ഇന്റെർവെല്ലിന് കഴിച്ച മുട്ട കൊള്ളാമെന്ന് കമന്റ് ചെയ്ത യുവാവിന് മോഹൻലാൽ ഫാൻസ് ഒരുക്കിയത് മുട്ടന്‍ പണി
ഹര്‍ത്താല്‍ ദിനത്തെപോലും അവഗണിച്ച് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിനെതിരെ കമന്റ് ചെയ്ത യുവാവിന് മോഹൻലാൽ ഫാൻസിന്റെ മുട്ടന്‍ പണി. ഒടിയന്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം കണ്ടിട്ട് ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെന്നും പക്ഷേ ഇന്റര്‍വെല്‍ ടൈമില്‍ ചിത്രം കണ്ട തിയേറ്ററില്‍ നിന്നും കഴിച്ച മുട്ട പഫ്സ് കൊള്ളാമായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട അക്ഷയ് ആകാശ് എന്നയാളിനാണ് തിയേറ്റര്‍ മുട്ടന്‍ പണിയൊരുക്കിയത്. അക്ഷയ് ആകാശിന്റെ പോസ്റ്റിന് മറുപടിയായി തങ്ങളുടെ തിയേറ്ററില്‍ മുട്ടപഫ്സ് വില്‍ക്കുന്നില്ലെന്ന് എഴുതി സിനിമയെ തകര്‍ക്കാനായി കമന്റിട്ടയാള്‍ക്ക് വേണ്ടി മാത്രം മൂന്ന് മുട്ട പഫ്സ് വാങ്ങി സൂക്ഷിച്ചിരിക്കുകയാണ് . ഇതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വമ്പൻ പ്രതീക്ഷകളുമായി എത്തിയ മോഹൻലാൽ ചിത്രം ഒടിയൻ ആദ്യ ദിനം തന്നെ വിവാദക്കുഴിയിൽ വീണിരുന്നു. സംവിധായകൻ നൽകിയ അമിത പ്രതീക്ഷകൾ മനസിൽ സൂക്ഷിച്ച് സിനിമ കാണുവാൻ പോയ ആരാധകരെ സിനിമ നിരാശരാക്കിയെന്നായിരുന്നു ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. എന്നാൽ ഈ പ്രതീക്ഷകൾ മനസിൽ നിന്നുമിറക്കി വച്ചാൽ ഒടിയൻ ഒരു മികച്ച സിനിമ തന്നെയാണെന്ന് പറയുന്നവരാണ് എല്ലാവരും.
മോഹൻലാൽ എന്ന താരത്തെ ഏറ്റവും വലിയ പ്രീ റിലീസ് മാർക്കറ്റിങിനായി ഉപയോഗിച്ച സിനിമകളിൽ ഒന്ന് കൂടിയാണിത്. മോഹൻലാലിന്റെ വണ്ണം കുറയ്ക്കൽ മുതൽ ഇന്നോളം, ഒടിയൻ തൊട്ടതെല്ലാം വാർത്തയായിരുന്നു. ‘പുലിമുരുഗാനന്തര’ മാസ്സ് ആഘോഷങ്ങളും ഓടിയനെ ചുറ്റിപ്പറ്റി നിന്നു. മോഹൻലാലിനൊപ്പമുള്ള താരങ്ങളെ ചുറ്റിപ്പറ്റിയും ചർച്ചകൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അമിതാബ് ബച്ചന്റെ പേര് ഉയർന്നു കേട്ടിരുന്നു. ത്രീ ഡിയിൽ സിനിമ പുറത്തിറങ്ങും എന്നും കേട്ടിരുന്നു. എന്തായാലും ഒടിയൻ ഇതിന്റെയൊക്കെ അസാന്നിധ്യത്തിലും നിത്യേനയെന്നോണം വാർത്തകളിൽ നിറഞ്ഞു.
മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ, മനോജ് ജോഷി, നരെയ്ൻ, സന അൽത്താഫ്, നന്ദു, സിദ്ദിഖ്, ഇന്നസെന്റ്, കൈലാഷ് , ശ്രീജയ തുടങ്ങി വൻ താരനിര സിനിമയിൽ ഉണ്ട്. പരസ്യചിത്ര സംവിധാനത്തിലൂടെ ലോക ശ്രദ്ധ നേടിയ വി എ ശ്രീകുമാർ മേനോന്റെ കന്നി സിനിമാ സംവിധാന സംരംഭമായിരുന്നു ഒടിയൻ.
ഇത്രയും വലിയ സിനിമ ഒരു നവാഗത സംവിധായകന് താങ്ങുമോ എന്ന ആശങ്ക പ്രേക്ഷകർക്കിടയിൽ പ്രചിരിക്കുമ്പോളൊക്കെ ഓസ്കർ നേട്ടം വരെ പ്രതീക്ഷിക്കുന്നു എന്ന് ശ്രീകുമാർ മേനോൻ വാദിക്കുന്നുണ്ടായിരുന്നു. റിലീസിന് ഒരാഴ്ച മുന്നേ ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനിലൂടെയും അല്ലാതെയും വിറ്റഴിഞ്ഞു. റിലീസിംഗിന്റ്ന്ന് അവിചാരിതമായി പ്രഖ്യാപിച്ച ഹർത്താലിനെ അവഗണിച്ച് ജനം തീയറ്ററുകളിലേക്ക് ഒഴുകിയെത്തിയെങ്കിലും ഇതിലും മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.
സോഷ്യല്‍ മീഡിയ പ്രമോഷനിലൂടെ സിനിമയ്ക്ക് ഓവര്‍ ഹൈപ്പ് നല്‍കിയതാണ് തിരിച്ചടിയിലേക്ക് നയിച്ചത്. മോഹന്‍ലാലിന്റെ അസാമാന്യ ആക്ഷന്‍ രംഗങ്ങളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചെത്തിയവരാണ് നിരാശരായത്. പ്രതീക്ഷകളൊന്നുമില്ലാതെ തികച്ചും പോസിറ്റീവായി സിനിമയെ സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. നെഗറ്റീവ് പ്രചാരണത്തിലും ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഡീഗ്രേഡിങ്ങും നെഗറ്റീവ് പ്രചാരണവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലും സിനിമയെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പടുന്നത്.
https://www.facebook.com/Malayalivartha