"വിദ്യാ ബാലനാണ് നായികയായിരുന്നതെങ്കിൽ ശരീര പ്രദര്‍ശനം കൂടുതൽ നടത്താവുന്നൊരു സ്വാതന്ത്ര്യം കിട്ടിയേനെ. ശരീര പ്രദർശനം നടത്താതെ ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും";എഴുത്തുകാരി ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി സംവിധായകൻ കമൽ രംഗത്ത്
മഞ്ജുവിന് പകരം വിദ്യ ബാലൻ ആയിരുന്നെങ്കിൽ ആമിയിൽ കുറച്ചുകൂടി ലൈംഗീകത ഉണ്ടാകുമായിരുന്നു എന്ന കമലിന്റെ വിവാദ പ്രസ്താവനക്ക് എഴുത്തുകാരി ശാരദക്കുട്ടി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അതിനു മറുപടിയായി മഞ്ജു വാരിയരുടെ അഭിനയത്തെക്കുറിച്ചും ആമിയെ കുറിച്ചും കമൽ മനസ് തുറന്നു.
മഞ്ജു എന്ന നടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ആമിയിലേത് എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മഞ്‍ജു ആ കഥാപാത്രത്തിന് അനുയോജ്യയാണോ എന്ന വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതു തന്നെയാണ് മഞ്ജു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഒരു അഭിനേത്രി എന്ന നിലയിലുള്ള മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് എനിക്ക് പൂർണവിശ്വാസമുണ്ടായിരുന്നു. പിന്നെ രൂപസാദൃശ്യമാണ്. അത് വേണമോ വേണ്ടെയോ എന്നതു പോലും ആപേക്ഷികമാണ്. എങ്കിലും മാധവിക്കുട്ടിയെ കുറിച്ച് നമ്മുടെ മനസിലൊരു ചിത്രമുണ്ട്. ആ ചിത്രത്തോട് 90 ശതമാനമെങ്കിലും നീതിപുലർത്തുന്നുണ്ട് മഞ്ജുവെന്നാണ് എന്റെ വിശ്വാസം. കമൽ പറയുന്നു .
ലൈംഗീകത മലയാള സിനിമയിൽ ആവിഷ്കരിക്കാൻ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ആ കാലമൊക്കെ പോയെന്നായിരുന്നു മറുപടി.ലൈംഗികത സിനിമയിൽ അവതരിപ്പിക്കുവാൻ ഭയപ്പെടേണ്ടതില്ല. ഞാൻ കൊടുത്ത ഒരു അഭിമുഖം തെറ്റിദ്ധരിക്കപ്പെട്ടതാണ്. നമ്മൾ പറഞ്ഞ കാര്യം എഴുതിയപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ മറ്റൊരു അർഥത്തിലേക്കു മാറിയതാണ്. സംസാരത്തിനിടെ രണ്ട് സന്ദർഭങ്ങളിലായി പറഞ്ഞ കാര്യങ്ങൾ ഒന്നിച്ചു വന്നപ്പോൾ അതിന്റെ അർഥം മാറി. ഫോൺ വഴിയുള്ള അഭിമുഖങ്ങളോടു തന്നെ സത്യത്തിൽ ഇപ്പോൾ ഭയമായിരിക്കുന്നു. ‘കമൽ ശാലീന സുന്ദരിയും നാട്ടുമ്പുറത്തുകാരിയും മാത്രമായ കമലയെയാണ് ആമിയിൽ അവതരിപ്പിക്കുന്നത്, വിദ്യാ ബാലൻ ആയിരുന്നുവെങ്കിൽ ലൈംഗികത കൂടി കാണിക്കാമായിരുന്നു. മഞ്ജു വാര്യറെ വച്ച് അങ്ങനെയൊരു കാര്യം ചിത്രീകരിക്കാനാകില്ല. അല്ലെങ്കിൽ കമലിന് അത് സാധിക്കില്ല.’ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തീർത്തും തെറ്റിദ്ധാരണയിൽ നിന്നുണ്ടായ കാര്യമാണത്. എന്താണ് പറഞ്ഞതെന്ന് വെക്തമാക്കാമെന്നും കമൽ പറഞ്ഞു.
ലൈംഗികതയെ കുറിച്ചുള്ള മാധവിക്കുട്ടിയുടെ സങ്കൽപങ്ങളും തുറന്നു പറച്ചിലുകളുമില്ലാത്ത ഒരു സിനിമ അപൂർണമാണ്. അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയില്ല. അവരെ വായിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ എനിക്കതു സാധിക്കില്ല. സിനിമയിൽ എങ്ങനെയാണ് മാധവിക്കുട്ടിയുടെ ലൈംഗികപരമായ നിലപാടുകളെ ചിത്രീകരിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ച ചോദ്യമാണ് ഇപ്പോൾ വിവാദമായത്. അങ്ങനെ സംസാരിച്ചു വന്നപ്പോൾ ശരീര പ്രദർശനം സംബന്ധിച്ച ചോദ്യത്തിലേക്കെത്തി. വിദ്യാ ബാലന്‍ ആയിരുന്നു കഥാപാത്രമെങ്കിൽ അത്തരത്തിലുള്ള ചിത്രീകരണം സാധ്യമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. അതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്.
‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നുവെങ്കില്‍ ലൈംഗിക സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ഞാൻ സങ്കൽപത്തിൽ നിന്ന് ജീവിക്കുന്നയാളല്ല. മാധവിക്കുട്ടി എന്ന എഴുത്തുകാരി ലൈംഗികതയെ കുറിച്ചെടുത്ത നിലപാടുകളും കൂടി ആവിഷ്കരിക്കുന്ന ചിത്രം തന്നെയാണ് ആമി.
കാരണം, സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാവേഷമണിഞ്ഞയാളാണു വിദ്യ. വിദ്യയുടെ അത്തരത്തിലുള്ള പ്രതിച്ഛായ പ്രേക്ഷകർക്ക് പരിചിതമാണ്. വിദ്യാ ബാലനാണ് നായികയായിരുന്നതെങ്കിൽ ശരീര പ്രദര്‍ശനം കൂടുതൽ നടത്താവുന്നൊരു തലത്തിൽ സിനിമ ചിത്രീകരിക്കുവാൻ എനിക്കു കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടിയേനെ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു. അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്.
ശരീരം അനാവൃതമാക്കാതെ തന്നെ ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്. എന്ന ചിത്രം. ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതിനു സമാനമായ വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം.
അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തൃശൂർ ഭാഷ സംസാരിക്കുന്ന ശാലീന സുന്ദരിയായ ആമിയായും ജീവിതത്തെ കുറിച്ച് തീർത്തും േവറിട്ട, ശക്തമായ വീക്ഷ്ണമുള്ള ആമിയേയും ഇതിൽ കാണാം. ഈ രണ്ടു തലത്തിൽ നിന്നും കഥാപാത്രത്തെ കൂടുതൽ ഭംഗിയായി അവതരിപ്പിക്കുവാൻ മഞ്ജു വാര്യർ സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha