സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന് ആരോപണം; വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും

മാസങ്ങൾക്ക് മുമ്പ് വാഹനപകടത്തിൽ മരിച്ച വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്. വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.
അതേസമയം കലാഭവന്‍ സോബിയുടെ വാദം തള്ളി അപകടം ഉണ്ടായതിന് പിന്നാലെ സ്ഥലത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹൈവേ പെട്രോളിംഗ് എസ്.ഐ നാരായണനാണ് സോബിയുടെ വാദം ശരിയല്ലെന്ന് വെളിപെടുത്തിയത്. അപകടം നടന്ന സമയത്ത് തിരുനല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറഞ്ഞിരുന്നു.
ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് മിനിറ്റിനുളളില്‍ ഹൈവേ പ്രെട്രോളിംഗ് ചുമതലയുണ്ടായിരുന്ന എസ്.ഐ നാരായണന്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തെടുത്തത് താനാണെന്നും എന്നാല്‍ ആ സമയത്ത് സംശയാസ്പദായ ഒന്നും താന്‍ കണ്ടില്ലെന്നുമാണ് നാരായണന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മാനേജര്‍ എന്ന് പരിചയപെടുത്തിയ ഒരാള്‍ അവിടെയെത്തിയിരുന്നതായും വണ്ടിക്ക് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് താന്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയതെന്നും, കാറിനുളളില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണ്ണവും, നാല് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു എന്ന് താന്‍ പിന്നീട് അറിഞ്ഞതായും നാരായണ്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























