മസ്‌ക്കറ്റിൽ ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; പിന്‍ നമ്പർ മാറ്റണമെന്ന സന്ദേശത്തിനു മറുപടി നൽകിയതോടെ അക്കൗണ്ട് ഉടമ പോലും അറിയാതെ പണം കാലിയായി
മസ്കറ്റിൽ ബാങ്ക് ജീവക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശ് സ്വദേശിയിൽ നിന്നും 1800 റിയാൽ തട്ടിയെടുത്തതായി പരാതി. മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ബില്‍ഡിങ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് ഹിദായത്തുള്ളയാണ് തട്ടിപ്പിനിരയായത്.
സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം ടെലിഫോണ്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെസേജ് വഴി ചില ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ബാങ്ക് ജീവനക്കാരനാണെന്നും പിന്‍ നമ്പർ മാറ്റണമെന്നുമാണ് ആദ്യം ഹിദായത്തുള്ളയ്ക്ക് ലഭിച്ച സന്ദേശം. രണ്ടിലധികം സന്ദേശങ്ങള്‍ക്ക് ഹിദായത്തുള്ള മറുപടി അയക്കുകയും ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഹിദായത്തുള്ള പോലീസിനെ സമീപിച്ചിട്ടുണ്ട്. ഹിദായത്തുള്ളയുടെ അക്കൗണ്ടില്‍ 4100 റിയാലാണ് ഉണ്ടായിരുന്നത്. ഇതില്‍ 1800 റിയാല്‍ മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
അതേസമയം ടെലിഫോണ്‍ തട്ടിപ്പുകളെ കുറിച്ച ആര്‍.ഒ.പിയുടെ നിര്‍ദ്ദേശങ്ങളെ കുറിച്ച് ബോധവാനായിരുന്നെങ്കിലും ജോലിത്തിരക്ക് മൂലം കുരുക്കില്‍ വീഴുകയായിരുന്നെന്ന് ഹിദായത്തുല്ല പ്രതികരിച്ചു. യാതൊരു കാരണവശാലും ബാങ്ക് അധികൃതരെന്ന് പരിചയപ്പെടുത്തുന്നവരോ അല്ലാത്തവരുമായോ പിന്‍ നമ്പർ ഷെയര്‍ ചെയ്യരുതെന്ന് നേരത്തെ പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഫോണ്‍ വഴി ഒ.ടി.പി ചോര്‍ത്തി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha