ആട് 2വിന്റെ ചിത്രീകരണവേളയിലുണ്ടായ വലിയ അപകടത്തെക്കുറിച്ച് വിജയ് ബാബു

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത മലയാള ഹാസ്യചിത്രമായ ആട് 2 തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആട് 2 കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിനു മുൻപേ തന്നെ ഷാജി പാപ്പൻ മുണ്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി മലയാളി പ്രേക്ഷകർ ഇത്രയും കാത്തിരുന്നിട്ടുണ്ടാകില്ല.
ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ആട് 2വിന്റെ ചിത്രീകരണവേളയിലുണ്ടായ വലിയൊരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും അഭിനേതാവുമായ വിജയ് ബാബു. ആട് 2ന്റെ ചിത്രീകരണത്തിനിടക്ക് ഒരു സ്ഫോടനം സംഭവിച്ചിരുന്നു. സംഭവത്തിൽ നടന്‍ വിനായകൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഈ അപകടത്തെക്കുറിച്ച് പറഞ്ഞത്. വന്‍ അപകടമാണ് ചിത്രീകരണത്തിനിടക്ക് ഉണ്ടായതെന്ന് വിജയ് ബാബു പറഞ്ഞു.
'വിനായകന്‍ ജീപ്പിന് പിന്നിലേക്ക് ബോംബ് എറിയുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. പക്ഷേ ബോംബെറിഞ്ഞത് വലിയ സ്‌ഫോടനമായി മാറുകയായിരുന്നു. വിനായകന്റെ തലയിലും മുഖത്തിലും ചൂടേറ്റു. സെറ്റിലെ എല്ലാവരും ചേര്‍ന്ന് രണ്ടു ബക്കറ്റ് വെള്ളമെടുത്ത് വിനായകന്റെ മുഖത്തും തലയിലുമൊഴിച്ചു. വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നതിനാല്‍ അരുതാത്തത് എന്തെങ്കിലുമൊക്കെ നടക്കുമന്ന തോന്നലുണ്ടായി. കാരണം ദൂരെ നിന്നവര്‍ക്കുപോലും സ്‌ഫോടനത്തിന്റെ ആഘാതമേറ്റു. സെറ്റിലുണ്ടായ അപകടത്തില്‍ എല്ലാവരും സ്‌തംഭരായി നിന്നു പോയി. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്'- വിജയ് ബാബു പറഞ്ഞു.

https://www.facebook.com/Malayalivartha























