മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് തുടങ്ങിയ യാത്രയായിരുന്നു അത് ; ആ ട്രെയിൻ പോയത് ഷൊർണൂരിലേക്കും; പിന്നീട് ഷൊർണൂർ സാക്ഷിയായ നിരവധി കഥകൾ

മലയാള സിനിമയിലെ രണ്ടു സൂപ്പർതാരങ്ങളുമായി യാത്ര തുടങ്ങിയ ‘നമ്പർ 20 മദ്രാസ് മെയിൽ എന്തുകൊണ്ട് ഷൊർണൂരിലേക്ക് തന്നെ പോയി എന്നതിന് പിന്നിൽ ഒരു കഥയുണ്ട് . മമ്മൂട്ടിയും മോഹൻലാലും തകത്തഭിനയിച്ച ‘നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയുടെ കഥാഗതിയിൽ ട്രെയിൻ ഒരിക്കലും ഷൊർണൂർ സ്പർശിക്കുന്നില്ലങ്കിലും റെയിൽവേ രംഗങ്ങൾ മുഴുവൻ ചിത്രീകരിച്ചത് ഷൊർണൂരിലായിരുന്നു.
ഒരു ട്രെയിൻ തന്നെ വാടകയ്ക്കെടുത്ത് ഷൊർണൂരിൽ നിന്ന് നിലമ്പൂർ റൂട്ടിലൂടെ സർവീസ് ഇല്ലാത്ത ഇടവേളകളിൽ ഓടിച്ചാണ് കോട്ടയം മുതൽ ചെന്നൈ വരെയുള്ള യാത്ര ചിത്രീകരിച്ചത്. രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് വേണ്ടി ചെന്നൈ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്നുള്ള ഷോട്ടുകളും ഉൾപ്പെടുത്തി. ട്രെയിനലെ ലോക്കോ പൈലറ്റും ഗാർഡും മറ്റും റെയിൽവേ ജീവനക്കാർ തന്നെയായിരുന്നു. കാറ്ററിങ്ങ് ജീവനക്കാരും അന്നത്തെ റെയിൽവേ റിഫ്രഷ്മെന്റ് സ്റ്റാളുകളിലെ തൊഴിലാളികൾ തന്നെയായിരുന്നു . അത്രത്തോളം യാഥാർഥ്യത്തോടെ ചിത്രീകരിച്ചു. സ്റ്റേഷനിലെ തിരക്ക് തന്നെ പല രംഗങ്ങളിലും ഉപയോഗപ്പെടുത്താനുമായിട്ടുണ്ട് .
ട്രെയിനുകൾ ഉണ്ടാക്കിയ പട്ടണമാണു ഷൊർണൂർ. മഞ്ഞ പ്രതലത്തിലെ കറുത്ത അക്ഷരത്തിൽ തെളിഞ്ഞ് നിൽക്കുന്ന ഷൊർണൂർ ജംക്‌ഷൻ ഇന്ന് വായനയ്ക്ക് പോലും പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാൽ നിരവധി സിനിമാ കഥകൾ ആ സ്റ്റേഷനിലൂടെയാണ് കടന്നു പോയിരിക്കുന്നത്.
സിനിമകളിലെ ഷൊർണൂരിലൂടെ ഒന്ന് യാത്ര ചെയ്താൽ ഇന്നും കാണാൻ കൊതിക്കുന്ന നിരവധി സിനിമകൾ കാണാം.
1974ൽ ചട്ടക്കാരിയായി ലക്ഷ്മി എത്തിയപ്പോൾ കൽക്കരി എൻജിനുകളുടെ കാലത്തെ ഷൊർണൂരിന്റെ ചിത്രം കാണാൻ സാധിച്ചു . കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചട്ടക്കാരി . ചട്ടക്കാരിയായ ജൂലിയായി ലക്ഷ്മിയും കാമുകൻ ശശിയായി മോഹൻ ശർമ്മയും നിറഞ്ഞ് നിന്ന ചിത്രം. ട്രെയിനുകൾ ഇൗ ചിത്രത്തിൽ പലപ്പോഴും ഒരു കഥാപാത്രം തന്നെയാണ്. ഒരു പാളത്തിൽ നിന്ന് എതിർദിശയിലേക്കു ട്രെയിൻ മാറുന്നത് ഉൾപ്പെടെയുള്ള അക്കാലത്തെ സാങ്കേതികവിദ്യയുടെ സൂക്ഷ്മാംശങ്ങൾ പോലും ഛായാഗ്രാഹകൻ ബാലുമഹേന്ദ്ര ഒപ്പിയെടുത്തു.
പിന്നീട് കാണാൻ സാധിക്കുന്ന കരിപുരണ്ട ജീവിതങ്ങളിലാണ് . ജെ.ശശികുമാർ സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ കരിപുരണ്ട ജീവിതങ്ങൾ പ്രേനസീർ, ജയൻ, ബാലൻ കെ. നായർ തുടങ്ങിയവർ വേഷമിട്ട, റെയിൽവേ ജീവനക്കാരുടെ ജീവിതം പ്രമേയമാക്കിയ സിനിമയായിരുന്നു.
അക്ഷരാർഥം എടുത്താൽ സാധാരണ റെയിൽ ജീവനക്കാരുടെ ജീവിതം എന്നും കരിവേഷമായിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണിശാലയായ അന്നത്തെ ലോക്കോ ഷെഡിൽ പണികഴിഞ്ഞ് കരിഓയിലും ഗ്രീസും പുരണ്ട കാക്കി വസ്ത്രങ്ങളുമായി പുറത്തിറങ്ങുന്ന തൊഴിലാളികളുടെ ചിത്രം തന്നെയായിരുന്നു ഷൊർണൂരിൽ എൻജിനുകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്നത്. എന്നാൽ കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമ പറഞ്ഞത് കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വിധി തട്ടിത്തെറിപ്പിച്ച കറുപ്പായിരുന്നു.
റെയിൽവേ സ്റ്റേഷനും കൽക്കരി എൻജിനിലെ ഡ്രൈവറും അവരുടെ ക്വാർട്ടേഴ്സും കഥാപാത്രങ്ങളായ ഭരതൻ ചിത്രമായിരുന്നു പാളങ്ങൾ . ജോൺ പോളിന്റെ രചനയിൽ 1981ൽ പുറത്തു വന്ന ചിത്രം. ഭരത്ഗോപി, നെടുമുടി വേണു, സെറിനാ വഹാബ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി. ജോൺസൺ ഈണമിട്ട ‘ഏതോ ജന്മകൽപനയിൽ....’ ഇന്നും മലയാളത്തിലെ മനോഹരപ്രണയഗാനങ്ങളിൽ ഒന്നാണ്.ഷൊർണൂരിന്റെയും ഭാരതപ്പുഴയുടെയും മനോഹരചിത്രങ്ങൾ രാമചന്ദ്രൻ ബാബുവിന്റെ ക്യാമറ പകർത്തി വച്ചു.
പിന്നീട് ഇറങ്ങിയ സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. ഇതിലെല്ലാം ഉപരി ഷൊർണൂർ റെയിൽവേ പാലത്തെ സ്നേഹിച്ച ലോഹിതദാസിനേയും ഓർക്കേണ്ടതുണ്ട്. കഥാ സന്ദർഭത്തിൽ ട്രെയിനോ റെയിൽവേ സ്റ്റേഷനോ ഒരിക്കൽ പോലും കടന്നു വരുന്നില്ലെങ്കിലും സിനിമയുടെ ആദ്യ ഷോട്ട് പാലം കടന്നു വരുന്ന ട്രെയിനിൽ തൊട്ടു തുടങ്ങി ലോഹിതദാസ്. ലോഹിയുടെ സിനിമകളിലൂടെ, നിറഞ്ഞും മെലിഞ്ഞും ഒഴുകുന്ന പുഴയ്ക്ക് മീതേ ഏറെ ഉയരത്തിൽ രണ്ട് ഒറ്റവരി പാളങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ കാഴ്ചകൾ പ്രേക്ഷകർ കണ്ടു. പ്രഭാതത്തിലും മധ്യാഹനത്തിലും സായാഹ്നത്തിലുമൊക്കെ കടന്നു പോകുന്ന ട്രെയിനുകൾ കാഴ്ച്ചയുടെ വൈവിധ്യങ്ങളായി. സിനിമയിൽ ഷൊർണൂർ ജംക്‌ഷന് മുന്നിൽ ക്യാമറ വെച്ചവർ ഏറെയുണ്ട്.
https://www.facebook.com/Malayalivartha

























