രണ്ടു ലക്ഷത്തിലധികം ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലെത്തിച്ച എബിസി കാര്‍ഗോയെ ഇതര കാര്‍ഗോ കമ്പനികള്‍ മാതൃകയാക്കേണ്ടതാണ്; ദുരിത ബാധിതർക്കായി സൗജന്യ സേവനം നൽകുന്ന മലയാളി കാർഗോ കമ്പനിയ്ക്ക് അഭിനന്ദന പ്രവാഹം

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിലെ ദുരിത ബാധിതർക്കായുള്ള അവശ്യസാധങ്ങൾ ഇപ്പോഴും എത്തിച്ച് മലയാളി കാർഗോ കമ്പനി മാതൃകയാവുകയാണ്. പ്രവാസ ലോകത്ത് നിന്നു കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ടു ലക്ഷം കിലോയിലധികം സാധനങ്ങളാണ് എബിസി കാര്‍ഗോയുടെ വിവിധ ബ്രാഞ്ചുകള്‍ മുഖേന കേരളത്തിലേക്ക് എത്തിച്ചത്.
അതേസമയം തീര്‍ത്തും സൗജന്യമായി രണ്ടു ലക്ഷത്തിലധികം ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലെത്തിച്ച എബിസി കാര്‍ഗോ അതുല്യസേവനത്തിലൂടെ ഇതര കാര്‍ഗോ കമ്പനികള്‍ക്ക് മാതൃകയാണെന്നു പ്രവാസി സമൂഹം വ്യക്തമാക്കി.
ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി മുഖേനയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ വസ്തുക്കളില്‍ ഭൂരിഭാഗവും സൗജന്യമായി കേരളത്തിലേക്ക് എത്തുന്നത്. ദുബായ്, സൗദി തുടങ്ങി വിവിധ ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും അടക്കം പതിനായിരക്കണക്കിനു സുമനസ്സുകള്‍ ഇതിനകം എബിസിയുടെ സേവനം ഉപയോഗപ്പെടുത്തിയതായി എബിസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഡോ.ഷരീഫ് അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനം ലഭ്യമാക്കുന്ന എബിസിയുടെ വിശ്വാസ്യതയും കാര്യക്ഷമതയും പ്രശംസനീയമാണ്. കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാധനങ്ങളും സാമഗ്രികളും എത്തിക്കുന്ന സേവനം ആരംഭിച്ച് 20 ദിവസം പിന്നിടുമ്പോഴും ദിവസേന നിരവധി പേരാണ് സഹായ വസ്തുക്കളുമായി എബിസിയുടെ വിവിധ ബ്രാഞ്ചുകളില്‍ എത്തുന്നത്.
എല്ലാ സാധനങ്ങളും കൃത്യമായി വേര്‍തിരിച്ച് സുരക്ഷിതമായി പായ്ക്ക് ചെയ്ത് കേരളത്തിലേക്ക് അയക്കാന്‍ സാധിക്കുന്നത് ജീവനക്കാരുടെ ആത്മാര്‍ഥപൂര്‍ണ്ണമായ അക്ഷീണ പരിശ്രമം കൊണ്ടാണെന്ന് റീജിയനല്‍ മാനേജര്‍ അബ്ദുല്‍ അസീസ് വാഴക്കാട്, മാര്‍കറ്റിങ് മാനേജര്‍ റഷീദ് ഖാസിമി എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























