ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിത, ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു, ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തത് രമ ചേച്ചി, തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നു, എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടമായത്, കലാഭവൻ മണി അന്തരിച്ചപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത് ചേച്ചിയാണ്, പ്രിയ താരം ജഗദീഷിന്റെ പ്രിയപത്നിയുടെ ഓർമ്മകളിൽ ഇടവേള ബാബു.....

മലയാളത്തിന്റെ പ്രിയ താരം ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ നടുക്കത്തിലാണ് സിനിമ ലോകം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്നു ഡോ. രമ. നടന്റെ സിനിമാ ജീവിതം പ്രേക്ഷകര്‍ക്കൊക്കെ അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറേയില്ല.
ഭാര്യയോ മക്കളോ പൊതുവേദികളിലോ പുരസ്‌കാരദാന ചടങ്ങുകളിലോ മിക്കവാറും എത്താറില്ല. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോലും വളരെ വിരളമാണ്. സിനിമ തരങ്ങളെല്ലാം ഡോ. രമയുടെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നു ഡോ. രമയെന്ന് പ്രതികരിച്ചിരിക്കുകയാണ് ഇടവേള ബാബു.
തനിക്കും സഹപ്രവർത്തകർക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടത്.തന്റെ അമ്മാവന്റെ വിദ്യാർഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു.അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനി ആയിരുന്നു രമ ചേച്ചിയെന്നും ഇടവേള ബാബു പറഞ്ഞു.
വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്.
ആറ് വർഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അദ്ദേഹം പറഞ്ഞു.
കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
ഭാര്യ പെതുവേദിയില്‍ എത്താത്തിന്റെ കാരണം നടന്‍ ജഗദീഷ് അടുത്തിടെ ഒരു ഷോയിൽ വെളിപ്പെടുത്തി. വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ വിവാഹിതരായ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സരാര്‍ഥികളായി എത്തിയത്. ഈ എപ്പിസോഡിലാണ് പൊതുവേദിയില്‍ ഭാര്യ അധികം പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം താരം വെളിപ്പെടുത്തിയത്.
തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ് പറഞ്ഞത്. 'എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മാറി തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ.
സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ പോലും ഒരിക്കലും ആഗ്രഹിക്കുന്നില്ല.എന്തെങ്കിലും സ്പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലുമില്ലാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും'' ജഗദീഷ് പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവരാണെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























