'നോട്ട് എ ഡോണ്‍ സ്റ്റോറി'; അച്ഛന്റെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞും അനുകരിക്കാന്‍ ശ്രമിച്ചും സ്വത്വം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രണവ്; ആരാധകരെ നീരാശയിലാഴ്ത്തി പീറ്റര്‍ ഹെയ്ൻ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തീയറ്റർ വിശേഷങ്ങൾ ഇങ്ങനെ
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.മോഹന്‍ലാല്‍,സുരേഷ് ഗോപി എന്നിവര്‍ അഭിനയിച്ച ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍,ഗോകുല്‍ സുരേഷ് എന്നിവര്‍ അഭിനയിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരുന്നു.ഇരുപതാം നൂറ്റാണ്ട് പോലെ മറ്റൊരു ഹിറ്റ് സിനിമയാണ് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നത്.എന്നാല്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഒരു സിനിമയായി മാറി.
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയുന്ന രണ്ടാമത്തെ സിനിമയാണിത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും അരുണ്‍ ഗോപി നിര്‍വഹിച്ചിരിക്കുന്നു.പഴയ സിനിമകളിലെ ഡയലോഗുകള്‍ ആവര്‍ത്തിച്ചും,അനവസരങ്ങളില്‍ സാമൂഹ്യ പ്രതിബന്ധത നിറച്ച വാചകങ്ങള്‍ കുത്തിനിറച്ചും ഫാന്‍സുകാരുടെ കൈയടി നേടാന്‍ ശ്രമിച്ചിട്ടുണ്ട്.പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയവും മെച്ചപ്പെട്ടതായില്ല.അച്ഛന്‍റെ തന്നെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞും അനുകരിക്കാന്‍ ശ്രമിച്ചും സ്വത്വം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രണവിനെ സിനിമയിലുടെ നീളം കാണാം.തന്മയിത്തത്തോടെയുള്ള അഭിനയ ചാതുരി എങ്ങും കാണാനായില്ല.പുതുമുഖ താരം സയയാണ് ചിത്രത്തിലെ നായിക. തുടക്കമെന്ന നിലയില്‍ പോരായ്മകളുണ്ടെങ്കിലും ഭാവിയിലേക്കൊരു വാഗ്ദാനമാണ്.അപ്പു- സായ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. അപ്പുവിന്‍റെ അച്ഛന്‍റെ വേഷത്തിലെത്തുന്നത് മനോജ്.കെ.ജയനാണ്.ബാബ എന്ന ഡോണ്‍ കഥാപാത്രം വേറിട്ടതായി.ധര്‍മ്മജന്‍ ബോല്‍ഗാട്ടി,കലാഭവന്‍ ഷാജോണ്‍,ടിനി ടോം എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
'നോട്ട് എ ഡോണ്‍ സ്റ്റോറി' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ചിത്രം ആക്ഷന്‍ ത്രില്ലറില്‍പ്പെടുത്താവുന്ന ഒന്നാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും നിരാശ സമ്മാനിച്ചു.പീറ്റര്‍ ഹെയ്നില്‍ പ്രതീക്ഷയര്‍പ്പിച്ച പ്രേക്ഷകരെ തെല്ല് സങ്കടപ്പെടുത്തി.നിലവാരം തീരെ ഇല്ലാതെ പോയ ആക്ഷന്‍ രംഗങ്ങള്‍ പുലിമുരുകനെ അനുസ്മരിപ്പിച്ചു.
ഗോകുല്‍ സുരേഷ് അതിഥി വേഷത്തിലാണ് എത്തുന്നതെങ്കിലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ആക്ഷന്‍ ത്രില്ലര്‍ രീതിയിലേക്ക് ഉയരാന്‍ ശ്രമിച്ചിട്ടുണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ ആസ്വാദ്യകരമായി.ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജത്തെയാണ്.മികച്ച ഫ്രെയിമുകള്‍ കാഴ്ചക്കാരെ വലിയ ഒരു അളവ് വരെ ബോറടിയില്‍ നിന്നൊഴിവാക്കി.
ഡോണ്‍ സ്റ്റോറിയായി തുടങ്ങുന്ന സിനിമ ഇടയ്ക്ക് വച്ച് പൂര്‍ണ്ണമായും പ്രണയകഥയായി മാറുന്നു.പ്രണയസാഫല്യത്തിനായി നടത്തുന്ന പരിശ്രമങ്ങളും അതില്‍ മതം എങ്ങനെ ഇടപെടുന്നു എന്നും ചിത്രം സംവദിക്കുന്നു.ആധുനിക കാലത്തിലെ തിന്മകളെ ബോധപൂര്‍വം അഭിസംബോദന ചെയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ കഥയുമായി ചേര്‍ച്ചയുണ്ടാകാതെ പോകുന്നു.ഹാപ്പി എന്‍ഡിംഗ് ആയ കഥ പ്രേക്ഷകര്‍ക്ക് ആശ്വാസം പകരുന്നു.ഒരു ഫീല്‍ ഗുഡ് മൂവി എന്ന് തോന്നിപ്പിക്കും വിധം സിനിമ ഒരുക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha