നടിയെ ആക്രമിച്ച രീതിയിൽ തന്നെയും ആക്രമിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി- പാര്‍വതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായി തന്നേയും ഉപദ്രവിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി നടി പാര്‍വതി. ‘എനിക്ക് നേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടായിട്ടുണ്ട്. സിനിമയില്‍ നിന്നും പോയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. എന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നവരും ഉണ്ട്’. പാര്‍വതി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സമാനരീതിയില്‍ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ളതാണ് പല ഭീഷണികളും. സമൂഹത്തില്‍ സ്ത്രീകള്‍ അഭിപ്രായം പറഞ്ഞാല്‍ അവരോടുള്ള പ്രതികരണം എങ്ങനെയാകുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.
ഇത് എന്നെ സംബന്ധിക്കുന്ന കാര്യം മാത്രമല്ല. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനോ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാനോ നമുക്ക് കഴിയില്ല. പക്ഷെ എന്താണ് ദുരുപയോഗം എന്നും എന്തല്ല ദുരുപയോഗം എന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണമെന്നും പാര്‍വതി പറഞ്ഞു. അതേ സമയം കസബ വിവാദത്തില്‍ നടന്‍ മമ്മൂട്ടിയുടെ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.
മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമായിരുന്നു ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്.
ഇതിന് പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍വതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമായിരുന്നു പാര്‍വതിയുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തനിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു പാര്‍വതി പരാതി നല്‍കിയത്.
അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരുന്നത്. വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























