സിനിമ വേറെ മീന്‍വെട്ട് വേറെ... അവാര്‍ഡിന്റെ തിളക്കത്തില്‍ സിനിമാക്കാരനായെങ്കിലും മണികണ്ഠന്റെ ജീവിതം ഇങ്ങനെ

കമ്മട്ടിപ്പാടം എന്ന സിനിമ മണികണ്ഠന്‍ ആചാരിയുടെ ജീവിതം മാറ്റി മറിച്ചു. ഈ ചിത്രത്തിലെ തൃപ്പൂണിത്തുറക്കാരന്‍ മണി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ മികച്ചതായി അവതരിപ്പിച്ചതിന്റെ അംഗീകാരമായി സംസ്ഥാന അവാര്‍ഡും ലഭിച്ചു. സിനിമാ താരമായെങ്കിലും അവാര്‍ഡ് ജേതാവായെങ്കിലും മണികണ്ഠനിപ്പോഴും പണിക്കുപോകുന്നുണ്ട്. ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടാന്‍ നില്‍ക്കുമ്പോള്‍ സെല്‍ഫിക്കാരുടെ തിരക്കാണ്.
തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ വാടക വീട്ടിലാണ് മണികണ്ഠന്റെ താമസം. നാല് ആണ്‍മക്കളാണ്. മുരുകദാസ്, ഗണേശന്‍, ശിവദാസ് എന്നിവരാണ് സഹോദരങ്ങള്‍. അമ്മയായ സുന്ദരിയമ്മയെപ്പറ്റി പറയുമ്പോള്‍ മണികണ്ഠന് നൂറ് നാവാണ്. അമ്മയുടെ കണ്ണീരിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടിയ അവാഡെന്നാണ് മണികണ്ഠന്‍ പറയുന്നത്. ഭര്‍ത്താവ് രാജനാചാരി മരിച്ചപ്പോള്‍ നാലാണ്‍മക്കളെയും കൂട്ടി കൊച്ചിയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്ക് വന്നതാണവര്‍. ദാരിദ്ര്യം അറിയിക്കാതെ മക്കളെ വളര്‍ത്തി. അതിനിടയ്ക്ക് സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചപ്പോള്‍ നല്ലൊരു തുക കിട്ടി. അതില്‍ കുറച്ചുഭാഗം കുടുംബത്തിനുവേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇനിയെല്ലാം ഒന്ന് ശരിയാക്കണം. ഒറ്റ സിനിമകൊണ്ട് ഇത്രയും പബ്ലിസിറ്റി കിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എത്രയോ നാളത്തെ ആഗ്രഹമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്.
ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടാന്‍ പോയാല്‍ ആളുകള്‍ക്ക് മീനല്ല വേണ്ടത്. എന്റടുത്തുനിന്ന് സെല്‍ഫിയെടുക്കണം. ചിലര്‍ എന്നെ അന്വേഷിച്ച് ഇവിടേക്കുവരും. അതിലൊക്കെ ഒരു സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ഈ പബ്ലിസിറ്റി ഞാന്‍ ആസ്വദിക്കുകയാണ്.
പഠിക്കാന്‍ മോശമായിരുന്നു. അതുകൊണ്ടാണ് ആറാംക്ലാസിലെത്തിയപ്പോള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയത്. താല്‍പ്പര്യം മിമിക്രിയോടായിരുന്നു. പിന്നീട് നാടകമായി എന്റെ തട്ടകം. ഭാസഭേരി നാടകസംഘത്തിനൊപ്പം നടന്നു. പതിനഞ്ചുവയസ്സുള്ള സമയം. വീട്ടിലൊരു പ്രശ്‌നമുണ്ടായി. അതോടെയാണ് നാടുവിട്ടുപോകണമെന്ന് ആഗ്രഹമുണ്ടായത്. ആരോടും ചോദിക്കാതെ ഇറങ്ങി.
എറണാകുളം നഗരത്തിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാനെങ്ങനെ നാടുവിടും? തൃപ്പൂണിത്തുറയിലെ പരിചയക്കാരനാണ് ആരക്കുന്നത്തെ ഒരധ്യാപകനെക്കുറിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് ഒരു പയ്യനെ വേണം. വയസ്സായ അപ്പനെയും അമ്മയെയും നോക്കണം. റബ്ബര്‍ വെട്ടാന്‍ സഹായിക്കണം. പശു,ആട്,കോഴി എന്നിവയൊക്കെയുള്ള വിശാലമായ വീടും പറമ്പും. ഇതൊക്കെ ചെയ്ത് ഞാന്‍ ആ വീട്ടിലങ്ങ് കൂടി. നാടുവിട്ടു എന്നാണ് വീട്ടുകാര്‍ കരുതിയത്. ഒരുമാസം കഴിഞ്ഞപ്പോഴേക്കും ജോലിഭാരം കൂടി. അതോടെ മടുത്തു. മാത്രമല്ല, പുറത്തിറങ്ങാതെയുള്ള ജീവിതം ശ്വാസംമുട്ടിച്ചു. വീട്ടുകാരോടുള്ള ദേഷ്യം കുറഞ്ഞപ്പോള്‍ അമ്മയെ കാണണമെന്നായി ആഗ്രഹം. പക്ഷേ അധ്യാപകന്‍ വിട്ടില്ല. ഒടുവില്‍ ഒരു നമ്പറിട്ടു.
''വരുന്ന ശനിയാഴ്ച അച്ഛന്റെ ആണ്ടാണ്. ഞങ്ങള്‍ മക്കളെല്ലാവരും ആ ചടങ്ങിനെത്താറുണ്ട്. മുടക്കാന്‍ പറ്റില്ല.'' അധ്യാപകനോട് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. സത്യം പറഞ്ഞാല്‍ അച്ഛന്റെ ആണ്ടുതീയതി എനിക്കറിയില്ല. വെറുതെ വച്ചുകാച്ചിയതാണ്. ഒരാഴ്ച കഴിയുമ്പോഴേക്കും തിരിച്ചെത്താമെന്ന ഉറപ്പിലാണ് അന്നവിടംവിട്ടത്.
പോകുമ്പോള്‍ കുറച്ച് കൈതച്ചക്കയും ചക്കയും മാങ്ങയുമൊക്കെ തന്നുവിട്ടു. അതൊക്കെയായി ഗള്‍ഫില്‍നിന്ന് വരുന്നതുപോലെയാണ് വീട്ടിലേക്കു ചെന്നത്. എന്നെക്കണ്ടപ്പോള്‍ത്തന്നെ അമ്മ ദേഷ്യം കൊണ്ടുവിറച്ചു. അകത്തുപോയി വലിയൊരു ചൂരല്‍ കൊണ്ടുവന്ന് പൊതിരെ തല്ലി.

അതിനുശേഷം പൊട്ടിക്കരഞ്ഞു. ഞാന്‍ മറുത്തൊരക്ഷരം പറഞ്ഞില്ല. അതോടെ തീര്‍ന്നു, അമ്മയുടെ വിഷമം. ഞാന്‍ പോയതിനുശേഷം എല്ലാദിവസവും രാത്രി അമ്മ ഒരു പ്ലേറ്റില്‍ ചോറ് മാറ്റിവയ്ക്കുമായിരുന്നു.
പിറ്റേദിവസം രാവിലെ എടുത്ത് കളയും. അര്‍ധരാത്രി എപ്പോഴെങ്കിലും വരുമെന്നായിരുന്നു ആ പാവത്തിന്റെ പ്രതീക്ഷ. പക്ഷേ ഞാന്‍ വന്നതേയില്ല. ആ സങ്കടമാണ് അമ്മ തല്ലിത്തീര്‍ത്തത്.
https://www.facebook.com/Malayalivartha

























