സീമ ശരണ്യക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....! സീമയോടൊപ്പം ദൈവം ചേര്‍ത്തുവെച്ച പേരായിരുന്നോ ശരണ്യ? കിഷോർ സത്യ പറയുന്നു
ഒരു പുഞ്ചിരി കൊണ്ടാണ് ഓർക്കാപ്പുറത്ത് ഉണ്ടായ വലിയ ദുരന്തത്തെ ശരണ്യ നേരിട്ടത്. ജീവിതം തന്നെ കീഴ്‌മേൽ മറിഞ്ഞ കാലം. താരത്തിളക്കത്തിൽ നിൽക്കുന്ന സമയത്താണ് ഗുരുതരരോഗം പിടിപ്പെട്ടത്. ജീവൻ നിലനിറുത്താൻ ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടിയിരുന്നു. ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാകാതെ ശരണ്യ ഏറെ വലഞ്ഞിരുന്നു. രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി നിഴൽ പോലെ കൂടെ നടന്ന ആളാണ് അഭിനേത്രിയായ സീമ ജി.നായർ.
ട്യൂമറിനോട് പോരാടിയ ജീവിതം സ്വന്തമാക്കി ശരണ്യയ്ക്ക് അവസാനം കൊവിഡും ന്യൂമോണിയയും വില്ലനായി മാറുകയായിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു ഈ വേർപാട്. ഏറെ വേദനയോടെയാണ് എല്ലാവരും നടിയെ കുറിച്ച് ഓര്‍ക്കുന്നത്. ജീവിതത്തിലേയ്ക്ക് തിരികെ വരണമെന്ന് ശരണ്യയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വിധി വില്ലനായി മാറുകയായിരുന്നു. ഇപ്പോഴിത ശരണ്യ ശശിയെ കുറിച്ച് നടന്‍ കിഷോര്‍ സത്യയുടെ വാക്കുകള്‍ വൈറലാവുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായി അനുഭവം വെളിപ്പെടുത്തിയത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്ബരയിലാണ് ഇരുവരു അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. നൊമ്ബരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല. എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്ബരമായി എന്നും ഉണ്ടാകുമെന്നാണ് കിഷോര്‍ സത്യ പറഞ്ഞത്.
കിഷോറിന്റെ വാക്കുകൾ ഇങ്ങനെ....
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി..... മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി ഏഷ്യാനെറ്റിൽ വന്ന "മന്ത്രക്കോടി"ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്... പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയ്യാറായില്ല.... രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടനാ ആത്മയുടെ പ്രസിഡന്റ് ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവർത്തകരും ശരണ്യക്ക് കൂട്ടായി നിന്നു. എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....! സീമയോടൊപ്പം ദൈവം ചേര്‍ത്തുവെച്ച പേരായിരുന്നോ ശരണ്യ.
സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അര്‍ത്ഥമായും. അസുഖത്തെ തോല്‍പിച്ച ഇടവേളകളില്‍ വീണ്ടും അവള്‍ ക്യാമറയ്ക്കു മുന്‍പില്‍ എത്തി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം "കറുത്ത മുത്തില്‍" എന്നോടൊപ്പം അവള്‍ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാര്‍ഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവര്‍ത്ത അറിഞ്ഞപ്പോള്‍ നൊമ്ബരത്തോടെ അവന്‍ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്ബരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല. എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്ബരമായി എന്നും അവള്‍ ഉണ്ടാവും എന്നുമായിരുന്നു കിഷോര്‍ സത്യ കുറിച്ചു.
https://www.facebook.com/Malayalivartha