ആന്റെണി പെരുമ്പാവൂറിനെപ്പറ്റി മോഹൻലാലിന് പറയാനുള്ളത്
ഒരു നടനും നിര്‍മാതാവും എന്നതിലപ്പുറമാണ് മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും തമ്മിലുള്ള ബന്ധം. ആശിര്‍വാദ് സിനിമാസ് എന്ന ബാനറില്‍ ഒതുക്കാവുന്നതല്ല, സൂപ്പര്‍സ്റ്റാറായ ലാലും ലാലിന്റെ ഡ്രൈവറായി തുടങ്ങി സ്ഥിരം നിര്‍മാതാവായി മാറിയ ഇരുവരുടെയും ആത്മബന്ധം. കഥകള്‍ പലതുമുണ്ടായി. അപവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നു. മോഹന്‍ലാല്‍ എന്തിന് ഇത്രമേല്‍ ആന്റണിയെ ആശ്രയിക്കുന്നുവെന്ന് പലരും സംശയിച്ചു . ഇതൊന്നും അറിയാത്ത മട്ടില്‍, ഇതൊന്നും ഏശാത്ത മട്ടില്‍ കഴിഞ്ഞ മുപ്പതാണ്ടായി ഇരുവരും ഒന്നിച്ചുണ്ട്. ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പിക്കുന്നു എന്നാണ് ഒരു ടിവി ഷോയില്‍ ഇയ്യിടെ മോഹന്‍ലാല്‍ പറഞ്ഞത്.
ഷോയുടെ അവസാനം ഉപഹാരം സമര്‍പ്പിക്കുമ്ബോഴായിരുന്നു ലാലിന്റെ ഈ ഡയലോഗ്. ഇതൊരു മൊമെന്റോ അല്ല. ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പിക്കുകയാണ്-ആന്റണിയെ ആശ്ലേഷിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
മൂന്നാംമുറയുടെ ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആന്റണിയെ വിളിപ്പിച്ചത് ഞാനല്ല, ദൈവം എന്നെ കൊണ്ട് ആന്റണിയെ വിളിപ്പിക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ ഷോയില്‍ പറഞ്ഞു.
'എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായി. എനിക്ക് എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒന്നിച്ചാണ് കിട്ടിയത്. എനിക്ക് അവരേക്കാള്‍ സ്നേഹം ആന്റണിയോടാണെന്ന് ഒരുപക്ഷേ, ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടാകും. അവര്‍ക്ക് അതില്‍ അസൂയയുണ്ട്. കാരണം കൂടുതല്‍ സമയവും ഞാന്‍ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമെല്ലാം. ഇപ്പോള്‍ ഞാന്‍ ധൈര്യമായി പറയുന്നു എന്റെ സിനിമാ കരിയറിലെ എല്ലാ ഉയര്‍ച്ചയുടെയും എന്റെ എല്ലാ നന്മയുടെയും പിറകില്‍ ആന്റണി പെരുമ്ബാവൂര്‍ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്. ആ സത്യത്തെ ഞാന്‍ മാനിക്കുന്നു. എന്റെ അവസാനശ്വാസം വരെ ആന്റണി കൂടെയുണ്ടാകും എന്നാണ് എന്റെ വിശ്വാസം'-മോഹന്‍ലാല്‍ പറഞ്ഞു.
ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴാണ് ആദ്യമായി മോഹന്‍ലാലിന്റെ ഡ്രൈവറായി ജോലി ചെയ്തതെന്ന് ആന്റണി പറഞ്ഞു. 'അന്ന് ഒരു മാസം ജോലി ചെയ്ത് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്ബോള്‍ ചോദിച്ചു, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാല്‍ ലാല്‍ സാര്‍ ഓര്‍ക്കുമോ എന്ന്. അപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു. അതെന്താണ് അങ്ങിനെ ചോദിച്ചത്. നമ്മള്‍ ഇത്രയും ദിവസത്തെ പരിചയമുള്ളവരല്ലെ. തീര്‍ച്ചയായും ആന്റണി എന്റെ ഓര്‍മയില്‍ ഉണ്ടാവും. പിന്നെ ഒരു മാസം കഴിഞ്ഞ് സഹൃത്തുക്കളുമായി മൂന്നാം മുറയുടെ ഷൂട്ടിങ് കാണാന്‍ പോയി. നല്ല തിരക്കായിരുന്നു അവിടെ. ദൂരെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. നോക്കിയപ്പോവ ലാല്‍ സാര്‍ ആരെയോ കൈകൊണ്ട് മാടി വിളിക്കുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വേറെ ആരെയോ ആണ് വിളിക്കുന്നത് എന്നാണ് ആദ്യം കരുതിയത്. ഞാന്‍ ചോദിച്ചു എന്നെയാണോ എന്ന്. അതെ ആന്റണിയെയാണെണന്ന് പറഞ്ഞു. പിന്നെ മനസ്സിലായി എന്നെയാണെന്ന്. അടുത്തേയ്ക്ക് ഓടിയെത്തിയപ്പോള്‍ ഞാന്‍ വേറെ ഏതൊ ഒരു അവസ്ഥയിലായിരുന്നു. ഞാന്‍ ഓടിച്ച വാഹനവുമായി വരാന്‍ പറഞ്ഞു. പിന്നെ ആ ഷൂട്ടിങ് തീരുന്നതുവരെ ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ തിരിച്ചു പോരുന്ന സമയത്ത് ലാല്‍ സാര്‍ എന്നോട് പറഞ്ഞു: ആന്റണി എന്റെ കൂടെ പോര് എന്ന്.'-ആന്റണി ഷോയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha