ബ്രസ്റ്റ് കാൻസർ കണ്ടെത്താൻ വിദഗ്ദ്ധരെക്കാൾ മിടുക്കൻ ഗൂഗിൾ; തെളിയിച്ച് അമേരിക്കൻ പഠന റിപ്പോർട്ടുകൾ
ലോകം ഇന്ന് നമ്മുടെ വിരൽ തുമ്പിലാണ് പ്രവർത്തിക്കുന്നത് എന്ന് പറയാം. ലോകത്തിൽ നടക്കുന്ന എന്ത് കാര്യങ്ങളും അറിയാനും മനസ്സിലാക്കാനും ഒരു മൗസ് ക്ലിക്കോ ഒരു 'റ്റചോ' മാത്രമെ മതി. ഏതു സമയത്തും എവിടെയും ചെന്നെത്താൻ ഇന്ന് നമ്മളെ സഹായിക്കുന്ന മഹത്തായ കണ്ടുപിടിത്തമാണ് ഇന്റർനെറ്റ്. അതിനു നമ്മളെ സഹായിക്കുന്ന മാർഗ ദർശി ഗൂഗിളും. ഇന്റർനെറ്റ് ഇല്ലാതെ ഒരു ജീവിതം ഇന്ന് സങ്കൽപ്പിക്കാനാകില്ല. അതുപോലെ ഗൂഗിൾ ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റില്ല എന്നൊരവസ്ഥയും ഇന്ന് സംജാതമായിരിക്കുകയാണ്. ഇപ്പോഴിതാ മെഡിക്കൽ സയന്സിനെ തന്നെ വെല്ലുവിളിക്കുന്ന ഒരു പഠനമാണ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് പുറത്തുവന്നിരിക്കുന്നത്.
വിദഗ്ദ്ധരായ റേഡിയോളജിസ്റ്റുകളേക്കാൾ ആർട്ടിഫിഷ്യലി ഇൻറ്റലിജന്റായ ഒരു ഗൂഗിൾ സിസ്റ്റത്തിനു മികച്ച രീതിയിൽ സ്തനാർബുദം കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് വിദഗ്ദ്ധർ വികസിപ്പിച്ചെടുത്ത കംപ്യുട്ടറിനെയും മെഡിക്കൽ പ്രൊഫഷണലുകളെയുമാണ് പഠനത്തിൽ താരതമ്യം ചെയ്തത്.
സ്തനാർബുദത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിൽ മനുഷ്യരെപ്പോലെ തന്നെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് മികച്ചതാണെന്ന് ആണ് പഠനത്തിൽ കണ്ടെത്തിയത്. തെറ്റായ നിഗമനങ്ങൾ ഒഴിവാക്കുന്നത്തിന് ഇത് സഹായിക്കുന്നു. എട്ട് സ്ത്രീകളിൽ ഒരാൾക്കു സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട്. ഇത്തരം സാങ്കേതികവിദ്യ എളുപ്പത്തിൽ കാൻസർ ഡിറ്റക്ട് ചെയ്യാൻ ഉപയോഗിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. യുഎസിലെയും യുകെയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. പഠനം നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആരോഗ്യസംരക്ഷണത്തിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് കാരണമാകുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
ലണ്ടനിലെ ഇംപീരിയൽ കോളേജ്, എൻഎച്ച്എസ് എന്നിവിടങ്ങളിലെ ഗവേഷകർ ഉൾപ്പെട്ട സംഘം പതിനായിരക്കണക്കിന് മാമോഗ്രാമുകളിൽ സ്തനാർബുദം തിരിച്ചറിയാൻ സിസ്റ്റത്തിന് പരിശീലനം നൽകുകയും തുടർന്ന് അവയെ മെഡിക്കൽ വിദഗ്ധരുമായി താരതമ്യം ചെയ്യുകയും ചെയ്തു. വിദഗ്ദ്ധരായ റേഡിയോളജിസ്റ്റുകൾക്ക് സമാനമായ അളവിലുള്ള കൃത്യതയോടെ ക്യാൻസറിനെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് സിസ്റ്റത്തിന് കഴിയുമെന്നും അതോടൊപ്പം തെറ്റായ പോസിറ്റീവ് ഫലങ്ങളുടെ എണ്ണം കുറയ്‌ക്കാനും സാധിക്കുമെന്ന് പഠനം തെളിയിച്ചു. കൂടാതെ തെറ്റായ നെഗറ്റീവ് റിസൾട്ടുകളും കണ്ടെത്താനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
കാൻസർ ഡയഗ്നോസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിന് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുക എന്ന ആശയം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. മാമോഗ്രാഫി ക്ലിനിക്കുകളിൽ കമ്പ്യൂട്ടർ-എയ്ഡഡ് ഡിറ്റക്ഷൻ അഥവാ (സിഎഡി) സംവിധാനങ്ങൾ സാധാരണമാണ്. പക്ഷെ സിഎഡി പ്രോഗ്രാമുകൾ ക്ലിനിക്കൽ പ്രാക്ടീസിൽ ഉപയോഗപെടുത്തിയിരുന്നില്ല. നിലവിൽ റേഡിയോളജിസ്റ്റുകൾക്ക് കാണാൻ കഴിയുന്ന കാര്യങ്ങൾ തിരിച്ചറിയുന്നതിനായി CAD പ്രോഗ്രാമുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട് , എന്നാൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ആയിരക്കണക്കിന് മാമോഗ്രാമുകളുടെ യഥാർത്ഥ ഫലങ്ങളെ അടിസ്ഥാനമാക്കി ക്യാൻസറിനെ കണ്ടെത്താൻ പഠിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസിനു “മനുഷ്യന്റെ കണ്ണിനും തലച്ചോറിനും തിരിച്ചറിയാൻ കഴിയാത്ത സൂക്ഷ്മ സൂചനകൾ തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
സംസാരിക്കുന്ന റോബോട്ടായ സോഫിയ, വെർച്വൽ അസിസ്റ്റന്റ് അലക്സാ എന്നിവയൊക്കെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസിന്റെ സന്തതികളാണ്. ഭാവിയിൽ ഇത്തരം പഠനങ്ങൾ ചരിത്രപരമായ മാറ്റങ്ങൾക് വഴിതെളിക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കും. ലോകം ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസിന്റെ നിയത്രണത്തിൽ വരുന്നൊരു കാലം വിദൂരമല്ല.
https://www.facebook.com/Malayalivartha