ഒരു പുതുമുഖ സംവിധായകനെ പണച്ചാക്കിന്റെ മനോസുഖത്തിനായി കൊന്നുതള്ളുമ്പോള്‍ നിങ്ങളുടെ കൈ വിറയ്ക്കുന്നില്ലേ?; സിനിമാസംവിധായകന്റെ സര്‍ഗാത്മകവും തൊഴില്‍പരവുമായ അവകാശവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കേണ്ട ഡയറക്ടേഴ്സ് അസോസിയേഷന്‍ എന്തുകൊണ്ടാണ് നിര്‍മ്മാതാക്കളുടെ ആശ്രിതരെപ്പോലെ സംസാരിക്കുന്നത് ;ഡയറക്ടേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ച് ജയശ്രീകുമാർ
പ്രമേയം കൊണ്ടും മുതല്‍മുടക്കു കൊണ്ടും മലയാളത്തിലെ 'ചലച്ചിത്രമാമാങ്ക'മായി മാറുമെന്ന് കൊട്ടിഘോഷിച്ച് ആരംഭിച്ച മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രമായ മാമാങ്കം വിവാദക്കുരുക്കില്‍ പെട്ടിട്ടു മാസങ്ങളാകുന്നു . മാമാങ്കമെന്ന സിനിമയ്ക്കായി പത്തു വര്‍ഷത്തോളം ഗവേഷണം നടത്തി തിരക്കഥ തയ്യാറാക്കി സംവിധാനവും നിര്‍വഹിച്ച സജീവ്പിള്ളയെ ചിത്രീകരണം മൂന്നാമത്തെ ഷെഡ്യൂളിലെത്തുമ്പോഴേക്കും നിര്‍മ്മാതാവ് ഇടപെട്ട് ഒഴിവാക്കാന്‍ നീക്കം നടത്തുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നിർമ്മാതാവ് ഇടപെട്ട് തിരക്കഥ തിരുത്താൻ ആവശ്യപ്പെട്ടതുമുതലാണ് മാമാങ്കത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത് എന്നാണ് അവസാനമായി പുറത്തുവന്ന വാർത്തകൾ. ഫെഫ്ക തുടങ്ങി സിനിമാ മേഖലയിലെ സംഘടനകളെല്ലാം മലയാള സിനിമയിലെ വന്‍ മുതല്‍മുടക്കുള്ള സിനിമയില്‍ നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന അവസരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ജയശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാമാങ്കത്തിൽ ഡയറക്ടേഴ്സ് അസോസിയേഷന്‍ നടത്തിയ പരാമർശമാണ് പോസ്റ്റിന് ആധാരം .സിനിമാസംവിധായകന്റെ സര്‍ഗാത്മകവും തൊഴില്‍പരവുമായ അവകാശവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കേണ്ട ഡയറക്ടേഴ്സ് അസോസിയേഷന്‍ എന്തുകൊണ്ടാണ് നിര്‍മ്മാതാക്കളുടെ ആശ്രിതരെപ്പോലെ സംസാരിക്കുന്നത്? എന്ന് ജയശ്രീകുമാർ ചോദിക്കുന്നു.ഒരു പുതുമുഖ സംവിധായകനെ പണച്ചാക്കിന്റെ മനോസുഖത്തിനായി കൊന്നുതള്ളുമ്പോള്‍ നിങ്ങളുടെ കൈ വിറയ്ക്കുന്നില്ലേ.ആദ്യഘട്ടം മാമാങ്കം സിനിമയിലെ വസ്തുതകള്‍ മനസ്സിലാക്കി ഒപ്പം നിന്ന ഫെഫ്കയും ഡയറക്ടേഴ്സ് യൂണിയനും ഒരു മനസാക്ഷിക്കുത്തും തോന്നാതെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രേരണയില്‍ ഉപേക്ഷിച്ചുപോയതില്‍ വല്ലാത്ത ഭയമുണ്ടെന്നും ജയശ്രീകുമാർ പറയുന്നു.
ജയശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍!
മുതിര്‍ന്നവരും യുക്തിബോധവുമുള്ളവരുമാണ് സംഘടനയുടെ സാരഥികള്‍. അവരെ ചരിത്രം പഠിപ്പിക്കുവാനുള്ളതല്ല ഈ കുറിപ്പ്; വര്‍ത്തമാനാവസ്ഥ ചൂണ്ടിക്കാണിക്കുവാനുള്ളതാണ്. ഇതൊന്നും ആരും വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ ഓരോരുത്തരോടും നിറഞ്ഞ ആദരവോടെയാണ് ഇതെഴുതുന്നത്.
മാക്ട ഉണ്ടായതും പിന്നീട് വിവിധ സന്ധികളോടു സംവദിച്ച് ഫെഫ്ക വന്നതും സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ദ്ധരുടെയും കാലപ്രവര്‍ത്തകരുടെയും വ്യക്തിത്വം സംരക്ഷിക്കുവാനും തൊഴിലിടങ്ങളില്‍ ആത്മാഭിമാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുമാണെന്നാണ് വിശ്വാസം. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, അതിനുനേരേ വിപരീതമായ ദിശയിലേക്കാണോ സംഘടന പോകുന്നതെന്ന ഭയം ശക്തമാവുകയാണ്. സിനിമാസംവിധായകന്റെ സര്‍ഗാത്മകവും തൊഴില്‍പരവുമായ അവകാശവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കേണ്ട ഡയറക്ടേഴ്സ് അസോസിയേഷന്‍ എന്തുകൊണ്ടാണ് നിര്‍മ്മാതാക്കളുടെ ആശ്രിതരെപ്പോലെ സംസാരിക്കുന്നത്? സംഘടനയുടെ പുതിയ പ്രസിഡന്റ് ശ്രീ,രഞ്ജി പണിക്കര്‍ മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന സംഘടനയുടെ അടിസ്ഥാനലക്ഷ്യം മരിച്ചുകാണാന്‍ വെമ്പല്‍കൊള്ളുന്ന ശവപ്പെട്ടിക്കച്ചവടക്കാരന്റേത് ആയിപ്പോയി എന്നു പറയേണ്ടിവരുന്നതില്‍ സങ്കടമുണ്ട്. പറഞ്ഞതു തെറ്റായി എന്നു ബോധ്യപ്പെട്ടാല്‍ മാപ്പു പറഞ്ഞ് ഈ പ്രസ്താവന പിന്‍വലിക്കാനും തയ്യാറാണ്. പക്ഷേ, ശരിയുണ്ട് എന്നാണെങ്കില്‍ ഇതു പറയാതിരിക്കുന്നതല്ലേ സര്‍ കാലത്തോടു ചെയ്യുന്ന നീതികേട്.
എന്താണ് രഞ്ജി സര്‍, മാമാങ്കത്തിനു സംഭവിച്ചത്?
മറ്റാരെക്കാളും അത് അങ്ങേയ്ക്കറിയാമെന്ന ഉത്തമവിശ്വാസത്തോടെയാണ് ഇതെഴുതുന്നത്. മാമാങ്കം എന്ന സിനിമയുടെ തിരക്കഥയെക്കുറിച്ച് അതിലെ അഭിനേതാവായ ശ‌്രീ.മമ്മൂട്ടി, നിര്‍മ്മാതാവായ ശ്രീ.വേണു കുന്നപ്പള്ളി എന്നിവര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സാക്ഷ്യങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ വന്നതാണ്. അതില്‍ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യതയില്ലല്ലോ. Outstanding script എന്നാണ് മമ്മൂക്ക ഫോസ്ബുക്കില്‍ എഴുതിക്കണ്ടത്. നൂറു ശതമാനം പെര്‍ഫക്ട് ആയ സ്ക്രിപ്റ്റ് എന്നാണ് ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവ് പറഞ്ഞിരിക്കുന്നത്. എഴുത്തുകാരന്റെെ പത്തു വര്‍ഷത്തെ അദ്ധ്വാനമാണ് ഈ സിനിമ: അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും എന്നആണ് നിര്‍മ്മാതാവ് പ്രേക്ഷകരോടു പറഞ്ഞത്. അങ്ങനെയുള്ള തിരക്കഥ ഏതു പെട്ടിയിലിരുന്നാണ് സര്‍ ഇപ്പോള്‍ കേട് പിടിച്ചത്? അതു തിരുത്തി ബാഹുബലിയാക്കണമെന്ന് സിനിമയുടെ ആദ്യ ഷെഡ്യൂളിന്റെ ഇടവേളയില്‍ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ സജീവ് പിള്ളയോട് അഴകിയ രാവണനായ ഒരാള്‍ ആവശ്യപ്പെട്ടത് നിങ്ങളറിഞ്ഞില്ല എന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ? സ്വന്തം തിരക്കഥയില്‍ ബാലിശമായ ഇടപെടലുമായി വിവരദോഷികള്‍ വരുന്നതിനെ തിരക്കഥാകൃത്തും സംഴിധായകനുമായ അങ്ങ് അംഗീകരിക്കുമോ? അതുമാത്രമല്ലേ സജീവും ചെയ്തുള്ളൂ. അയാളുടെ ആത്മാഭിമാനത്തിനും കലയിയുടെ പൂര്‍ത്തീകരണത്തിനുമായി നിലകൊള്ളേണ്ട ഡയറേക്ടേഴ്സ് യൂണിയന്റെ നിലപാടെന്ത്?
സജീവ് പിള്ളയ്ക്ക് സിനിമ ചെയ്യാനറിയില്ലെന്നും പകരം പത്മകുമാറിനെ കൊണ്ടുവരുന്നുവെന്നും വ്യാപകമായ വാര്‍ത്തകള്‍ വന്നപ്പോഴും അത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നു പറഞ്ഞിരിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു സര്‍? രണ്ട് ഷെഡ്യൂളുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സജീവ് പിള്ള എങ്ങനെ സംവിധാനമറിയാത്ത ആളായി? അഥവാ, സംവിധാനമറിയില്ല എന്ന ആരോപണം ശരിയോ തെറ്റോ എന്ന് നിങ്ങള്‍ പരിശോധിച്ചോ? ഇതുവരെ ചെയ്ത ഭാഗങ്ങള്‍ നിഷ്പക്ഷമായ ഒരു സമിതിയെക്കൊണ്ട് പരിശോധിപ്പിച്ചാല്‍ തീരുന്ന പ്രശനമല്ലേ ഉള്ളൂ. ഒരു പുതുമുഖ സംവിധായകനെ പണച്ചാക്കിന്റെ മനോസുഖത്തിനായി കൊന്നുതള്ളുമ്പോള്‍ നിങ്ങളുടെ കൈ വിറയ്ക്കുന്നില്ലേ? മനസ്സാക്ഷി നിങ്ങളോട് അരുതേ എന്നൊരു വാക്കുപോലും പറയുന്നില്ലേ? എങ്ങനെ കഴിയുന്നു സര്‍?
യഥാര്‍ത്ഥത്തില്‍ സജീവ് പിള്ളയ്ക്ക് സംവിധാനമറിയാതുണ്ടോ? (എടുത്ത ഭാഗങ്ങള്‍ പരിശോധിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ അത്.) ഒന്നാം ഷെഡ്യൂളിന്റെ അവസാനമാകാറായപ്പോള്‍ ഉണ്ടായ പ്രശ്നം അങ്ങേക്കറിയാം. ചിലര്‍ക്ക് ബാഹുബലി തലയ്ക്കു പിടിച്ചു. മാമങ്കം ബാഹുബലി ആകണം. എന്ന് ഒരു കൂട്ടര്‍. സര്‍വ്വസമ്മതമായ തിരക്കഥ തിരുത്താന്‍ സജീവ് പിള്ള തയ്യാറുമല്ല. ഈ തര്‍ക്കം, പണമുള്ളവന്റെ പകയായി മാറിയപ്പോള്‍ അവിടെ കലാകാരനെ പൊതിയേണ്ട പരിചയായിരുന്നു സര്‍, സിനിമ എടുക്കുന്നവരുടെ രക്ഷാകര്‍ത്തൃത്വമുള്ള ഡയറക്ടേഴ്സ് യൂണിയന്‍. പക്ഷേ, നിങ്ങളെന്തു ചെയ്ത? കണ്ണ് മഞ്ഞളിച്ച് ഇരുന്നു. ഒടുവില്‍, തര്‍ക്കം ഷൂട്ടിങ് സൈറ്റില്‍ പരസ്യമായി പറഞ്ഞ് സംവിധായകനെ പ്രതിരോധത്തിലാക്കാന്‍ ഒരു ബുദ്ധികേന്ദ്രം ഉപദേശിക്കുന്നു, അതനുസരിച്ചാകണം, തിരക്കഥയില്‍ തിരുത്തുവേണമെന്ന പരസ്യശാസനം അവര്‍ ചെയ്തത്. ആ ആവശ്യം സംവിധായകന്‍ പരസ്യമായി തള്ളിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കോടികള്‍ നഷ്ടമായാലും നിന്നെ നശിപ്പിക്കും എന്ന് കുബേരവൃത്തങ്ങളുടെ ശാപം അപ്പോള്‍തന്നെ വന്നുവത്രേ. സ്വന്തം കലാസൃഷ്ടിയില്‍ തീരുമാനമെടുത്ത കാലകാരനെ നിങ്ങള്‍ എന്തിനാണ് കാട്ടുനായ്കകള്‍ക്ക് എറിഞ്ഞുകൊടുത്തത്. പണമുള്ളവന്റെ അമേദ്യം നാലുനേരം വെട്ടിവിഴുങ്ങുന്നവരുടെ ലോകത്തേക്ക് കലയുമായി വരുന്നവന്റെ ശവമടക്കിനുമാത്രം കൂടുന്ന കരയോഗക്കാരുടെ പണി ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും സര്‍?
അതിനുശേഷം, സംവിധായകന് അഹങ്കാരമാണ് എന്നാണല്ലോ സിനിമാ വ്യവസായത്തു പ്രചരിച്ച വാര്‍ത്ത. അതെങ്ങനെയാണ് സിനിമ അറിഞ്ഞുകൂടാത്തവന്‍ എന്ന തരത്തില്‍ തകിടം മറിഞ്ഞതെന്നും ഡയറക്ടേസ് യൂണിയന്‍ അറിയാമെന്നാമല്ലോ കേള്‍ക്കുന്നത്.
അവിടെയാണ് നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്തപ്പെട്ട സംഘടന ഇടപെട്ടത്. ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. അവരുടെ കടമ നിര്‍മ്മാതാവിന്റെ ഏതു കോലംകെട്ടലിനെയും സംരക്ഷിക്കുക എന്നാതാണ്. സിനിമയെന്നാല്‍ നിര്‍മ്മാതാവിന്റെ പണമെന്നാണല്ലോ അവരില്‍ ചിലരെങ്കിലും കരുതിയിരിക്കുന്നത്. അവര്‍ക്ക് അങ്ങനെ വിശ്വാസക്കാനുള്ള അവകാശമുള്ള നാടാണല്ലോ നമ്മുേടത്. ആര്‍ത്തവരക്തത്തില്‍നിന്ന് റേഡിയേഷന്‍ വരുമെന്നു വിഅ്വസിക്കുന്ന ടീമാണ് നിര്‍മ്മാതാക്കളെ നയിക്കുന്നത് എന്നോര്‍ക്കണം. അവരുടെ ഉപദേശം അഴകിയ രാവണന്മാര്‍ക്ക് ലഭിച്ചു എന്നാണ് സൂചന. "നിങ്ങള്‍ എന്തു മണ്ടത്തരമാണു പറയുന്നത്. സംവിധായകന് അഹങ്കാരം എന്നു പറഞ്ഞാല്‍ സംവിധായകന് ആത്മവിശ്വാസം എന്നാണ് അര്‍ത്ഥം. ഒരു ദിവസം ഉണ്ടുറങ്ങി എഴുന്നേറ്റപ്പോള്‍ നമ്മളൊരു അഭിപ്രായം പറയുന്നു. തിരക്കഥ പൊളിച്ചെഴുതണം. നടക്കില്ല എന്ന് അവന്‍ പറഞ്ഞാല്‍ അതു ചങ്കൂറ്റമാണ്. പക്ഷേ, അതു പുറത്ത് പറയരുത്. പറഞ്ഞാല്‍ ജനം അവനു കൈയടിക്കും. അതുകൊണ്ട് ഇനി പറയുന്ന പോലെ പറയണം.”
പിറേറന്നു മുതലല്ലേ സര്‍, സംവിധാനമറിഞ്ഞുകൂടാത്തവന്‍ എന്ന പേരുദോഷം സജീവ് പിള്ളയ്ക്ക് അണിഞ്ഞുകൊടുത്തത്. സംവിധാനത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ സീനിയറായ എഡിറ്റര്‍ ശ്രീ.ശ്രീകര്‍ പ്രസാദിന്റ പേരില്‍പ്പോലും നുണക്കഥകള്‍ പരത്തിവിട്ടു. അത് യാതൊരു ക്രോസ്ചെക്കിങ്ങുമില്ലാതെ അങ്ങെന്തിനാണ് എടുത്തുപറഞ്ഞത്? അങ്ങ് ശ്രീകര്‍ പ്രസാദ് സാറിനോട് ചോദിച്ചോ? സംവിധാനമറിഞ്ഞുകൂട എന്ന പ്രചാരണത്തിന്റെ തലച്ചോറിന് കുറുക്കന്റെ ബുദ്ധിയായിരിക്കാം. പക്ഷേ, അതിനു മനുഷ്യന്റെ യുക്തിയില്ല. നിഷ്പക്ഷമായ ഒരു ടീം താനെടുത്ത ഭാഗങ്ങള്‍ കണ്ടു വിലയിരുത്തട്ടെ എന്നു പറഞ്ഞാല്‍ നുണയുണ്ടാക്കിയവര്‍ക്ക് എന്തും പറഞ്ഞ് തടിതപ്പാം, അങ്ങ് എങ്ങനെ ആ പാപം കഴുകിക്കക്കളയും സര്‍? നിരവധി അപമാനകരമായ വാര്‍ത്തകള്‍ വന്നിട്ടും മിണ്ടാതിരിക്കുന്ന സജീവിന്റെ രീതിയോട് പ്രതിഷേധമുണ്ട്. ഒരിക്കല്‍ നിങ്ങള്‍ സത്യം മനസ്സിലാക്കുമെന്നും അപ്പോള്‍ എല്ലാം നേരെയാകുമെന്നും അയാള്‍ കിനാവു കാണുകയാണ്. സിനിമാ വ്യവസായത്തിലെ പങ്കുകച്ചവടങ്ങളും കുതികാല്‍വെട്ടലുകളും കണ്ടറിയാന്‍ കഴിയാത്ത ആ പാവത്തിനെ പിറകില്‍നിന്നു കുത്തുമ്പോള്‍ കൈ വിറയ്കാതെ പോയ ഡയറക്ടേഴ്സ് യൂണിയന്‍ നേതാക്കളുടെ പേരുവിവരങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ആരെയും പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് പറയുന്നില്ല.
ആദ്യഘട്ടം മാമാങ്കം സിനിമയിലെ വസ്തുതകള്‍ മനസ്സിലാക്കി ഒപ്പം നിന്ന ഫെഫ്കയും ഡയറക്ടേഴ്സ് യൂണിയനും ഒരു മനസാക്ഷിക്കുത്തും തോന്നാതെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രേരണയില്‍ ഉപേക്ഷിച്ചുപോയതില്‍ വല്ലാത്ത ഭയമുണ്ട്. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ ക്കുറിച്ചാണ് ഈ അധമമായ നുണപ്രചരണം നടത്തുന്നത്. അതൊരു പുതുമുഖമായതുകൊണ്ട് നിങ്ങള്‍ അയാളെ മരിക്കാന്‍ വിട്ടുകൊടുക്കുന്നു, നിങ്ങളുടെ സൌഹൃദവലയത്തിനുള്ളിലുള്ള ആളിനാണ് ഈ ഗതിയെങ്കിലോ? ഇവിടെ വീണ്ടും സംഘടന പിളരുമായിരുന്നില്ലേ? എത്രയോ സീനിയറായ ഡയറക്ടര്‍മാരുടെ സിനിമകള്‍ അസോസിയേറ്റുകള്‍ പാതിവഴി പൊക്കിയെടുത്തിരിക്കുന്നു. ഇടംവലം ചെവിയറിയാന്‍ നിങ്ങള്‍ അവസരമൊരുക്കിയില്ലല്ലോ. പപ്പേട്ടന്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ അല്ലല്ലോ ഇത്.
കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകാരുടെയും ഇടയിലുള്ള മാഫിയാസംസ്കാരത്തിന് ഇതിനേക്കാള്‍ നേരും നെറിയുമില്ലേ സര്‍? സംവിധായക യൂണിയന്‍ സംവിധായകനു വേണ്ടിയോ കോര്‍പ്പറേറ്റ് മുതലാളിത്തത്തിനുവേണ്ടിയോ എന്ന ചോദ്യത്തിന് നിങ്ങള്‍ മറുപടി പറയേണ്ടിവരും.
സര്‍, അങ്ങ് മാധ്യമങ്ങളോട് പറഞ്ഞത് സംവിധായകന്‍ നിര്‍മ്മാതാവിന് ഏതൊക്കെയോ കരാറില്‍ ഒപ്പു വച്ചുകൊടുത്തു എന്നാണ്. സംവിധായകയൂണിയനെ ഒറ്റുകൊടുക്കുന്ന പ്രസ്താവന ആയിപ്പോയില്ലേ സര്‍ അത്? സിനിമ ചെയ്യാന്‍ ആഗ്രഹവുമായി വരുന്ന ഒരു പുതുമുഖ സംവിധായകന്‍ നിര്‍മ്മാതാവ് പറയുന്നിടത്ത് ഒപ്പിട്ടുകൊടുത്തുവെങ്കില്‍ അതു നിര്‍മ്മാതാവിന്റെ മിടുക്ക്. പക്ഷേ, അവിടെ സംവിധായാകനു തുണയാകേണ്ട യൂണിയന്‍ എന്തു മലരാണു സര്‍ ചെയ്ത്തത്? കലാകാരന്റെ അവകാശത്തിനും തൊഴില്‍ സ്വാതന്ത്ര്യത്തിനും നിരക്കാത്ത ഒരു കരാറും ഒപ്പുവയ്പ്പിക്കാന്‍ നിര്‍മ്മാതാവിന് അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് അംഗീകരിക്കില്ലെന്നും പറയേണ്ട സംഘടന എന്തിനാണ് സര്‍ ഒരു കരാര്‍ പറഞ്ഞ് കൈകഴുകിയത്? എന്തു കരാറോ ആകട്ടെ, പണിയെടുക്കുന്ന കലാകാരന്റെ ആത്മാഭിമാനത്തില്‍ തൊട്ട് ഇവിടെ ഒരു നിര്‍മ്മാതാവും ഒരു കോപ്പും ചെയ്യണ്ട എന്ന കട്ട ഹീറോയിസം പറയേണ്ട സ്ഥലത്ത് സംഭാഷണം എഴുതിക്കിട്ടാത്ത സുരേഷ് ഗോപിയെപ്പോലെ എന്തിനാണ് അങ്ങ് അസംബന്ധം പറഞ്ഞുനിറയ്ക്കുന്നത്? ഇതിനേക്കാള്‍ മാന്യമായല്ലേ പീലാത്തോസ് പണ്ട് കൈ കഴുകിയത്. എന്നിട്ട് ആ പവത്തിനെ നമ്മളിപ്പോഴും കുറ്റക്കാരനായി കാണുന്നു. അതിനുകാരണം, യേശു ശരിയാണെന്ന ഉത്തമ വിശ്വാസമാണു സര്‍. സത്യത്തോടുള്ള ആ നെഞ്ചുറച്ച വിശ്വാസം തന്നെയാണ് സര്‍ ഒരു പക്ഷേ, നിങ്ങളുടെ ശത്രുപട്ടികയിലേക്ക് കടന്നുകയറുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഈ കുറിപ്പ്.
സര്‍, സംവിധായക സംഘടന സിനിമ ചെയ്യാന്‍ കൊതിക്കുന്നവരുടെ അഭയകേന്ദ്രമാണ്. ആത്മാഭിമാനം അടിയറ വയ്ക്കാതെ കലാപ്രവര്‍ത്തനം നടത്താനുള്ള നട്ടെല്ലായാണ് നമ്മളെപ്പോലുള്ളവര്‍ ഫെഫ്കയെയും ഡയറക്ടേഴ്സ്-തിരക്കഥാ യൂണിയനുകളെയും കാണുന്നത്. സിനിമയിലെ കലാകരന്‍, പ്രത്യേകിച്ചും പുതുമുഖ സംവിധായകന്‍ പലപ്പോഴും ഇടപെടുന്നത് പണം കൊണ്ട് എന്തും നേടാമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു കൂട്ടരോടാണ്, കലാകാരന് പണമില്ല, സ്വാധീനമില്ല. അയാള്‍ക്ക് ശബ്ദം പോലുമില്ല. അയാളുടെ ശബ്ദവും കരുത്തുമാകേണ്ട സംഘടനയാണ് ഫെഫ്കയും അനുബന്ധ യൂണിയനുകളും. ഒരാളുടെ പത്തു പതിനഞ്ചു വര്‍ഷത്തെ അധ്വാനത്തെ പൊതുജനമദ്ധ്യത്തിലിട്ട് വലിച്ചു കീരി ആ കലാകാരനെ ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ ഡയറക്ടേഴ്സ് യൂണിയനെ കണ്ടതുകൊണ്ടുണ്ടായ സങ്കടത്തിലാണ് ഈ കുറിപ്പെഴുതുന്നത്. മുകുന്ദന്റെ ഡല്‍ഹിയെക്കുറിച്ചുള്ള ഒരു ചെറുകഥയില്‍ നഗരമദ്ധ്യത്തില്‍ നടക്കുന്ന ഒരു കൂട്ടബലാത്സംഗം കൂടിനിന്നു കാണുന്ന നഗരാവലിയെ കാണുന്നുണ്ട്. താനാരെന്നുപോലും തിരിച്ചറിയാത്ത മുഖമുള്ളവരുടെ ആ നഗരത്തിന്റെ പ്രതിനിധാനമായി അങ്ങോ യൂണിയനോ പെടരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
ഇടപെടണം സര്‍. സംഘടന കലാകാരന് ഒപ്പമാണെന്നു തെളിയിച്ച് മനസ്സാക്ഷിക്കുത്തില്ലാതെ ഉറങ്ങാന്‍ കിടക്കണം സര്‍. അങ്ങേയ്ക്ക് അതിനു കഴിയും.
തൊഴുകൈയോടെ നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha