ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പുലിവാൽ പിടിച്ച് പ്രിയാ വാര്യർ; സൈറ്റടി വമ്പൻ ഹിറ്റിലേക്ക് കുതിയ്ക്കുമ്പോൾ വിവാദം കത്തുന്നു
ഏതാനും മണിക്കൂറുകൾ കൊണ്ട് ഹിറ്റായ സൈറ്റടി. അതിന് പിന്നാലെ പ്രിയാ വാര്യർക്കുണ്ടാക്കിയ പുലിവാൽ ചില്ലറയല്ല. "മാണിക്യ മലരായ പൂവ്' വമ്പൻ ഹിറ്റിലേക്ക് കുതിയ്ക്കുമ്പോൾ നായിക പ്രിയാ വാര്യർക്കെതിരേ കേസിന് മേൽ കേസ്. ജൻജാഗരണ് സമിതി എന്ന സംഘടനയുടെ പരാതിയിൽ മഹാരാഷ്ട്രയിലെ ജിൻസി പോലീസ് സ്റ്റേഷനിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാട്ടിലെ ചില പരാമർശങ്ങൾ മുസ്ലിം സമുദായത്തിലെ ഒരു പ്രധാനിയെ അവഹേളിക്കുന്നതാണെന്നു സംഘടനാ പ്രസിഡന്റ് മൊഹ്സിൻ അഹമ്മദ് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംവിധായകൻ ഒമർ ലുലുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനും മുൻപ് ഹൈദരാബാദ് പോലീസ് സ്റ്റേഷനിലും പ്രിയയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പോലീസിൽ പരാതി നല്കിയത്. ഹിറ്റായ ഗാനം പരിഭാഷപ്പെടുത്തിയപ്പോൾ മുഹമ്മദ് നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പരാമർശിച്ചിരിക്കുന്നതെന്നു മനസിലായി എന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയിൽ പറയുന്നത്.
ഗാനം പിൻവലിക്കുകയോ വരികൾ മാറ്റിയെഴുതുകയോ ചെയ്യണമെന്നും പരാതിക്കാർ പറയുന്നു. പി.എം.എ. ജബ്ബാറിന്റെ വരികൾക്ക് തലശേരി കെ. റഫീക് ഈണം നല്കിയ ഗാനം പുനരവതരിപ്പിക്കുകയായിരുന്നു ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ചെയ്തത്. പരാതി ഉയർന്നതോടെ ചിത്രത്തിൽ ഗാനം ഉണ്ടാവില്ലെന്നും യു ട്യൂബിൽനിന്നു പിൻവലിക്കുമെന്നും സംവിധായകൻ ഒമർ ലുലു പ്രഖ്യാപിച്ചെങ്കിലും പിന്നീട് മലക്കം മറിഞ്ഞ് തീരുമാനം മാറ്റി.
ഗാനത്തിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഗാനം പിൻവലിക്കില്ലെന്നു തീരുമാനിച്ചതെന്ന് ഷാൻ റഹ്മാനും ഒമർ ലുലുവും പിന്നീട് പ്രതികരിച്ചു. വിവാദങ്ങൾ ഉണ്ടാക്കുന്നവർ വാസ്തവം മനസിലാക്കണമെന്നു മാത്രമാണ് പ്രിയയുടെ പ്രാർത്ഥന. വസ്തുത മനസിലാക്കുന്നവർ തനിക്കെതിരെ തിരിയില്ലെന്നും പ്രിയ പറയുന്നു. ചിത്രം ജൂണിൽ പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha