രണ്ട് പേരും ഇല്ല! അവർ എന്റെ മനസ്സിൽ മരണമില്ലാതെ ജീവിക്കുകയാണ്; ശരണ്യയ്ക്കായി വർഷങ്ങളോളം ചെയ്ത കാര്യങ്ങൾ പുറത്തറിയിച്ചിട്ടില്ല! അങ്ങനെ തോന്നിയിട്ടില്ല, നന്ദുവിനു ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു: പ്രിയപ്പെട്ടവരെ കുറിച്ച് സീമ

അന്തരിച്ച നടി ശരണ്യയും സിനിമാ സീരിയൽ നടി സീമ ജി നായരും തമ്മിലുള്ള ആത്മബന്ധം വർണനാതീതമാണ്. ക്യാൻസറിനെ മന:ശ്ശക്തികൊണ്ട് നേരിട്ട് ഏറെ ശ്രദ്ധേയയായ സിനിമാ സീരിയൽ താരം ശരണ്യ ശശി ഓര്‍മ്മയായപ്പോൾ സീമയ്ക്ക് വലിയ മാനസിക ആഘാതമായിരുന്നു. മൂന്ന് തവണ ട്യൂമറിനെ തോല്‍പ്പിച്ചു കൊണ്ട് പ്രതീക്ഷയുടെ നാളമായ ശരണ്യ എന്ന കണ്ണൂരുകാരി ജീവിതത്തിലേക്ക് വന്നതായിരുന്നു.
വീണ്ടും ട്യൂമര്‍ വന്നതോടെയാണ് കാര്യങ്ങള്‍ ഗുരുതരമായി മാറിയത്. അതോടൊപ്പം കൊവിഡ് പോസിറ്റീവായിരുന്നു. പത്തുവര്‍ഷത്തോളം അര്‍ബുദത്തോട് പൊരുതിയ ശരണ്യയുടെ വിയോഗം സിനിമാസീരിയൽ ലോകത്തും കലാസ്നേഹികളുടെയിടയിലും വലിയ വേദനയായിരുന്നു. അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍.
അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ഇപ്പോഴിതാ ശരണ്യയെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.
ആത്മയുടെ സജീവപ്രവർത്തകയായിരുന്ന കാലത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം താൻ അറിഞ്ഞത്. കേട്ടപ്പോൾ വലിയ സങ്കടമായി. അങ്ങനെ ഒരു ടെഡി ബെയറൊക്കെ വാങ്ങി കാണാൻ പോയി. അപ്പോൾ എനിക്ക് ശരണ്യയുടെ അവസ്ഥയെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്ന് വപ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സീമ ജി നായർ തനിക്ക് ശരണ്യയുമായുള്ള ബന്ധത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുന്നത്. വീട്ടിൽ ചെന്ന്, ടെഡി ബെയറൊക്കെ കൊടുത്ത് സംസാരിക്കുമ്പോഴാണ് ശരണ്യയുടെ അമ്മ അവരുടെ സാഹചര്യങ്ങളും പരാധീനതകളും എന്നോട് പറഞ്ഞതെന്ന് സീമ പറഞ്ഞു.
ആദ്യ സർജറി കഴിഞ്ഞ സമയത്തായിരുന്നു താനാദ്യം ശരണ്യയെ കാണുന്നത്. പിന്നീട് തുടർച്ചയായി ഞാൻ അവരുടെ കാര്യങ്ങൾ തിരക്കാനും സാധിക്കുന്നത്ര സഹായങ്ങൾ ചെയ്യാനുമാരംഭിച്ചു. വർഷങ്ങളോളം ശരണ്യയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ഞാൻ പുറത്ത് അറിയിച്ചിട്ടില്ല. അറിയിക്കണമെന്ന് തോന്നിയില്ല. ഏഴാമത്തെ സർജറിയുടെ സമയമായപ്പോഴാണ് അത് പുറം ലോകം അറിഞ്ഞത്. നടിയുടെ വാക്കുകൾ.
എനിക്കും സാമ്പത്തികമായി സഹായിക്കാനാകാതെ വന്നപ്പോഴാണ് സുമനസ്സുകളുടെ സഹായം തേടിയതെന്നും സീമ വ്യക്തമാക്കി. അതുവരെ കുറച്ച് പേർക്കു മാത്രമായിരുന്നു ഇതിനു പിന്നിൽ ഞാൻ ഉണ്ടെന്ന് അറിയാമായിരുന്നത്. നന്ദു മഹാദേവയുടെ ചികിത്സയ്ക്കുള്ളത് അവൻ തന്നെ കണ്ടെത്തുകയായിരുന്നു എന്നും നടി പറയുന്നു.
സാമ്പത്തികമായി താൻ സഹായിച്ചിട്ടില്ല. അവനു ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു. അമേരിക്കയിൽ നിന്ന് അവന്റെ ചികിത്സയ്ക്കായി പണം കിട്ടും എന്ന ഘട്ടം വന്നപ്പോൾ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു രണ്ടു പേർക്ക് ആ പണം കൊടുക്കണം എന്ന് അവൻ പറയുകയായിരുന്നു. ആ കുട്ടിയുടേത് അത്ര നല്ല മനസ്സാണ്.
ഇപ്പോൾ രണ്ട് പേരും ഇല്ല, അവർ എന്റെ മനസ്സിൽ മരണമില്ലാതെ ജീവിക്കുകയാണ്. ഞാൻ എന്റെ ജീവിതത്തിൽ സഹായിച്ചിട്ടുള്ള 90 ശതമാനം ആൾക്കാരും ഇപ്പോഴും എന്റെ ജീവിതയാത്രയിൽ കൂടെയുണ്ട്. അവർ എന്നെ വിട്ടു പോയിട്ടുമില്ലെന്നും ഞാൻ അവരെ വിട്ടു കളഞ്ഞിട്ടുമില്ലെന്നും സീമ ജി നായർ പറയുന്നു.
https://www.facebook.com/Malayalivartha



























