മേജർ രവിയുടെ സഹോദരനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഡോക്ടർ...പീഡിപ്പിക്കാൻ ശ്രമിച്ച താരത്തിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരി:- മുങ്ങി നടക്കുകയാണെന്ന് പോലീസ്
കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും മറ്റും കണ്ണന്‍ പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് 2019 നവംബറിലാണ് ഡോക്ടര്‍ കണ്ണനെതിരെ ആദ്യ പരാതി നല്‍കിയത്. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്ന് പൊലീസ് താരത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍ പറഞ്ഞത്:
”കണ്ണന്‍ പട്ടാമ്പിക്കെതിരെ ഒന്നര വര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന്‍ പട്ടാമ്പി സമാന രീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്. സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.” കേസെടുത്ത് ആഴ്‌ചകളായെങ്കിലും ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ, ഇത് വിശ്വസനീയമല്ല.
ആദ്യ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. രണ്ടാമത് പരാതി നല്‍കിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടർന്നു. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കഴിയുന്നതെന്നും പരാതിക്കാരി ഒരു ടിവി ചാനലിനോട് പ്രതികരിച്ചു.
അറസ്‌റ്റ് വൈകുന്നതിനെതിരെ ഡോക്‌ടർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, കണ്ണന്‍ ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും കണ്ണനെതിരെ കേസെടുത്തിട്ടുണ്ടെന്നും പട്ടാമ്പി പൊലീസ് അറിയിച്ചു. സ്‌ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കണ്ണൻ പട്ടാമ്പിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാട്ടർ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മർദ്ദിച്ച സംഭവത്തില്‍ കണ്ണന്‍ പട്ടാമ്പിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജല അതോറിറ്റി ജീവനക്കാരൻ മാർട്ടിനെതിരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനം തടഞ്ഞ് നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പിന്നീട് മര്‍ദ്ദനത്തിലേക്ക് നീണ്ടത്. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ പൊട്ടിയ പൈപ്പ് നന്നക്കുന്നതിനിടെ പ്രദേശത്തെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചിരുന്നു.
ഒരു ദിശയിലോക്കുള്ള വാഹനങ്ങള്‍ തടഞ്ഞ ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനെതിരെയായിരുന്നു ആദ്യം ആക്രമണം ഉണ്ടായത്. തൃശൂരിലേക്ക് വന്ന കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞിട്ടതില്‍ പ്രകോപിതരായാണ് സംഘം ജീവനക്കാരനെ മര്‍ദ്ദിച്ചത്. രക്ഷപെടാന്‍ ജീവനുമായി ഓടിയ മാര്‍ട്ടിനെ കണ്ണന്‍ പട്ടാമ്പി പിന്നാലെയെത്തിയും മർദ്ദിക്കുകയായിരുന്നു.
ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് ഇറക്കി വിടാന്‍ ആവശ്യപ്പെട്ട് വീട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റത്. വീട്ടിലെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും സംഘം അടിച്ചു തകര്‍ത്തിരുന്നു. പോലീസ് എത്തിയതിന് പിന്നാലെ സ്ഥലത്തു നിന്ന് മുങ്ങിയ കണ്ണനും കൂട്ടരും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ച ശേഷമാണ് കുന്നംകുളം പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. ആഴ്ച്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ ആയിരുന്നു അന്ന് മൂന്നു പേരെയും പോലീസ് ജാമ്യത്തിൽ വിട്ടത്. ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍ പട്ടാമ്പി.
https://www.facebook.com/Malayalivartha