വിജയ് ചിത്രം മെര്‍സലിനെ പിന്തുണച്ച് സംവിധായകനും നടനുമായ സമുദ്രക്കനി
ഇളയദളപതി വിജയിയുടെ കരിയറിലെ ഏറ്റവും വിവാദമായ ചിത്രമാണ് മെർസൽ. നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളെ വിമർശിച്ചുവെന്നപേരിൽ ചിത്രം വിവാദമാണ്. എന്നാൽ മെർസലിനെ പിന്തുണച്ചുകൊണ്ട് സിനിമാപ്രവർത്തകരും താരങ്ങളും രംഗത്തെത്തിയിരുന്നു. ബിജെപിയോട് വളരെ അടുത്തുനിൽക്കുന്ന രജനികാന്ത് പോലും മെർസലിനെ പിന്തുണച്ചു.
മെർസൽ ഉയർത്തിയത് പ്രധാന വിഷയമാണെന്നും ടീമിന് ആശംസകളെന്നും പറഞ്ഞാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്. രജനീകാന്തിന് പുറമെ കമല്‍ഹാസ്സന്‍, പാ രഞ്ജിത്ത്, വിജയ് സേതുപതി, വിശാല്‍ തുടങ്ങിയവരും നേരത്തെ ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിലായി മെർസലിന് പിന്തുണയുമായി എത്തിയിരിക്കുന്നത് സംവിധായകനും നടനുമായ സമുദ്രക്കനിയാണ്.
ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നാണ് സമുദ്രക്കനിയുടെ വാദം. എന്തൊക്കെ സംഭവിച്ചാലും താൻ ആറ്റ്ലിക്കും വിജയ് സാറിനൊപ്പവുമാണെന്ന് സമുദ്രക്കനി പറഞ്ഞു. ബിജെപിക്കാർക്ക് ഭയമായതിനാലാണ് മെർസലിനെതിരെ വിവാദങ്ങൾ സൃഷ്ട്ടിച്ചത്. ഇതുപോലൊരു ആശയം സിനിമയിലൂടെ പറയുമ്പോള്‍ അത് പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്നു എന്ന ഭയമാണ് വിവാദത്തിന്റെ പിറകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെര്‍സലില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം, കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha