കുവൈത്തിൽ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; വ്യാജ പ്രചാരങ്ങൾക്ക് മറുപടിയുമായി ഭരണകൂടം
യുഎഇ ഭരണകൂടം അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും കുവൈത്തിൽ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചെന്നും അനധികൃത താമസക്കാർക്ക് ഇളവ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ മടങ്ങാമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ നാലുദിവസമായി ഫേസ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ആഭ്യന്തര വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. താമസരേഖയില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ജനുവരി 29 മുതൽ ഫെബ്രുവരി 24 വരെ പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാനോ പിഴയടക്കാതെ രാജ്യം വിടാനോ അവസരമുണ്ടെന്നാണ് പ്രചരിച്ചത്. 2018 ജനുവരി 29 മുതൽ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അന്ന് ഫെബ്രുവരി 22 വരെയാണ് ആദ്യഘട്ടത്തിൽ ഇളവ് അനുവദിച്ചത്. ഇത് പിന്നീട് ഏപ്രിൽ 22 വരെ നീട്ടി.
കഴിഞ്ഞ വർഷത്തെ വാർത്തകളുടെ ലിങ്ക് കണ്ട് തെറ്റിദ്ധരിച്ച ആരോ ഇട്ട ശബ്ദ സന്ദേശമാവാം വ്യാജവാർത്തക്ക് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത പ്രചരിച്ച ഉടൻ സാമൂഹിക പ്രവർത്തകർ തിരുത്തിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ വാർത്ത വൈറലായതോടെയാണ് ആഭ്യന്തര മന്ത്രാലയം നിഷേധക്കുറിപ്പ് ഇറക്കിയത്.
https://www.facebook.com/Malayalivartha