ക്രിസ്‌മസ് ആഘോഷം തുടങ്ങി മക്കളേ...ഫ്രഷ് മീൻ എന്ന പേരിൽ വിഷമാണെവിടെയും; വിഷ മീനുകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു ; നല്ല മീൻ എങ്ങനെ തിരിച്ചറിയാം

മലയാളികളുടെ തീൻമേശയിലെ പ്രിയ വിഭവമാണ് പലതരത്തിലെ മീൻരുചികൾ. കറി ആയാലും ഫ്രൈ ആയാലും ഇവൻ പ്രിയങ്കരൻ തന്നെ. വില അല്പ്പം കൂടിയാലും വേണ്ടില്ല മീനില്ലെങ്കിൽ ഒരു രസമില്ല എന്ന് മലയാളികൾ ഒന്നടങ്കം പറയും. കപ്പയും മീനും കേരളത്തിന്റെ തനതു വിഭവമാണ് എന്ന് തന്നെ പറയാം. എന്നാൽ ചങ്കിടിപ്പോടെ അല്ലാതെ ഇന്ന് മീൻ വാങ്ങാൻ കഴിയില്ല. വിലക്കൂടുതൽ ആണെന്നുമാത്രമല്ല വിഷമയവും ആണ് ഇന്ന് മാർക്കറ്റുകളിൽ എത്തുന്ന മീനുകൾ. ഫ്രഷ് മീൻ എന്ന ലേബലിൽ ആണ് മീനുകൾ ഇന്ന് വിപണിയിൽ എത്തുന്നത്. എന്നാൽ ഇവയെ ഫ്രഷ് ആക്കുന്നത് ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ആണെന്നുമാത്രം. ഇവ ഉള്ളിൽ ചെന്നാൽ പലവിധ മാരക രോഗങ്ങൾ ആകും കൂട്ടിനെത്തുക.
മീനിൻറ്റെ ചെകിള നിവർത്തി നോക്കി ഗുണം വിലയിരുത്തുന്നത് ലോകമെമ്പാടും പതിവാണ്. നല്ല ചുവപ്പു നിറമുണ്ടെങ്കിൽ അധികം പഴക്കമില്ല എന്നാണ് പൊതുവിൽ ഉള്ള വിശ്വാസം. എന്നാൽ ഈ വിശ്വാസത്തെ ഒക്കെ ഈസി ആയി പറ്റിക്കാനുള്ള വിദ്യകൾ തട്ടിപ്പുകാർക്ക് നല്ല വശമുണ്ട്. കടലിൽ നിന്നും കായലിൽ നിന്നും മറ്റും പിടിക്കുന്ന മീനുകളെ സംഭരണ ശാലകളിൽ ഒന്നായി അടുക്കി വെച്ച് കാർബൺ മോണോക്‌സൈഡ് എന്ന ഹാനികരമായ വാതകം നിറയ്ക്കും. മീനുകൾക്ക് കാലപ്പഴക്കം ഉണ്ടാകുമ്പോഴുള്ള നിറവ്യത്യാസം തടയാൻ ഇതുമൂലം സാധിക്കും. എത്ര ദിവസം കഴിഞ്ഞാലും മീനുകൾ നല്ല ഫ്രഷായി തന്നെ ഇരിക്കും. ചീഞ്ഞവയെ നല്ല പുതുപുത്തനായി മാറ്റാൻ കാർബൺ മോണോക്‌സൈഡ് പോലുള്ള രാസവസ്തുക്കൾക്കു കഴിയും. ഈ മാജിക്കിന് ഇരയാകുന്ന നമ്മൾ ഒന്നുമറിയാതെ ഇത്തരം മീനുകൾ വാങ്ങി ഭക്ഷിക്കുകയും ചെയ്യും.
ഫോർമാലിനിൽ സൂക്ഷിച്ച മത്സ്യങ്ങളെ തിരിച്ചറിയാൻ മാർഗങ്ങളുണ്ട്. റബ്ബർ പോലുള്ള ശരീരവും കട്ടിയുള്ള ശല്ക്കങ്ങളുമാണ് പ്രധാന ലക്ഷണം. ഇത്തരം മീനുകളുടെ കണ്ണുകൾ വിളറി വെളുത്തിരിക്കും. ചെകിളക്കു ചുവപ്പ് നിറവും ഉണ്ടാകും. എന്നാൽ തൊടുമ്പോൾ മാർദ്ദവം ഉള്ള മീൻ ആണെങ്കിൽ ഫോർമാലിൻ പുരളാത്തവ ആണെന്ന് ഉറപ്പിക്കാം. മനുഷ്യരിൽ അതീവ ദോഷഫലങ്ങൾ ഉണ്ടാകുന്ന പദാർത്ഥമാണ് ഫോർമാൽഡിഹൈഡ്. കേവലം 37 ശതമാനം ഫോർമാൽഡിഹൈഡ് അടങ്ങിയ 30 മില്ലി ഫോർമാലിൻ മതി ഒരു വ്യക്തിയെ മരണത്തി ലേക്കു നയിക്കാൻ. ആരോഗ്യ വ്യവസായ മേഖലകളിൽ നിന്നും മറ്റും ജലാശയങ്ങളിലേക്കു പുറന്തള്ളുന്ന മെർകുറിയും വളരെ മാരകമായ രാസവസ്തുവാണ്. നമ്മുടെ നാടുകളിൽ എത്തിക്കുന്ന മീനുകളിൽ മെർകുറിയുടെ അംശവും കലരാറുണ്ട്. മറ്റു രാജ്യങ്ങളിൽ തങ്ങൾ ഇറക്കുമതി ചെയുന്ന മത്സ്യങ്ങളിൽ മെർക്കുറി ഇല്ലായെന്ന് അധികൃതർ ഉറപ്പു വരുത്താറുണ്ട്. എന്നാൽ കേരളത്തിൽ അത്തരം നടപടികൾ ഒന്നും നടക്കുന്നില്ലായെന്നത് അപകടഭീഷണി വർധിപ്പിക്കുന്നു.
നഗ്‌ന്ന നേത്രങ്ങൾക്കു കാണാൻ സാധിക്കാത്ത മൈക്രോബീഡുകൾ എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് കണങ്ങളാണ് രാസവസ്തുക്കളിൽ ഏറ്റവും അപകടകാരി. ടോയ്‌ലറ്റ് സോപ്പുകൾ, ഫേഷ്യൽ സ്ക്രബ്ബുകൾ, ടൂത് പേസ്റ്റുകൾ എന്നിവയിലെല്ലാം ഇത്തരം പ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ അവസാനം ചെന്നെത്തുന്നത് ജലാശയങ്ങളിലാണ്. ഇത്തരം മൈക്രോബീഡുകളിൽ അഴുക്കു അടിഞ്ഞു കൂടുമ്പോൾ അവ തങ്ങളുടെ ഭക്ഷണമായ പ്ലവഗങ്ങൾ ആണെന്നുകരുതി മത്സ്യങ്ങൾ അവയെ ഭക്ഷിക്കും. മീൻ ഭക്ഷിക്കുന്നതോടെ ഇത്തരം മൈക്രോബീഡുകൾ മനുഷ്യ ശരീരത്തിൽ കടക്കുകയും ദഹനവ്യൂഹത്തിൽ പ്ലാസ്റ്റിക്കും മറ്റും എത്തിക്കുകയും ചെയ്യും. ഇത് മരണത്തിനു വരെ കാരണമാകുന്നു.
മത്സ്യങ്ങളിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ പോഷകം മീനെണ്ണ അഥവാ ഒമേഗ 3 ഫാറ്റി ആസിഡുകളാണ്. മത്സ്യങ്ങളിലെ കൊഴുപ്പുകലകളിലാണ് ഇത്തരം ആസിഡുകൾ അടങ്ങിയിരിക്കുന്നത്. എന്നാൽ മാരകവസ്തുക്കളെല്ലാം വന്നടിയുന്നതു ഇത്തരം കൊഴുപ്പുകലകളിൽ ആയതിനാൽ ഒമേഗ ഫാറ്റി ആസിഡുകൾ പോലും വിഷമായി മാറുന്നു. ശരീരപുഷ്ടിക്ക് മീനെണ്ണ കഴിക്കുന്നവർ ഇതും കുടി അറിഞ്ഞിരിക്കണം. മത്സ്യങ്ങളുടെ മാംസഭാഗം മാത്രം കഴിക്കുന്നതും കുടൽ കരൾ എന്നിവ ഒഴിവാക്കുന്നതും വിഷാംശങ്ങളിൽ നിന്നും രക്ഷപെടാൻ ഒരു പരിധി വരെ സഹായിക്കും. മത്സ്യത്തിൻറെ തൊലി കളഞ്ഞും, കൊഴുപ്പു നീക്കം ചെയ്‌തും ഉപയോഗിക്കാം. നന്നായി വേവിച്ചു ഊറ്റിക്കളയുന്നതിലൂടെയും വിഷം നീക്കം ചെയ്യാൻ സാധിക്കും. രുചിക്ക് പിന്നാലെ പായുന്നവർ ഒന്നോർക്കുക .ആരോഗ്യമില്ലെങ്കിൽ ആയുസ്സുമില്ല.
https://www.facebook.com/Malayalivartha


























