പണത്തിന് വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യം സംവൃതയ്ക്കില്ല... ജ്യേഷ്ഠന് വോട്ട് ചോദിച്ചതിൽ എന്താണ് തെറ്റ് ? പ്രതികരണവുമായി ബിജു മേനോൻ
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജുമേനോന് സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബറാക്രമണം നേരിടേണ്ടിവന്നിരുന്നു. ഏറെ ജനപ്രിയനായ ബിജു മേനോനെ പോലൊരു നടന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും. നടന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ നിരാശയും രോഷവും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ.
ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാൾക്ക് വിജയാശംസകൾ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു മേനോൻ വ്യക്തമാക്കുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഉയർന്ന പല കമന്റുകളും തന്നെ വേദനിപ്പിച്ചെന്ന് താരം പറയുന്നു.
എന്റെ സഹപ്രവർത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാൾ തൃശൂരിൽ മത്സരിക്കുമ്പോൾ പാർട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകൾ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാൻ അവിടെ പോയത്. അതിന് ആളുകൾ പ്രതികരിച്ചു, അതിൽ ചെറിയ വിഷമം തോന്നി. എന്നാൽ കുറച്ചുനാള്‍ കഴിയുമ്പോൾ ഇതിന്റെ വാസ്തവം ആളുകൾ തിരിച്ചറിയും- ബിജു മേനോൻ പറഞ്ഞു. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയിലായിരുന്നു സംവൃതയെ ഈ ചിത്രത്തിനു വേണ്ടി ആദ്യം സമീപിക്കുന്നത് താനാണെന്നും സിനിമയ്ക്കുവേണ്ടി സംവൃത ഒരുപാട് കഷ്ടപ്പെട്ടെന്നും ബിജു മേനോൻ പറഞ്ഞു. ‘ഞങ്ങളുടെ ആവശ്യമായിരുന്നു സംവൃത ഈ സിനിമയിൽ അഭിനയിക്കണമെന്നത്. സംവൃത അമേരിക്കയിൽ താമസിക്കുകയാണ്. പണത്തിനു വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമൊന്നും അവൾക്കില്ല. റി–എൻട്രി എന്ന രീതിയിൽ നിനക്ക് ഒട്ടും മോശംവരാത്ത സിനിമയായിരിക്കും ഇതെന്നും കഥ കേട്ടിട്ട് തീരുമാനിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞു. അങ്ങനെ കഥ കേട്ടു, സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ കൊച്ചുകുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിങിനു വരുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ നിന്നും ഇവിടുത്തെ ചൂടിലേയ്ക്ക്.’
‘ഷൂട്ടിങിന്റെ ആദ്യദിനം സെറ്റിലെ പൊടിയൊക്കെ അടിച്ച് കുഞ്ഞിനു അസുഖമായി. ആ സമയത്ത് സംവൃതയ്ക്ക് ചെറിയൊരു ബുദ്ധിമുട്ടുപോലെ വന്നു. ഞാൻ അപ്പോൾ സംയുക്തയെ ഫോണിൽവിളിച്ച് സംവൃതയ്ക്കുനൽകി. അവർ തമ്മിൽ സംസാരിച്ചപ്പോൾ തന്നെ അവളുടെ പകുതി ടെൻഷൻ അകന്നു. എന്തുണ്ടെങ്കിലും എന്നോടു പറഞ്ഞോളൂ എന്ന ധൈര്യം സംയുക്ത, സംവൃതയ്ക്കു നൽകി. എല്ലാവരും സംവൃതയെ പിന്തുണച്ചു.’ ‘അത്രയും വേദന എടുത്ത് ഈ സിനിമയ്ക്ക് അവൾ വന്നത് കഥ ഇഷ്ടപ്പെട്ടിട്ടാണ്. ആ കൊച്ചുകുഞ്ഞിനെയും കൊണ്ടാണ് അവൾ ഈ സിനിമ മുഴുവൻ ചിത്രീകരിച്ചു തീർത്തത്. വളരെ സന്തോഷത്തോടെയാണ് അവൾ സെറ്റിൽ നിന്നും തിരിച്ചുപോയത്.’–ബിജു മേനോൻ പറഞ്ഞു.
https://www.facebook.com/Malayalivartha