താന്‍ ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല: ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്: വിവാദങ്ങളിൽ പ്രതികരിച്ച് ഇന്ദ്രന്‍സ്....
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്തിടെ നല്‍കിയ തന്‍റെ പ്രസ്‌താവനയില്‍ വ്യക്തത വരുത്തി നടന്‍ ഇന്ദ്രന്‍സ്. താന്‍ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു.
ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. 'കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു.
എന്‍റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്‌തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെ തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്‍റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.... എല്ലാവരോടും സ്നേഹം'- ഇന്ദ്രന്‍സ് കുറിച്ചു.
ഡബ്യുസിസി ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസ് കൂടുതല്‍ പേര്‍ പിന്തുണയ്‌ക്കുമായിരുന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞിരുന്നത്. 'സിനിമ മേഖല സമൂഹത്തിന്‍റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും സിനിമ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്‌ക്ക് ചെറുക്കാനാകും. സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്‌ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കാരണം, സ്‌ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ എത്രയോ മുകളിലാണ്. അത് മനസ്സിലാക്കാത്തവര്‍ മാത്രമെ തുല്യതയ്‌ക്ക് വേണ്ടി സംസാരിക്കൂ. സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല കുറച്ചധികം പേര്‍ പിന്തുണയുമായി രംഗത്തെത്തിയേനെ. നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പരസ്‌പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനിര്‍ത്തുന്നതെന്നും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. എല്ലാവരും അവരവരിലേക്ക് തന്നെ ഒതുങ്ങിയെന്നും എപ്പോഴും അവിശ്വാസത്തിന്‍റെ ഒരു അന്തരീക്ഷം ചുറ്റുമുണ്ടെന്നും നടന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha