അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാ..!!! നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ പുറത്തുപോയ മുഴുവൻ നടിമാരേയും തിരിച്ചെടുക്കണം, താര സംഘടനയായ 'അമ്മ'യ്ക്കെതിരെ തുറന്നടിച്ച് നടി പത്മപ്രിയ
അതിജീവിച്ച വ്യക്തിക്കൊപ്പമാണ് മലയാള താര സംഘടനയായ 'അമ്മ'എന്ന് പറയുന്നത് വെറുതെയാണെന്ന് പത്മപ്രിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ അമ്മയില്‍ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്നും, പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു. ചലച്ചിത്ര മേഖലയിലുള്ള പരാതികള്‍ കേള്‍ക്കുന്നതിനായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.
പത്മപ്രിയയെക്കൂടാതെ മറ്റ് ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വതി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായിക അഞ്ജലി മേനോന്‍ തുടങ്ങിയവരും പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് സംഘം വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.
2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'കാസ്റ്റിംഗ് കൗച്ച്' സിനിമാ വ്യവസായത്തിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ റിപ്പോര്‍ട്ട് സര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha