ഇതുവരെ താനത് ഓപ്പറേഷൻ ചെയ്യാത്തത് ആൾക്കാർ കളിയാക്കുമെന്ന് പേടിച്ചിട്ടാണ്! പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് അഭ്യാസങ്ങൾ കാണിക്കുന്നത്:- വെളിപ്പെടുത്തലുമായി നടൻ മമ്മൂട്ടി
നടൻ മമ്മൂട്ടിയുടെ സിനിമാപ്രവേശനത്തിന് നാളെ അമ്പതുവർഷം പൂർത്തിയാകുന്നു. മമ്മൂട്ടി ആദ്യമായി മൂവി കാമറയെ അഭിമുഖീകരിച്ചത് സത്യനെയും പ്രേംനസീറിനെയും ഷീലയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ്. ഒറ്റ ഷോട്ടിലാണ് ആ ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയത്തുടക്കത്തിന്റെ ആ ചിത്രം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി പങ്കുവച്ചിരുന്നു.
1971-ൽ ആണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസായത്. കണക്ക് പ്രകാരം മമ്മൂട്ടിയുടെ അഭിനയജീവിതത്തിന് അമ്പതാണ്ട് പൂർത്തിയാകുകയാണെങ്കിലും സിനിമകളിൽ തുടർച്ചയായി മമ്മൂട്ടി അഭിനയിച്ച് തുടങ്ങിയത് എൺപതുകളുടെ തുടക്കം മുതലാണെന്നതിനാൽ അമ്പതാണ്ടിന്റെ ഔദ്യോഗികാഘോഷങ്ങളൊന്നും വേണ്ടെന്നാണ് മമ്മൂട്ടിയുടെ ആരാധക സംഘടനകളുടെ തീരുമാനം. മമ്മൂട്ടിക്കും അതേ അഭിപ്രായമാണ്. സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം പതിവ് പോലെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം.
അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മമ്മൂട്ടിയുടെ ഒരു പ്രസംഗമാണ്. കോഴിക്കോട്ട് മേയ്ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴുള്ള താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്. വാക്കുകൾ ഇങ്ങനെ...
തന്റെ ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് ഇരുപത്തിയൊന്ന് വർഷമായെന്നും ഇതുവരെ താനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. ഇനിയും ആളുകൾ എന്നെ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. എന്തായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ, അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍. പുതിയ സംവിധാനത്തിലൂടെ ചെയ്യുന്ന ചികിത്സക്ക് എല്ലാ ആശംസകളും മമ്മൂട്ടി പ്രസംഗത്തില്‍ അറിയിച്ചു. മമ്മൂട്ടിയുടെ പ്രസംഗം നിമിഷനേരംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്. ''ഡാൻസിന്റെ പേരിൽ ഈ മനുഷ്യൻ ഒരുപാട് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഈ വാക്കുകൾ ചേർത്ത് വയ്ക്കുന്നു""വെന്നാണ് ഒരു ആരാധകൻ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ 'മമ്മൂട്ടിസത്തിന്റെ അമ്പത് വർഷങ്ങൾ" എന്ന പേരിൽ അനൗദ്യോഗികാഘോഷങ്ങൾ അരങ്ങേറുന്നുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ലൊക്കേഷനിലായിരിക്കും മമ്മൂട്ടി ഇത്തവണ ഓണമാഘോഷിക്കുക. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം വരും ദിവസങ്ങളിൽ എറണാകുളത്ത് തുടങ്ങും. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ സൗബിൻഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ജിനുജോസഫ്, ഷൈൻ ടോം ചാക്കോ, നിസ്താർ, ലെന, വീണ നന്ദകുമാർ, തെലുങ്ക് താരം അനസൂയ ഭരദ്വാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഭീഷ്മപർവ്വത്തിന് ഇനി ഒരു മാസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. മമ്മൂട്ടിയുടെ രംഗങ്ങൾ ഇരുപത് ദിവസം കൊണ്ട് പൂർത്തിയാകും.
https://www.facebook.com/Malayalivartha