മലയാളികളുടെ പ്രിയ താരം ഗാവിൻ പക്കാർഡ് ഇന്നേക്ക് ഓർമ്മയായിട്ട് 7 വർഷം കഴിയുമ്പോൾ പിതാവിന്റെ ജന്മ ദിനത്തിൽ ചിത്രം പങ്കവെച്ച് മകൾ ; താരത്തെ കുറിച്ചുള്ള സിനിമ സ്മരണകൾ ഓർത്ത് ആരാധകർ
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് ഐറിഷ് വംശജനായ ഇന്ത്യൻ ചലച്ചിത്ര നടൻ ഗാവിൻ പക്കാർഡിന്റേത്. 1988 -ൽ പുറത്തിറങ്ങിയ ആര്യൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും സീസൺ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഗാവിനിലെ നടനെ അടയാളപ്പെടുത്തിയത് പത്മരാജന്റെ ചിത്രം തന്നെ . കോവളം ബീച്ചിലേക്ക് അതിസുന്ദരിയായ മെർലിനുമൊത്ത് ബൈക്കിൽ ഉല്ലസിച്ചെത്തുന്ന ചാരക്കണ്ണുള്ള ഫാബിയനെ ഗാവിൻ അനശ്വരനാക്കി.
ഒരു കാലത്ത് മലയാള സിനിമയിലെ ‘ഡ്രഗ് ഡീലർ’ക്ക് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. അത് ഗാവിൻ പക്കാർഡിന്റേതാണ്. പിന്നീട് ബോക്സര്‍, ജാക്പോട്ട്, ആനവാല്‍ മേതിരം, ആയുഷ്കാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി നിന്നു . ഉരുക്കിനെ തോൽപ്പിക്കുന്ന ശരീരവും ഭയപ്പെടുത്തുന്ന നോട്ടവും ഗാവിനെ പകരക്കാരനില്ലാത്ത വില്ലനാക്കി മാറ്റിയത്. ഇപ്പോൾ അദ്ദേഹം ഓർമ്മയായി മാറിയിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ അദ്ധേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ യാദൃച്ഛികമായി സമൂഹ മാധ്യമത്തിലൂടെ സിനിമ പ്രേമികൾ അദ്ധേഹത്തിന്റെ മകളെ കണ്ടെത്തിയിരിക്കുകയാണ് .
ഗാവിൻ പക്കാർഡിന്റെ മകളും മോഡലുമായ എറീക പക്കാർഡ് പങ്കുവച്ച ഒരു ചിത്രമാണ് അതിനു നിമിത്തമായിരിക്കുന്നത്. മരിച്ചു പോയ തന്റെ അച്ഛന്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടായിരുന്നു എറീകയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. പാവാടയും ടോപ്പുമിട്ട് അച്ഛന്റെ കയ്യിൽ എറിക്ക തൂങ്ങിയാടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് നിറഞ്ഞൊഴുകുന്നത് .
‘അച്ഛൻ ഞങ്ങൾക്കൊരു സൂപ്പർമാനായിരുന്നു. കരൺ അർജുനിൽ സൽമാനൊപ്പമുള്ള സംഘട്ടനരംഗമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സഡക്കിലെ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ ഇഷ്ടമാണ്.’ എറിക്ക പറയുന്നു
എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദി–മലയാളം സിനിമകളിൽ ത്രസിപ്പിക്കുന്ന വില്ലൻ വേഷങ്ങൾ ചെയ്ത ഗാവിൻ പക്കാർഡാണ് ചിത്രത്തിലെ ഫിറ്റ്നസ് മാൻ എന്നു തിരിച്ചറിഞ്ഞതോടെ നിരവധി സിനിമാപ്രേമികൾ ഗാവിനെക്കുറിച്ചുള്ള സിനിമാസ്മരണകൾ പങ്കുവെക്കുകയുണ്ടായി. അൻപതിലധികം ബോളിവുഡ് ചിത്രങ്ങളിലും പത്തോളം ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും നെഗറ്റീവ് കഥാപാത്രങ്ങളിൽ ഗാവിൻ തിളങ്ങി നിന്നു. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, സൽമാൻ ഖാന്റെ അംഗരക്ഷകൻ ഷേര തുടങ്ങിയവരുടെ ആദ്യകാല ഫിറ്റ്നസ് ട്രെയിനർ കൂടിയായിരുന്നു ഗാവിൻ. സിനിമയിൽ തിരക്കു കുറഞ്ഞപ്പോൾ പോലും ബോഡി ബിൽഡിങ്ങിനോടുള്ള താൽപര്യം അദ്ദേഹം ഉപേക്ഷിച്ചില്ല. ബോഡി ബിൽഡിങ്ങിൽ നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ ഗാവിനെ തേടിയെത്തി.
2012 ൽ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് മുംബൈയിലെ ഒരു നഴ്സിങ് ഹോമിൽ 48ാം വയസ്സിൽ മരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha