വാഹനാപകടത്തിൽ മലയാളത്തിന്റെ മഞ്ഞൾപ്രസാദം പൊലിഞ്ഞിട്ട് ഇന്ന് ഇരുപത്തിയാറ് വർഷം
മലയാളത്തിന്റെ പ്രിയ നടിയായിരുന്ന മോനിഷ ഓർമ്മയായിട്ട് ഇന്ന് ഇരുപത്തിയാറ് വർഷം തികയുന്നു. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയില്‍ വാഹനാപകടത്തിലാണ് മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദത്തിനെ പ്രേക്ഷകര്‍ക്ക് നഷ്ടമായത്. ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലക്കേറ്റ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അമ്മ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
1971 ല്‍ കോഴിക്കോട് പി നാരായണന്‍ ഉണ്ണിയുടേയും ശ്രീദേവിയുടെയും മകളായി ജനിച്ച മോനിഷ 1986 ല്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മലയാള സിനിമയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച എം ടി വാസുദേവന്‍നായര്‍-ഹരിഹരന്‍ ടീമിന്റെ ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് മോനിഷയുടെ ജീവിതത്തില്‍ വഴിത്തിരിവായി. കൗമാര പ്രായക്കാരുടെ ത്രികോണ പ്രണയകഥ മനോഹരമായി ആവിഷ്‌ക്കരിച്ച നഖക്ഷതങ്ങളെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇതോടൊപ്പം മോനിഷയും പ്രേക്ഷകഹൃദയം കീഴടക്കുകയായിരുന്നു.
ഗൗരി എന്ന ഗ്രാമീണ പെണ്‍കുട്ടിയെ അവതരിപ്പിച്ച മോനിഷയ്ക്ക് 1987 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് മലയാള സിനിമയില്‍ കൂടുതല്‍ സജീവമായി. അച്ചന്‍ നാരായണനുണ്ണിക്ക് ബാംഗ്ലൂരില്‍ തുകല്‍ വ്യവായമായതിനാല്‍ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നര്‍ത്തകിയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നും നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച മോനിഷയ്ക്ക് 1985 ല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കൗശിക പുരസ്‌ക്കാരം ലഭിച്ചു. മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകളില്‍ വേഷമിട്ട താരം 21-ാമത്തെ വയസ്സിലാണ് മരണമടഞ്ഞത്.
നഖക്ഷതമെന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുമ്പോള്‍ കോഴിക്കോട് പന്നിയങ്കരക്കാരി മോനിഷ ഉണ്ണിയ്ക്ക് വെറും പതിനാല് വയസ് മാത്രമായിരുന്നു പ്രായം. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാർഡും കിട്ടി. നിധി പോലെ ദെവം തനിയ്ക്ക് തന്ന മകളെ വിധി തട്ടിയെടുത്തപ്പോള്‍ ശ്രീദേവി ഉണ്ണിയെന്ന മോനിഷയുടെ അമ്മ തളര്‍ന്നു പോയി. വെറും ആറ് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഈ നടിയെ മലയാളി അംഗീകരിച്ചു. ശാലീന സൗന്ദര്യവും മികച്ച അഭിനയശേഷിയുമുള്ള ആ പെണ്‍കുട്ടി ഇന്നും ജീവിയ്ക്കുന്നു മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി.
മോനിഷ ഒരു മകള്‍ എന്നതിനപ്പുറം തന്റെ വഴികാട്ടി കൂടിയായിരുന്നെന്ന് അമ്മ ശ്രീദേവി ഉണ്ണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു. എല്ലാ കാര്യങ്ങളും തന്നോട് പറയുമായിരുന്ന മകള്‍ മരിയ്ക്കുന്നതിന് രണ്ട് ദിവസം മുന്‍പ് അസ്വസ്ഥയായിരുന്നെന്നും എന്തോ ഒരു പ്രശ്‌നം അവരെ അലട്ടിയിരുന്നെന്നും ശ്രീദേവി ഉണ്ണി പറയുന്നു.
വൈജയന്തിമാലയെപ്പോലെ, പത്മിനിയെ പ്പോലെ നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെയും ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് ‘നിനക്കൊരു പെൺകുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞായിരുന്നു. ആ വാശിയിൽ നിന്നാണ് മകളുണ്ടായാൽ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസിൽ മുൻരാഷ്ട്രപതി വെങ്കിട്ടരാമനിൽ നിന്ന് അഭിനയമികവിനുള്ള ഉർവശിപ്പട്ടം മോനിഷ നേടിയപ്പോൾ, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു. നഖക്ഷതങ്ങളുടെ പ്രിവ്യൂ മദ്രാസിൽ നടന്നപ്പോൾ, ചിത്രം കണ്ട് നടി പത്മിനി മോനിഷയെ കെട്ടിപ്പിടിച്ചു. അവരെ ഒന്നു തൊടാൻ കൊതിച്ചു നടന്ന കാലമുണ്ടായിരുന്നു തനിക്കെന്നു ശ്രീദേവി ഓർത്തു.
ബെംഗളൂരുവിൽ ലെതർ കയറ്റുമതി വ്യവസായിയായിരുന്ന അച്ഛൻ, പരേതനായ പി.എൻ ഉണ്ണിയുടെ പൂർണ പിന്തുണയുണ്ടായിരുന്നു മോനിഷയുടെ സിനിമാ പ്രവേശത്തിന്. ശ്രീദേവി നൃത്തം ചവിട്ടിയ വേദികളിൽ, മൂന്നു വയസു മുതൽക്കേ മോനിഷയും ചുവടുവച്ചു തുടങ്ങി. പത്മിനി രാമചന്ദ്രൻ ഭരതനാട്യ ഗുരുവായി. നൃത്തം മാത്രമല്ല, മോണോ ആക്ടും ഫാൻസി ഡ്രസും പാട്ടുമൊക്കെ കൊച്ചുമിടുക്കിക്കു വഴങ്ങി. സമ്മാനമേറെ ലഭിച്ചു.
മകൾ ജീവിച്ചിരുന്ന 21 വർഷവും സ്വയം മറന്ന് അവൾക്കു ചുറ്റും സുരക്ഷയുടെ പരിവേഷമായി ഭ്രമണം ചെയ്തു അമ്മ. വെള്ളി വെളിച്ചങ്ങളുടെ സിനിമാ ലോകത്തിൽ, അവളെ ആരും തെറ്റായി ഒന്നു തൊട്ടു പോകരുതേ എന്ന പ്രാർഥന. പാമ്പു നിധി കാക്കും പോലെ അക്കാലത്തെ ജീവിതം.
മകളെ നടിയാക്കാനുള്ള ചെപ്പടി വിദ്യകളായിരുന്ന അമ്മയുടെ ചിന്തകളിൽ. എണ്ണ തേപ്പിച്ചു കുളിപ്പിക്കാനൊരു കുളമില്ലെന്ന സങ്കടം മാറ്റാൻ, ബക്കറ്റിൽ വെള്ളം നിറച്ച് മോനിഷയുടെ തല മുക്കിയെടുക്കും. പിന്നിലേക്ക് തലപൊന്തിപ്പിക്കും. മുടിക്കു നീളം വയ്ക്കാനുള്ള നാടൻ രീതി. കാച്ചെണ്ണയ്ക്കും കൺമഷിക്കും പോലും സ്വന്തം റെസിപ്പി. മകൾ കലാകാരിയാകണം. ചിന്തകളിൽ അതു മാത്രം. പിന്നീട് ആ മുടി കൊഴുത്തു വളരാൻ തുടങ്ങി. മുട്ടോളം നീണ്ട മുടി ശുശ്രൂഷിക്കലായിരുന്നു പിന്നത്തെ മാമാങ്കം.
പത്മിനി രാമചന്ദ്രന്റെ കീഴിൽ 1985ൽ കോഴിക്കോട് ടഗോർ ഹാളിൽ നടന്ന നൃത്തപരിപാടിക്ക് മോനിഷയുടെ ചിത്രം വച്ചൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ബ്രോഷർ തയാറാക്കി. ഇത് എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി കാണാൻ ഇടയായതാണ് ഹരിഹരൻ-എംടി കൂട്ടുകെട്ടിന്റെ നഖക്ഷതങ്ങളിലേക്കു വഴി തുറന്നത്. നഖക്ഷതങ്ങളിൽ മോനിഷ മാത്രമല്ല അരങ്ങേറിയത്. പി.എൻ ഉണ്ണിയും ശ്രീദേവിയും മകൾക്കൊപ്പം ആദ്യമായി സിനിമയിൽ മുഖം കാണിച്ചു. എംടിയുടെ തന്നെ കടവിലാണ് ശ്രീദേവിക്ക് ആദ്യ ക്യാരക്ടർ വേഷം ലഭിച്ചത്. മകളുടെ നിഴലായി നടന്ന വഴിയിൽ, ഇന്നു മലയാളത്തിന്റെ അമ്മവേഷങ്ങളിൽ നിറഞ്ഞാടുകയാണ് ഈ അമ്മ.
ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍, തലസ്ഥാനം, ഒരുകൊച്ചു ഭൂമികുലുക്കം, കുടുംബസമേതം, വേനല്‍കിനാവുകള്‍, കടവ്, ഋതുഭേദം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിനിന്ന നാളുകളിലാണ് മോനിഷ കടന്നുപോയത്.
https://www.facebook.com/Malayalivartha