക്പട്ടിക വന്നതിനു ശേഷമുള്ള രണ്ടു വര്‍ഷ കാലയളവില്‍ പകുതിയിലേറെയും നിയമനം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. മൂന്നും നാലും മാസം കൂടുമ്പോഴാണ് നിയമനശുപാര്‍ശ തയ്യാറാക്കുന്നത്. പി.എസ്.സിയുടെ അലസത കാരണം എന്‍.ജെ.ഡി ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് കിട്ടുന്നില്ല. നിയമന സാധ്യത കുറഞ്ഞതിന് മറ്റൊരു പ്രധാന കാരണം തസ്തികകള്‍ വെട്ടികുറച്ചതാണ്. ജലസേചന വകുപ്പില്‍ നിര്‍ത്തലാക്കിയ 1,100 തസ്തികകളില്‍ കുടുതലും ലാസ്റ്റ് ഗ്രേഡ് തസ്തികയായിരുന്നു. കൂടാതെ പല വകുപ്പുകളും ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമില്ല. നൈറ്റ് വാച്ച്മാന്‍ തസ്തികകള്‍ കൂടുതലായി അനുവദിക്കണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടുവെങ്കിലും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് ധനവകുപ്പ് ഇത് തടയുകയും പകരം ആവശ്യത്തിന് വാചര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കാന്‍ നിര്‍ദേശവും നല്‍കി.
യഥാസമയം സ്ഥാനക്കയറ്റവും തസ്തികമാറ്റവും നടക്കുന്നത് ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയമനങ്ങള്‍ വര്‍ധിക്കാന്‍ സഹായകമാണെന്നിരിക്കെ പല വകുപ്പുകളിലും സ്ഥാനക്കയറ്റംനിർത്തലാക്കുകയാണ് ചെയ്തത്. ഇതെല്ലാം പരിശോധിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അധികൃതർ തയ്യാറാകുന്നില്ല എന്നത് മറ്റൊരു പ്രധാന വസ്തുതയാണ്.
ബിരുദധാരികള്‍ ഉള്‍പ്പെട്ട അവസാനത്തെ ലാസ്റ്റ് ഗ്രേഡ് റാങ്ക്പട്ടികയാണിതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ ഈ റാങ്ക് ലിസ്റ്റിന്റെ മെല്ലെപ്പോക്ക് നയം കാരണം നിയമനം നിഷേധിക്കപ്പെട്ടാൽ ഇനിയൊരിക്കലും അവർക്ക് അവസരം ഇല്ല എന്നതും ഈ ലിസ്റ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. നിലവിൽ ഒഴിവുകൾ ഉണ്ടായിട്ടും തലസ്ഥാനത്തു പോലും കഴിഞ്ഞ മൂന്നു മാസമായി ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനശുപാര്‍ശകള്‍ നടക്കുന്നില്ല. സെക്രട്ടേറിയറ്റിന് പുതിയ ലാസ്റ്റ് ഗ്രേഡ് സര്‍വീസ് നിലവില്‍ വരുന്നതിന് മുന്നോടിയായി ഇപ്പോഴത്തെ റാങ്ക്പട്ടികയില്‍ നിന്ന് നിയമനം നിര്‍ത്തി എന്നതും നിയമന സാധ്യതയ്ക്ക് കടിഞ്ഞാണിടുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, ലിസ്റ്റിൽ കയറിപ്പറ്റിയതുകൊണ്ടു മാത്രം കാര്യമില്ല എന്ന് നമുക്ക് അനുമാനിക്കാം.
https://www.facebook.com/Malayalivartha