ഓര്‍മയുണ്ടോ ടി.പി മാധവന്‍ എന്ന നടനെ?

മലയാളസിനിമയില്‍ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടന്‍ ടി.പി മാധവന്‍ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ് ഇപ്പോള്‍. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.
കഴിഞ്ഞ ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരുംചെന്നില്ല. കാരണം സ്വന്തമെന്ന് പറയാന്‍ ഉണ്ടായിരുന്നവര്‍ക്കൊന്നും അദ്ദേഹത്തെ വേണ്ടായിരുന്നു. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. തമ്പാന്നൂര്‍ 'ഗാമ ലോഡ്ജിലെ' ചെറിയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറില്‍ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയതും.
മോശമായ ആരോഗ്യാവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാന്‍ തയാറെടുക്കുന്ന സമയത്താണ് സീരിയല്‍ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാല്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ മാധവേട്ടനെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്നു.
മാധവന്‍ ചേട്ടന്‍ ഇപ്പോള്‍ വളരെ സന്തോഷവനാണ്. കുറച്ച് ചുറുചുറുക്കൊക്കെ വന്നിട്ടുണ്ട്. പൊതുവേ ആശ്രമ ജീവിതം ആഗ്രഹിക്കുന്ന ആളാണ് മാധവന്‍ ചേട്ടന്‍. ഇവിടെ ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാന്‍ പുസ്തകങ്ങളും സംസാരിക്കാന്‍ സുഹൃത്തുക്കളുമുണ്ട്. സോമരാജന്‍ പറയുന്നു.
ഏകദേശം മുപ്പത് വര്‍ഷത്തോളമായി അദ്ദേഹം ഭാര്യയും മക്കളുമായി അകന്നു കഴിയുകയാണ്. ഇത്രയും സംഭവവികാസങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു മകനും മകളുമാണ് മാധവന്. മകളുടെ വിവാഹം പോലും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ടി.പി.മാധവന്റെ മകനാകട്ടെ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ കൃഷ്ണ മേനോന്‍.
സിനിമയിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ പല സിനിമാപ്രവര്‍ത്തകരോടും വിളിച്ചു പറഞ്ഞെങ്കിലും അവരാരും തിരിഞ്ഞു നോക്കിയില്ല. ജീവിതത്തിലെ ഈ ഒറ്റപ്പെട്ട അവസ്ഥയിലും അദ്ദേഹത്തെ ഒന്ന് കാണാനോ സംസാരിക്കാനോ സുഹൃത്തുക്കളെന്ന് പറയുന്ന ആരും വന്നിട്ടില്ല.
'ജീവിതം മടുത്ത് എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. ഇതിന് ട്രെയിന്‍ ടിക്കറ്റ് എടുത്തു തരണമെന്നും പറഞ്ഞു. എന്നാല്‍ ആരോഗ്യസ്ഥിതി തീരെ വഷളായിരുന്നു. ഞാന്‍ ടിക്കറ്റൊക്കെ ബുക്ക് ചെയ്‌തെങ്കിലും അദ്ദേഹത്തെ അവസ്ഥയില്‍ വിടാന്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. മാത്രമല്ല എന്നോടൊപ്പം നിന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ഈ യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി. പ്രസാദ് നൂറനാട് പറയുന്നു.
അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരേ ഒരു കാര്യമാണ്. 'എനിക്ക് ഒരു എസി മുറിയില്‍ താമസിക്കണം'. അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ എസി മുറി എടുത്തുകൊടുത്തു. അതിന് ശേഷമാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് യാത്രയാകാമെന്ന് അദ്ദേഹം സമ്മതിക്കുന്നത്.
ഗാന്ധിഭവന്‍ സാരഥി സോമരാജന്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പത്തനാപുരം ഗാന്ധിഭവനില്‍ ഇന്ന് നടന്ന ചടങ്ങില്‍ നൂറുകണക്കിന് അന്തേവാസികളുടെയും പൌരപ്രമുഖരുടെയും സാന്നിധ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.
ഇത്ര വലിയൊരു കലാകാരന് ഇങ്ങനെയൊരു ഗതിവന്നത് നോക്കിനില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് താന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പ്രസാദ് പറയുന്നു. സിനിമാ-സീരിയല്‍ രംഗത്തെ ആരും അദ്ദേഹത്തിന് വേണ്ടി രംഗത്തെത്താതിനെ തുടര്‍ന്നാണ് സുഹൃത്ത് ദിലീപ് ശ്രീധറിനെയും തന്റെ സഹസംവിധായകനായ സുധിന്‍ ലാലിനെയും കൂട്ടി പ്രസാദ് പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയത്.
ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജന്‍ ഏര്‍പ്പാടിക്കിയിട്ടുണ്ട്. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എം എല്‍ എ ഗണേശ് കുമാര്‍ അദ്ദേഹത്തെ വന്നു കണ്ടിരുന്നു. അമേരിക്കയിലുള്ള സഹോദരിയും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തി. മാധവേട്ടന്റെ അവസ്ഥ നാളെ ഏതു സിനിമാക്കാരനും സംഭവിച്ചേക്കാവുന്നതാണ്. വിധിക്കു മുന്നില്‍ പകച്ചു നില്‍ക്കാനല്ലാതെ അദ്ദേഹത്തിനോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ മറ്റെന്തു ചെയ്യാനാകും?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























