ബിജെപി ബന്ധം; മോഹൻലാൽ അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢനീക്കം
മോഹൻലാൽ നായകനായി അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢശ്രമമെന്ന് രഹസ്യ വിവരം. മോഹൻലാൽ ഫാൻസിലെ ഒരു വിഭാഗം പ്രവർത്തകർ ഉൾപ്പെടെ ഒരു വലിയ സംഘം പ്രേക്ഷകർ ഒടിയനെതിരെ രംഗത്തെത്തിയതിന്റെ ഒരു പ്രധാന കാരണം മോഹൻ ലാലിന്റെ ബി ജെ പി ബന്ധമാണെന്നാണ് വിവരം.
ഒടിയൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ പൊളിക്കാൻ തീരുമാനിച്ചിരുന്നു.അതിന് പിന്നിൽ മോഹൻലാൽ ഫാൻസും ഉണ്ടെന്നാണ് കണ്ടെത്തൽ. എല്ലാവരുടെയും സ്വന്തമായിരുന്ന മോഹൻലാൽ ബി ജെ പിയുടെ സ്വന്തമായത് പലർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ശ്രീകുമാർ മേനോനും ഉൾപ്പെടെയുള്ള ഒടിയന്റെ അണിയറ പ്രവർത്തകർ മറുനിക്കവുമായി രംഗത്തെത്തി കഴിഞ്ഞു. മോഹൻലാൽ ഫാൻസിന്റെ സംസ്ഥാനത്തെ പ്രധാന സംഘാടകരെ ആന്റണി പെരുമ്പാവൂർ നേരിട്ട് വിളിച്ച് ചിത്രത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആന്റണിയുടെ വാക്കുകൾ വേണ്ടതരത്തിൽ ചെവിക്കൊണ്ടിട്ടില്ല.
ഒടിയനെ വലിയ ഹൈപ്പിലേക്കാണ് നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ആദ്യ ദിവസങ്ങളിൽ സിനിമക്കെതിരായി ഉണ്ടായ ആരോപണങ്ങളെല്ലാം പതിയെ പതിയെ കുറയുന്നുണ്ട് . ഒരു ബ്രഹാമ്ണ്ഡ സിനിമ എന്നുള്ള പ്രചരണമൊന്നും ഏറ്റിട്ടില്ല. ഒരു സാധാരണ സിനിമ മാത്രമാണ് ഒടിയൻ. അതിന് അതിന്ദ്രിയഭാവം കൽപ്പിച്ച് നൽകിയതാണ് അപകടമായത്.
കമ്മ്യൂണിസ്റ്റുകാർക്കെതിരെ സിനിമയിൽ മോഹൻലാൽ നടത്തിയ ചില പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെയും എതിരാക്കി. മദ്യപിച്ചെത്തുന്ന ഒടിയനെ കമ്യൂണിസ്റ്റുകാരൻ റോഡിൽ തടഞ്ഞു നിർത്തി മർദ്ദിക്കുന്ന രംഗമുണ്ട്. താനും കമ്യൂണിസ്റ്റാകുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യും എന്ന് ഒടിയൻ മറുപടി പറയുന്നു. ഇത് കമ്യൂണിസ്റ്റുകാരെ എതിരാക്കി. ലാൽ ബിജെപിയാണെന്ന പ്രചരണം ഇതിലൂടെയുണ്ടായി.
ചിത്രത്തിലെ ഹൈന്ദവ പരാമർശങ്ങളെ സംഘ പരിവാറായി പ്രേക്ഷകർ വ്യാഖ്യാനിക്കുകയായിരുന്നു. തന്റെ അഛന്റെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തോട് അനുബന്ധിച്ച് ലാൽ നരേന്ദ്രമോദിയെ കണ്ടിരുന്നു. പ്രസ്തുത ചിത്രം പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. അതിന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ലാൽ ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണമുണ്ടായത്. മോഹൻലാൽ ഇക്കാര്യം കൃത്യസമയത്ത് നിഷേധിക്കാതിരുന്നതിനാൽ ആരോപണങ്ങൾ വളർന്നു കൊണ്ടേയിരുന്നു. വൈകിയാണ് ഇക്കാര്യം ലാൽ നിഷേധിച്ചത്.
അമ്മയിലെ വഴക്കും മോഹൻലാലിന് വിനയായി. ദിലീപിനെ അനുകൂലിച്ച് നിലപാടെടുത്തു എന്നാണ് ലാലിനെതിരെ ഉയർന്ന ആരോപണം . പിന്നീട് ദിലീപിനോട് താൻ രാജി ചോദിച്ചു വാങ്ങിയെന്ന പ്രസ്താവനയുമായി ലാൽ രംഗത്തെത്തി. ഇതിനെതിരെ ദിലീപും രംഗത്തെത്തി. ആരും ചോദിക്കാതെയാണ് രാജിവച്ചതെന്നായിരുന്നു ദിലീപിന്റെ പ്രഖ്യാപനം. അതോടെ ലാലും ദിലീപും തെറ്റിയെന്നാണ് വിവരം. ദിലീപ് പറഞ്ഞതാണ് ശരി. കാരണം ഇക്കാര്യം നടൻ സിദ്ധിഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നടിമാരുടെ അക്ഷേപങ്ങളിൽ മോഹൻലാലിന് മറ്റൊനും ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് യാഥാർത്ഥ്യം.
ദിലീപും മോഹൻലാലും തമ്മിൽ സ്വരചേർച്ചയില്ലാതായതിന് ശേഷം ആദ്യമിറങ്ങുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോന്റെ ചിത്രത്തിന് നേരം ആക്രമണമുണ്ടാകുമെന്ന് ലാലിനറിയാമായിരുന്നു എന്നാണ് വിവരം. ബിജെപി ആരോപണവും ശ്രീകുമാർ മേനോനെതിരായ ആക്രമണവും ചിത്രത്തെ ബാധിക്കുമെന്ന് അദ്ദേഹത്തിന് എതിരായിരുന്നു. ഇത് ഒരു സാധാരണ ചിത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നത് അതു കൊണ്ടാണ് . എന്നാൽ ലാലിന്റെ കൈയിൽ ചിത്രം നിന്നില്ല. അതിനു മുമ്പ് തന്നെ വിവാദങ്ങൾ കൈവിട്ടു.
അടുത്ത കാലത്തിറങ്ങിയ രഞ്ജിത്ത് ലാൽ ചിത്രമായ ഡ്രാമയും പൊളിഞ്ഞു. അതൊരു ചെറിയ ചിത്രമായതിനാൽ പലരും ഗൗരവമായെടുത്തില്ല. ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പ്രതിരോധിക്കാൻ മോഹൻലാൽ തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. എന്നാൽ ബിജെപി മോഹൻ ലാലിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടില്ല. സംസ്ഥാന നേതാക്കളെ വെട്ടി ലാൽ പ്രധാനമന്ത്രിയെ കണ്ടതാണ് അവരുടെ വിരോധം. ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന ലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും വിവാദമായി. ഇതിനും ബി ജെ പി അനുകൂല വ്യാഖ്യാനം നൽകിയിട്ടുണ്ട്. സുരേഷ്ഗോപിക്ക് ശേഷം മോഹൻ ലാലിനെ രാജ്യസഭാ എം പിയാക്കാനുള്ള നീക്കം ബിജെപിക്കുണ്ട്.
https://www.facebook.com/Malayalivartha