മനുഷ്യക്കടത്തു വ്യാപകം; ബഹ്റൈനിൽ മാത്രം രജിസ്റ്റർ ചെയ്തത് 56 ഓളം കേസുകൾ; 2015 ൽ ആറ് വനിതകളെ ശിക്ഷിച്ചു; 2016ൽ മൂന്ന് പുരുഷൻമാരെയും അഞ്ച് സ്ത്രീകളെയും ശിക്ഷിച്ചു
ബഹ്റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 56 കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. 2015-2017 കാലത്ത് നടന്നിട്ടുള്ള മനുഷ്യക്കടത്തിന്റെ കണക്കുകകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ 98 ഇരകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ അധികവും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ‘യു.എൻ ഓഫിസ് ഓൺ ഡ്രഗ്സ് ആൻറ് ക്രൈം’ (യു.എൻ.ഒ.ഡി.സി) വ്യക്തമാക്കി.
മനുഷ്യക്കടത്തിനെതിരെ ബഹ്റൈനിൽ നിലവിലുള്ള നിയമം സമഗ്രമാണെന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് (ഗ്ലോബൽ റിപ്പോർട്ട് ഓൺ ട്രാഫിക്കിങ് ഇൻ പേഴ്സൺസ്) പറയുന്നു. 2015 ൽ മനുഷ്യക്കടത്തുകേസിൽ ആറ് വനിതകൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. 2016ൽ മൂന്ന് പുരുഷൻമാർക്കും അഞ്ച് സ്ത്രീകൾക്കും ശിക്ഷ വിധിച്ചു. 2017ൽ ഈ കേസിൽ ആർക്കും ശിക്ഷ ലഭിച്ചിട്ടില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയവർ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കിഴക്ക് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരും സ്വദേശികളുമാണ്.
വിവിധ കേസുകൾ വിലയിരുത്തി പ്രാദേശികമായും ദേശീയ തലത്തിലും നടക്കുന്ന മനഷ്യക്കടത്തിന്റെ സ്വഭാവം റിപ്പോർട്ട് പഠന വിധേയമാക്കുന്നുണ്ട്. ലോകത്തെല്ലായിടത്തും സ്ത്രീകളും കുട്ടികളുമാണ് മിക്ക കേസുകളിലും മനുഷ്യക്കടത്തിലെ ഇരകൾ. ഇതിൽ തന്നെ, ഭൂരിഭാഗം പേരെയും ലൈംഗിക ചൂഷണത്തിനാണ് ഇരയാക്കുന്നത്. 35 ശതമാനം പേരെ നിർബന്ധിത തൊഴിൽ ചെയ്യിക്കുന്നു. ബഹ്റൈനിലെ 2015-2017 കാലത്തെ കണക്കനുസരിച്ച് 81 ഇരകളും ലൈംഗിക ചൂഷണത്തിന്റെ പരിധിയിലാണ് വരുന്നത്. 17 പേർ നിർബന്ധിത തൊഴിലിന് ഇരയാക്കപ്പെട്ടവരാണ്. ഇതിൽ 45 പേർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 27 പേർ കിഴക്കൻ യൂറോപ്പിൽ നിന്നും മധ്യേഷ്യയിൽ നിന്നുമായുള്ളവരാണ്. അഞ്ചുപേർ സബ് സഹാറൻ ആഫ്രിക്കക്കാരാണ്. ദക്ഷിണ അമേരിക്കയിൽ നിന്നുള്ള നാലുപേരും വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള മൂന്നുപേരും ഇരകളാക്കപ്പെട്ടു.
കഴിഞ്ഞ വർഷം ആദ്യ ആറുമാസങ്ങൾക്കിടയിൽ, മനുഷ്യക്കടത്താണെന്ന് സംശയിക്കുന്ന 22 കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിരുന്നു. വേതനം നൽകാതിരിക്കൽ, പാസ്പോർട്ട് പിടിച്ചുവെക്കൽ, പീഡനം, കരാർ ലംഘനം തുടങ്ങി പ്രവാസികളുടെ നിരവധി പ്രശ്നങ്ങളിൽ ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) കേസെടുത്തിട്ടുണ്ട്.
2017 ഫെബ്രുവരിയിൽ ഇവിടെ മനുഷ്യക്കടത്തിന്റെ ഇരകൾക്കായുള്ള ‘നാഷനൽ റെഫറൽ മെക്കാനിസം’ (എൻ.ആർ.എം) നിലവിൽ വന്നശേഷം പോയ വർഷം വരെ, പല കേസുകളും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയുണ്ടായി. മനുഷ്യക്കടത്ത് തടയാൻ വിവിധ സർക്കാർ വകുപ്പുകളെയും സർക്കാറിതര സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനം നിലവിലുണ്ട്.
https://www.facebook.com/Malayalivartha