ദുബായിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ എടുത്താൽ പിടിവീഴും; അലക്ഷ്യ ഡ്രൈവിങ്ങിനെതിരെ കർശന നടപടിക്കൊരുങ്ങി ദുബായ് പോലീസ്
ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ദുബായ് പോലീസ്. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് അധികൃതർ കുറ്റക്കാർക്കെതിരെ ചുമത്താനൊരുങ്ങുന്നത്. കുറ്റം തെളിഞ്ഞതായി കണ്ടാൽ 800 ദിര്‍ഹം പിഴ ചുമത്തുകയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുകള്‍ പതിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം അലക്ഷ്യ ഡ്രൈവിങ് അപകടത്തിനു കാരണമായാല്‍ കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപരിക്കുക, സെല്‍ഫി സ്റ്റിക് ഉപയോഗിക്കുക, ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുക, തലമുടി ചീകുകയോ സൗന്ദര്യ ലേപനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക എന്നിവയ്ക്കും ഇതേ ശിക്ഷയായിരിക്കും.
യുഎഇയില്‍ ഡ്രൈവിങ്ങിനിടെ 74% ഡ്രൈവര്‍മാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി 'റോഡ് സേഫ്റ്റി യുഎഇ' നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ലോകത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ 12.5 ലക്ഷത്തിലേറെ ആളുകള്‍ മരിക്കുന്നതായാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. അപകടങ്ങള്‍ക്കു 94 ശതമാനവും കാരണക്കാര്‍ ഡ്രൈവര്‍മാരാണെന്നും കണ്ടെത്തി. വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയാല്‍ 1,000 ദിര്‍ഹമാണ് പിഴ. ലൈസന്‍സില്‍ ആറ് ബ്ലാക് പോയിന്റുകള്‍ പതിയുകയും ചെയ്യും. സിഗററ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍ പോലും ഇതുബാധകമാണ്. ദുബൈയിൽ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ മുനിസിപ്പാലിറ്റി വക 500 ദിര്‍ഹം പിഴയുമുണ്ടാകും. ഇതിനായി പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.
മൊബൈലില്‍ സംസാരിക്കുമ്ബോഴും സന്ദേശങ്ങള്‍വായിക്കുമ്പോഴും അയക്കുമ്പോഴും അപകടസാധ്യത പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോ എടുക്കുന്നതും സെല്‍ഫി എടുക്കുന്നതും പലരുടെയും പതിവാണ്. ഒരു ഫോട്ടോ എടുക്കുമ്ബോള്‍ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്. മുന്‍പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുന്നതും അലക്ഷ്യമായി ലൈന്‍ മാറുന്നതും വന്‍ അപകടങ്ങള്‍ക്കു വഴിവച്ചേക്കാം. മറ്റു യാത്രക്കാരുടെ ജീവനും ഇതു ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.
അതേസമയം ആംബുലന്‍സുകള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ പോകുന്ന മറ്റു വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സമുണ്ടാക്കിയാല്‍ 500 ദിര്‍ഹം പിഴ ചുമത്തും. വഴിമുടക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റ് പതിക്കുകയും ചെയ്യും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നതു ഗുരുതര നിയമലംഘനമാണ്. അപകടസ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയോ വേഗം കുറച്ചോ നോക്കുന്നതും നിയമലംഘനമാണ്. ഇതെല്ലാം രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നു. ദുബൈയില്‍ ഇത്തരം പ്രവണതകള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 2013 ല്‍ 81 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2014ല്‍ 121 ആയി. 2015ല്‍ 162 ഉം.
https://www.facebook.com/Malayalivartha