കാവ്യാമാധവന്റെ കല്യാണവാര്‍ത്ത പോയ പോക്കെ....

ചലചിത്ര താരം കാവ്യാ മാധവന്‍ വിവാഹിതയാവുന്നു എന്ന വാര്‍ത്ത ഏറെ നാളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാണ്. 2013 ലാണ് സംഭവം സജീവ ചര്‍ച്ചാവിഷയമായത്. കൊച്ചിയിലെ ഒരു ഇന്റര്‍നെറ്റ് സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് പോലീസ് കണ്ടെത്തി.
ആലപ്പുഴ സ്വദേശിയായ ഒരാളുടെ സൈറ്റിലാണ് വാര്‍ത്ത അപ് ലോഡ് ചെയ്‌തത്. ഗുരുതര രോഗം ബാധിച്ച് ഇയാള്‍ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യാ സഹോദരനാണ് സൈറ്റിന്റെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. കൊച്ചി വെണ്ണല സ്വദേശിയായ സ്റ്റീഫനെതിരെ പോലീസ് കേസെടുത്തു.
കാവ്യാമാധവന്‍ കൊച്ചി റേഞ്ച് ഐ.ജി. കെ. പത്മകുമാറിനെ നേരില്‍ കണ്ട് പരാതി നല്‍കി. ഉന്നതയായ ഒരാള്‍ നല്‍കിയ പരാതിയായതിനാലാവണം പോലീസ് ക്രിയാത്മകമായി പെരുമാറി. നിമിഷങ്ങള്‍ കൊണ്ട് പ്രതിയെ പിടികൂടി. സ്റ്റീഫനാണ് പിടിയിലായത്. എന്നാല്‍ സ്റ്റീഫന് സൈറ്റുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഐ.റ്റി. നിയമപ്രകാരമുള്ള അറസ്റ്റായതിനാല്‍ പത്രങ്ങള്‍ സ്റ്റീഫന്റെ പടം സഹിതം വാര്‍ത്ത നല്‍കി. സ്റ്റീഫനും കുടുംബത്തിനും വീടിനു പുറത്തിറങ്ങാന്‍ കഴിയാതെയായി. കണ്ടവര്‍ കണ്ടവര്‍ വിവരം കൈമാറി. കൊച്ചിയല്ലേ നഗരം. ഈച്ച പറക്കുന്നതുപോലെ വാര്‍ത്ത പരന്നു.
സ്റ്റീഫനെ കോടതിയില്‍ ഹാജരാക്കിയ പോലീസ് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ എഴുതി ചേര്‍ത്തു. കാവ്യാമാധവനെ മാക്‌സിമം സന്തോഷിപ്പിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. ഇതിനിടയില്‍ സ്‌റ്റീഫനെ കോടതിയില്‍ ഹാജരാക്കി. മുമ്പില്‍ കിട്ടിയ വകുപ്പുകള്‍ പ്രകാരം കോടതി സ്‌റ്റീഫനെ റിമാന്റ് ചെയ്‌ത് ജയിലിലാക്കി. അപ്പോഴും സംഗതി വാര്‍ത്തയായി.
പിന്നീടാണ് അത്ഭുതങ്ങള്‍ സംഭവിച്ചത്. തനിക്കും കുടുംബത്തിനും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് സ്റ്റീഫന്റെ ഭാര്യ കേരള മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിച്ച ശേഷം അന്വേഷണം നിഷ്‌പഷമായി നടത്തണമെന്ന് കൊച്ചി റേഞ്ച് ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കി. സ്റ്റീഫന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത് കണ്ട് പോലസ് ഞെട്ടി. കാവ്യാമാധവന്റെ കാര്യം മാത്രം നോക്കിയാല്‍ തങ്ങളുടെ പണി പള്ളിപ്പുറത്താകുമെന്ന് അവര്‍ കരുതിക്കാണും.
പിന്നീട് അന്വേഷണവും മണ്ണാങ്കട്ടയുമൊന്നും നടന്നില്ല. സ്റ്റീഫന്‍ വിവരാവകാശനിയമപ്രാകാരം തനിക്കെതിരെയുള്ള പരാതിയുടെ ഉള്ളുകള്ളികള്‍ ചികഞ്ഞു. മറുപടി കിട്ടി. സ്റ്റീഫനെതിരെ ഒരു തെളിവുമില്ല. തന്റെ ഭാര്യാ സഹോദരന്‍ നടത്തുന്ന സൈറ്റില്‍ വന്ന ഒരു വാര്‍ത്തക്ക് താനെങ്ങനെ ഉത്തരവാദിയാകുമെന്ന ചോദ്യം സ്‌റ്റീഫന്‍ ഉറക്കെ ചോദിച്ചു.
മനുഷ്യാവകാശ നിയമവും വിവരാവകാശനിയമവും നിര്‍മ്മിച്ചവരെ മനസാസ്‌തുതിച്ചുകൊണ്ട് സ്‌റ്റീഫന്‍ അന്വേഷണം തുടര്‍ന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഐ.ടി. സെല്ലില്‍ നിന്നും വിവരാവകാശത്തിന് മറുപടി കിട്ടി. കേസില്‍ സ്റ്റീഫന്‍ പ്രതിയല്ല. പിന്നെങ്ങനെ അറസ്റ്റ് ചെയ്‌തു എന്നാണ് പോലീസിനോട് ചോദിക്കുന്നത്. ഐ.ടി നിയമപ്രകാരം സ്റ്റീഫന്‍ ജാമ്യം കിട്ടാത്ത ഒരു തെറ്റും ചെയ്‌തിട്ടില്ലത്രേ !
സ്റ്റീഫന്‍ വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ ചരിത്രപരമായ ഒരു ഉത്തരവ് പുറത്തിറക്കി. അറസ്റ്റിനു മുമ്പ് തെളിവുകള്‍ ശേഖരിക്കണമെന്നും ഉന്നതര്‍ പരാതി നല്‍കിയാല്‍ ആരെയും കണ്ണുമടച്ച് അറസ്റ്റ് ചെയ്യരുതെന്നുമാണ് ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവ്. പരാതി തന്നത് എത്ര ഉന്നതനായാലും അറസ്റ്റിനു മുമ്പ് തെളിവുകള്‍ ശേഖരിച്ചിരിക്കണം. ഇത്തരം കേസുകളില്‍ സുപ്രീംകോടതിയുടെ വിധിന്യായങ്ങള്‍ അനുസരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പാവം സ്റ്റീഫന് ഇപ്പോഴും പുറത്തിറങ്ങാനാവുന്നില്ല. ചെയ്യാത്ത തെറ്റിന് വെറുതെ ശിക്ഷ അനുഭവിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















