തെരുവുകളില്‍ പടക്കം പൊട്ടിക്കരുതെന്ന സന്ദേശം നല്‍കുന്ന പരസ്യവുമായി ആമീര്‍ ഖാന്‍; പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന വിമർശനവുമായി ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ
ആമീര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പുതിയ പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ. തെരുവുകളില്‍ പടക്കം പൊട്ടിക്കരുതെന്ന സന്ദേശം നല്‍കുന്ന പരസ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എംപി, നിസ്കാര സമയത്ത് മുസ് ലിം പള്ളികളില്‍ നിന്നുള്ള ഉയര്‍ന്ന ശബ്ദത്തെകുറിച്ചും റോഡുകള്‍ തടഞ്ഞ് നിസ്കാരം നടത്തുന്നതിനെകുറിച്ചും കമ്ബനി ബോധവാന്‍മാരാകണമെന്ന് ചൂണ്ടിക്കാട്ടി.
സിയറ്റ് കമ്ബനി എംഡിയും സിഇഒയുമായ ആനന്ദ് വര്‍ദ്ധന്‍ ഗോയങ്കയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ഭാവിയില്‍ കമ്ബനി ഹിന്ദു വികാരത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തില്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ഒക്ടോബര്‍ പതിന്നാലിനാണ് എംപി കമ്ബനിയ്ക്ക് കത്തയച്ചത്.
ഒരുകൂട്ടം ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍ എപ്പോഴും ഹിന്ദുക്കളുടെ വികാരങ്ങളെ സ്ഥിരമായി വ്രണപ്പെടുത്തുന്നുവെന്നും എന്നാല്‍ സ്വന്തം സമുദായത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഹെഗ്ഡെ ആക്ഷേപിച്ചു. പരസ്യത്തില്‍ റോഡില്‍ പടക്കം പൊട്ടിക്കുന്ന യുവാക്കളോട് ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ ആമീര്‍ ഖാന്‍ പറയുന്നതായി കാണിക്കുന്നുണ്ട്. ഇതാണ് കര്‍ണാടകത്തില്‍ നിന്നുള്ള എംപിയെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha