സൗദിയിൽ അനധികൃതമായി തങ്ങുന്ന നിയമലംഘകർക്ക് ജോലി നൽകിയാൽ പണി പാളും; നിർദ്ദേശങ്ങൾ അനുശാസിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
സൗദിയിൽ അനധികൃതമായി താമസിക്കുന്ന നിയമലംഘകർക്ക് ജോലി നൽകിയാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതുടെ മുന്നറിയിപ്പ്. വ്യക്തമായ രേഖകളില്ലാത്തവരെ തൊഴിലെടുപ്പിച്ചാൽ കമ്പനിയ്ക്കും അധികൃതർക്കും ജയിൽ ശിക്ഷയും പിഴയും നൽകേണ്ടി വരുമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) നിർദ്ദേശം നൽകി.
ഒരു ലക്ഷം റിയാൽ പിഴ, അഞ്ച് വർഷത്തേക്ക് റിക്രൂട്ടിങിന് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ. ഇത് കൂടാതെ സ്ഥാപനമേധാവിക്ക് ഒരു വർഷത്തെ തടവും വിദേശിയാണെങ്കിൽ നാടുകടത്തലും ശിക്ഷ ലഭിക്കും. അതേസമയം സ്ഥാപനത്തെ കുറിച്ച് രാജ്യത്തെ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും ഇവർ കൂട്ടിച്ചേർത്തു.
നിയമ ലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും ജവാസാത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇഖാമ നിയമ ലംഘകർ, തൊഴിൽ നിയമ ലംഘകർ, അതിർത്തി നിയമ ലംഘകർ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിർത്തരുതെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
ഇത്തരം നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്ക് ശിക്ഷയും പിഴയും ലഭിക്കും. ആറ് മാസം തടവും ഒരു ലക്ഷം റിയാൽ പിഴയും വിദേശിയെങ്കിൽ നാടുകടത്തലുമാണ് നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്ക് അനുശാസിക്കുന്നതെന്നും ജവാസാത്ത് വിശദീകരിച്ചു. സന്ദർശന വിസയിലെത്തിയവർ അനുവദിച്ച കാലാവധി കഴിയുന്നതോടെ സൗദി വിട്ടുപോകണമെന്നും ജവാസാത്ത് ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha