വിവാദം തൊടാതെ ആരാധകർക്ക് മുന്നിൽ പുരുഷവിരോധം തോന്നാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

പുരുഷന്മാരിൽ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ മറ്റെന്തെങ്കിലും അനുഭവമോ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി മഞ്ജുവാര്യർ പറഞ്ഞു. ബഹുമാനവും സുരക്ഷിതത്വവുമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്നാൽ ചിലർക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യ ഫെസ്റ്റിവലിലെ പ്രഭാഷണമേളയിൽ സംസാരിക്കുകയായിരുന്നു മഞ്ജു.
ഓഖി ദുരിതബാധിതരെ സന്ദർശിക്കാൻ പോയത് പബ്ലിസിറ്റിക്കു വേണ്ടിയല്ല, മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ്. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് കൂടുതൽ സന്തോഷവും തൃപ്തിയും ലഭിക്കുന്നത്. വളരെ കഴിവുള്ള സംവിധായകർ എനിക്കുവേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഞാൻ ആസ്വദിച്ച് അഭിനയിക്കുന്നു. കൂടുതൽ ഉത്തരവാദിത്വം തോന്നുന്നുണ്ട്. അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്.
മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എൻട്രി കിട്ടുന്നത്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചത് സംവിധായകരുടെ മിടുക്കുകൊണ്ടാണ്. ലോഹിതദാസ് സാർ അഭിനയത്തെക്കുറിച്ച് പറഞ്ഞുതന്ന പാഠങ്ങൾ ഒരിക്കലും മറക്കില്ല. നാലുവയസു മുതൽ ഞാൻ നൃത്തം പഠിച്ചു. പഠിക്കുന്ന കാലത്തു തന്നെ ആഴ്ചയിൽ രണ്ടു സിനിമ വീതം കാണുമായിരുന്നു. ഒരു തീരുമാനമെടുത്ത് പെട്ടെന്ന് കുറച്ചുനാൾ സിനിമയിൽ നിന്നു മാറി നിന്നപ്പോഴും സിനിമകൾ ആസ്വദിക്കുന്നതായിരുന്നു എന്റെ പ്രധാന വിനോദം- മഞ്ജു പറഞ്ഞു.
പുതുമുഖ താരങ്ങളുടെ വരവു മമ്മൂട്ടിക്കോ മോഹൻലാലിനോ ഒരിക്കലും വെല്ലുവിളിയാകില്ലെന്നു മഞ്ജു പ്രതികരിച്ചു. മുൻനിര താരങ്ങൾക്കുള്ള സ്ഥാനം അവർക്കു മാത്രമുള്ളതാണ്. പുതിയ താരങ്ങൾ ഉണ്ടായെന്നു കരുതി മുൻനിരനായകൻമാരുടെ സ്ഥാനം നഷ്ടമാകുമെന്നു കരുതുന്നില്ല. ആരോഗ്യകരമായ മത്സരം നല്ലതാണ്. അത് ഇഷ്ടപ്പെടുന്ന രണ്ടുപേരാണു മമ്മൂട്ടിയും മോഹൻലാലും. ലാലേട്ടന്റെ അഭിനയം പകർത്താൻ കഴിയാത്ത മാജിക് ആണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു പഠിക്കാൻ ശ്രമിച്ചു താനും പരാജയപ്പെട്ടിട്ടുണ്ട്.
ആമിയുടെ തയാറെടുപ്പുകളെക്കുറിച്ചു വളരെയേറെ ആധിയുണ്ടായിരുന്നു. ചെയ്യുന്നതു പിഴച്ചുപോകുമോ എന്നും ആശങ്കപ്പെട്ടു. മാധവിക്കുട്ടിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയപ്പോൾ മനസ്സിനു ധൈര്യം വന്നു. മാധവിക്കുട്ടി ഇന്നും ഒരു വിസ്മയമായി നിലനിൽക്കുന്നു. പരസ്യ ചിത്രീകരണ വേളയിൽ തന്നെ കണ്ട് അമിതാഭ് ബച്ചൻ എഴുന്നേറ്റ സന്ദർഭമുണ്ടായി. എല്ലാവരോടും പരിഗണനയും ബഹുമാനവും വച്ചുപുലർത്തുന്ന അദ്ദേഹവുമൊത്തുള്ള ആനിമിഷങ്ങൾ ജീവിതത്തിൽ ലഭിച്ച ഭാഗ്യമായി കരുതുന്നു.
അറിയാത്ത ഭാഷയുടെ അർഥം മനസ്സിലാക്കി അഭിനയിക്കുന്ന ബച്ചൻസാർ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്. ‘മറ്റു ഭാഷകളിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവസരങ്ങൾ ഒന്നും വരുന്നില്ല. തമിഴിൽ ഒരു സിനിമ ഈ വർഷമുണ്ടാകും എന്നാണു പ്രതീക്ഷ.’യെന്നും മഞ്ജു പറഞ്ഞു
പ്രസംഗത്തിനുശേഷം ചോദ്യോത്തര വേളയിൽ ഒരു പെൺകുട്ടിയുടെ ചോദ്യം ഇങ്ങനെ- ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടി പാർവതി സോഷ്യൽ മീഡിയകളിലൂടെ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? വിവാദത്തിനു തല വയ്ക്കാതെ അത് പറയാനുള്ള വേദിയല്ല ഇത്. നോ കമന്റ്സ്, സോറി! എന്ന പ്രതികരണത്തോടെ മഞ്ജു ഒഴിഞ്ഞു മാറി.
https://www.facebook.com/Malayalivartha























