അലന്‍സിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ; അടക്കാന്‍ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാങ്കറ്റിനടിയയില്‍ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണ്? കോമ്പിനേഷൻ സീനുകളില്‍ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാന്‍ ചെല്ലുമ്പോൾ 'ആഭാസമല്ലേ, അപ്പോള്‍ ഇങ്ങനെ ഒക്കെ ആകാം' എന്ന പല്ലവി; നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തലുകൾ ശരിവച്ച് സംവിധായകന്‍ ജുബിത് നബ്രാടത്തിന്റെ തുറന്നുപറച്ചിൽ

'ആഭാസം' സിനിമയുടെ ചിത്രീകരണസമയത്ത് നടൻ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറി എന്ന ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമയുടെ സംവിധായകന്‍ ജുബിത് നബ്രാടത്ത് തുറന്നെഴുതുമായി രംഗത്തെത്തിയിരിക്കുകയാണ്. അലന്‍സിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ എന്ന് പറയുന്ന ജുബിത് മറ്റുള്ളവര്‍ അവരുടെ സമയമെടുത്ത് പുറത്ത് വരും എന്ന സൂചനയും തരുന്നുണ്ട്.
സിനിമയില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് അലന്‍സിയറില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന് നടി വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യം പേര് വെളിപ്പെടുത്താതെ ആരോപണവുമായി രംഗത്തെത്തിയ നടി പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ദിവ്യയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ ദിവ്യയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം നൽകി. എപ്പോഴും ദിവ്യയുടെ കൂടെയുണ്ടാകുമെന്നും ഡബ്ല്യൂ.സി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
അതേസമയം നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പകുതിയും അസത്യമെന്ന് താരം പ്രതികരിച്ചിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ പ്രമോഷന് കണ്ടപ്പോഴൊക്കെ സൗഹൃദപരമായ സമീപനമാണ് ദിവ്യ കാണിച്ചത്. മീ ടൂ എന്ന ക്യാംപെയിൻ നല്ലതാണ്, പക്ഷെ അതൊരാളുടെ കുടുംബം തകർക്കുന്ന പോലെയാകരുതെന്ന് ഒരപേക്ഷയുണ്ട്. തന്നെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. സിനിമാ സെറ്റുകളില്‍ താന്‍ എല്ലാവരോടും സൗഹൃദപരമായാണ് ഇടപഴകാറുള്ളതെന്നും അലന്‍സിയര്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു അലന്സിയറിനെതിരെ സംവിധായകൻ തന്നെ നേരിട്ടെത്തിയത്.
അടയ്ക്കാന്‍ മറന്ന് പോയ വാതിലിലൂടെ വന്ന് ബ്ലാങ്കറ്റിനടിയില്‍ കയറുന്നത് ഏത് മനോഭാവമാണ് എന്ന ചോദിക്കുന്ന ജുബിത് താക്കീത് ചെയ്തതിന് ശേഷം അലന്‍സിയറുടെ ഭാഗത്ത് നിന്ന് പ്രൊഫഷണല്‍ അല്ലാത്ത സ്വഭാവങ്ങള്‍ ഉണ്ടായതായും പറയുന്നു. അലന്‍സിയറുടെ ചെയ്തികള്‍ കണ്ട് പലതവണ അദ്ദേഹത്തോട് അപേക്ഷിച്ചതായും സംവിധായകന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. കോമ്ബിനേഷന്‍ സീനുകളില്‍ ഡയലോഗിന് പകരം തെറി പറയുന്ന രീതി വരെ ഉണ്ടായെന്നും ചോദിക്കാന്‍ ചെല്ലുമ്ബോള്‍ 'ആഭാസമല്ലേ, അപ്പോള്‍ ഇങ്ങനെ ഒക്കെ ആകാം' എന്ന് പറഞ്ഞ് ന്യായീകരിച്ചതായും സംവിധായകന്‍ പറയുന്നു.
ജുബിത് നബ്രാടത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം........
Divya Gopinath എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവര്‍ത്തിച്ചു കൊള്ളട്ടെ. അവള്‍ക്കൊപ്പം തന്നെയാണ് ആഭാസത്തില്‍ വര്‍ക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും.
ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളില്‍ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയില്‍ തെറ്റു പറ്റി പോയെന്നും, വാതിലില്‍ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നുമുള്ള അലന്‍സിയറുടെ വാദങ്ങള്‍ വായിച്ചു, മലയാള മനോരമയുടെ ന്യൂസ് ടീവി പേജില്‍.
സെറ്റ് രസകരമായത്, വാര്‍പ്പുമാതൃകകള്‍ക്ക് പിറകെ പോകാതെ നില്‍ക്കുന്ന ഒരു വലിയ ടീം ഉണ്ടായിരുന്നതുകൊണ്ടാണ്. പ്രൊഡ്യൂസറുടെയും, പ്രൊഡക്ഷന്‍ ടീമിന്റെയും, direction ടീമിലെ ഓരോരുത്തരുടെയും, ക്യാമറ ടീമിന്റെയും, നടീ നടന്മാരുടേയും, മറ്റെല്ലാവരുടെയും നിതാന്ത പരിശ്രമം കൊണ്ടു കൂടിയാണ്. അലന്‍സിയര്‍ ചെയ്തത് ഇങ്ങനെ ഒരു ചുറ്റുപാടിന്റെ വ്യക്തമായ മുതലെടുപ്പാണ്.
Costume ഡിസൈനര്‍ക്കും, അസിസ്റ്റന്റ് ഡയറക്ടറുമാര്‍ക്കും, അന്യോന്യം സുഹൃത്തുക്കള്‍ക്കും, നടിമാരുടെയോ, മറ്റു സ്ത്രീ technician'മാരുടെയോ മുറികളില്‍ പോകാന്‍ വേറെ പ്രോട്ടോകോള്‍ ഒന്നും ആലോചിക്കേണ്ടതില്ല. പ്രസ്തുത സ്ത്രീയുടെ അനുവാദം മതിയാകും. പക്ഷെ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലില്‍ കൊട്ടുന്നത്, തുറക്കാതെ വരുമ്ബോള്‍ നിര്‍ത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് predator മനോഭാവമല്ലാതെ പിന്നെന്താണ്? അടക്കാന്‍ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാങ്കറ്റിനടിയയില്‍ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണ്?
മദ്യം ഇവിടെ വില്ലനല്ല. വില്ലന്‍, മദ്യപാനിയുടെ ഉദ്ദേശങ്ങളാണ്. മദ്യപിച്ചു എന്നത് ഭാവിയില്‍ മാപ്പ് പറയാന്‍ ഒരു കാരണം മാത്രം. സമീപ ഭാവിയില്‍ തന്നെ ഇതെത്ര പേരില്‍ നമ്മള്‍ കണ്ടിരിക്കുന്നു.
സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നത്. ഇന്ന് അലന്‍സിയര്‍, നാളെ ആ സൂപ്പര്‍ താരങ്ങളാകട്ടെ.
ഇന്നലത്തെ ന്യൂസ് 18 ചര്‍ച്ചയില്‍ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചോദിച്ചു, നിങ്ങള്‍ ഇത് അറിഞ്ഞപ്പോള്‍ എന്ത് ചെയ്തുവെന്ന്. അറിഞ്ഞപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തു എന്നാണ് ഉത്തരം. വളരെ സഭ്യതയോടെ താക്കീത് ചെയ്തു. അയാളെ മെയ്‌ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു. അയാള്‍ എവിടെ പോകുന്നു, ഏതു മുറിയില്‍, അവിടെ ആരൊക്കെയുണ്ട് തുടങ്ങിയ ഇന്‍സ്‌പെക്ഷന് മാത്രമായി ഒരാള്‍. അയാളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികളെ ഒരു പരിധി വരെ നയപരമായി തടയാന്‍ ഇത് സഹായിച്ചിരുന്നു. 3 കോടിക്ക് മീതെ മുടക്ക് മുതലുണ്ടായ ഒരു സിനിമയാണ് ആഭാസം. അത് സമയത്തു തീര്‍ക്കുക എന്നുള്ളതിനായിരുന്നു മുന്‍തൂക്കം. ആദ്യ സംവിധാന സംരംഭം ആയതുകൊണ്ട്, അതിന്റെ പരിചയകുറവും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കാം.
ഇപ്പോള്‍ എല്ലാവരും എല്ലാം അറിഞ്ഞു. എന്നിട്ടു നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ഞാന്‍ തിരിച്ചു ചോദിക്കട്ടെ?
അലന്‍സിയറെ താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടര്‍ന്ന് ഷോട്ടുകള്‍ക്കിടയിലെ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സ്വഭാവങ്ങള്‍. Schedule ഗ്യാപ് കഴിഞ്ഞു വരുമ്ബോള്‍ മുടി പറ്റയടിച്ചു വന്ന്, continuity'യെ കാറ്റില്‍ പറത്തുക. ചോദിക്കുമ്ബോള്‍ 'നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ' എന്നു തിരിച്ചു ചോദിക്കുക. കോമ്ബിനേഷന്‍ സീനുകളില്‍ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാന്‍ ചെല്ലുമ്ബോള്‍ 'ആഭാസമല്ലേ, അപ്പോള്‍ ഇങ്ങനെ ഒക്കെ ആകാം' എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകള്‍, ഞങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഒന്ന് തീര്‍ത്തെടുത്തത്.
അലന്‍സിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ. ദിവ്യയുടെ തുറന്ന് പറച്ചിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം, മറ്റുള്ളവര്‍ അവരവരുടെ സമയമെടുത്ത് പുറത്ത് വരും എന്ന് പ്രത്യാശിക്കട്ടെ.
#metoo കരുത്താര്‍ജിക്കട്ടെ.
https://www.facebook.com/Malayalivartha