ഓസ്കാര്‍ അവാര്‍ഡ് നിശയിൽ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവം; ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന് ആറു മാസം വരെ തടവും ഒരു ലക്ഷം ഡോളര്‍ പിഴയും ലഭിച്ചേക്കും
ഭാര്യയെ പൊതുവേദിയില്‍ കളിയാക്കിയ ഓസ്കാര്‍ അവാര്‍ഡ് നിശയിലെ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ കുറ്റത്തിന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് അകത്തു പോകാന്‍ സാദ്ധ്യത.അമേരിക്കന്‍ നിയമപ്രകാരം ആറു മാസം വരെ തടവും ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയും (ഏകദേശം 76 ലക്ഷം രൂപ) ലഭിക്കാവുന്ന കുറ്റമാണ് വില്‍ സ്മിത്ത് ചെയ്തത്.
അതേസമയം അവതാരകനായ ക്രിസ് റോക്ക് ഇതുവരെ വില്‍ സ്മിത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടില്ല. ഓസ്കാര്‍ വേദിയില്‍ ഉണ്ടായിരുന്ന എല്‍ എ പി ഡി )ലോസ് ആഞ്ചലസ് പൊലീസ് ഡിപാര്‍ട്ട്മെന്റ്) ഉദ്യോഗസ്ഥര്‍ അവാര്‍ഡ് നിശ കഴിഞ്ഞയുടന്‍ തന്നെ പരാതിപ്പെടുന്നതിനെ കുറിച്ച് ക്രിസ് റോക്കുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും ക്രിസ് റോക്ക് വില്‍ സ്മിത്തിനെതിരെ പരാതി നല്‍കിയിട്ടില്ല. ക്രിസ് റോക്ക് പരാതിപ്പെട്ടാല്‍ മാത്രമേ വില്‍ സ്മിത്തിനെതിരെ പോലീസിന് നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വില്‍ സ്മിത്തിനെതിരെ പരാതിപ്പെടാന്‍ ക്രിസ് റോക്കിന് ഇനിയും ആറു മാസം വരെ സമയമുണ്ട്. ഇതിനകം പരാതിപ്പെട്ടാല്‍ പോലും വില്‍ സ്മിത്ത് അഴിയെണ്ണേണ്ടി വരും.
വില്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്രിന്റെ മുടിയെ കളിയാക്കിയതാണ് താരത്തെ ഇത്രയേറെ പ്രകോപിപ്പിക്കാന്‍ കാരണം. ക്രിസ് റോക്കിന്റെ പരാമര്‍ശത്തിന് പിന്നാലെ ഓസ്കര്‍ വേദിയില്‍ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വില്‍ സ്‌മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു. എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായിരുന്നോ ഇതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.വിവാദത്തില്‍ ഇത് വരെ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha